Thursday, April 29, 2010

കനകന്‍.

അപ്രത്തെ വീട്ടിലെ മീനാക്ഷിയമ്മേടെ രണ്ടാമത്തെ മോള്‍ അനുരാധയുടെ കെട്ട്യോന്‍ കനകനെ അറിയുമൊ നിങ്ങള്‍? ഇല്ലെങ്കില്‍.. എനിക്കുമറിയില്ലായിരുന്നു കനകനെ.!

പ്രദേശവാസികളുടെയൊക്കെ.. ബന്ധുക്കളെയും അവരുടെ സംബന്ധക്കാരെയുമൊക്കെ നാട്ടുകാര്‍ക്ക് അന്യോന്യം തിരിച്ചറിയാന്‍ കഴിയും എന്ന ഗുണഗണങ്ങളൊക്കെയുള്ള ഗ്രാമജീവിതത്തിന്റെ അന്തസത്ത.. നഗരങ്ങളില്‍ ചെന്ന് രാപാര്‍ത്ത ശേഷം എനിക്കും നഷ്ടപെട്ടിരിക്കുന്നു. അതാണ് പ്രശ്നവും.

മീനാക്ഷിയമ്മേടെ മൂത്ത മോള്‍ അനുരൂപ അവളുടെ ഭര്‍ത്താവിന്റെ വീട്ടിന്റെ പരിസരത്തെവിടെയോ വെച്ച് ബൈക്കില്‍നിന്നു തെന്നിവീണു അത്യാസന നിലയിലായകാര്യം..  മീനാക്ഷിയമ്മേടെ വീട്ടിലെ ഫോണ്‍ തകരാറിലായതിനാല്‍, എന്റെ വീട്ടില്‍ വിളിച്ചു വിവരം മീനാക്ഷിയമ്മയെ അറിയിക്കാന്‍ പറഞ്ഞതിനു... അവരുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് കനകനെ ഞാന്‍ തെറിപറഞ്ഞുവത്രെ.!

നോക്കണെ കാര്യങ്ങളുടെ കിടപ്പ്.! അതിന്റെ പേരില്‍ ഇടവലക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോ ഞാനും എന്റെ വീട്ടുകാരും വിരോധികളാ. ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതാണുപോലും.! എന്റെ ഭാഗ്യത്തിനു അനുരൂപയ്ക്കു അത്യാഹിതമൊന്നും സംഭവിച്ചില്ല. അല്ലാ.. വിവരം കൃത്യസമയത്തിനറിഞ്ഞു മീനാക്ഷിയമ്മയമ്മ ആശുപത്രിയിലെത്തിയിരുന്നുവെങ്കില്‍ നടക്കേണ്ടത് നടക്കില്ലായിരുന്നോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതല്ല... മറിച്ചെങ്ങാനും സംഭവിച്ചാല്‍ അതായത് ലവളെങ്ങാനും കാഞ്ഞു പോയിരുന്നെങ്കില്‍ മനസാ വാചാ കര്‍ണ്ണാടകാ ഞാനറിയാത്ത ഒരു കാര്യത്തിനുമേല്‍ എന്നില്‍ ആരോപിക്കപെടുന്ന കുറ്റം എത്ര വലുതാകുമായിരുന്നു.! ഇപ്പോ ചെറുതാണ് എന്നല്ല...

സത്യത്തിലെന്തായിരുന്നു അന്നു സംഭവിച്ചത്..

ജോലിത്തിരക്കു കാരണം നാട്ടില്‍ പതിവായി ഞാന്‍ പോകാറില്ല. ഇത്തവണ മാസാവസാനത്തെ വീകെന്റില്‍ കിട്ടിയ രണ്ട് ദിവസത്തെ ലീവിനു  ഇന്റെര്‍സിറ്റിയുടെ തിക്കിലും തിരക്കിലും പെട്ട് രാത്രി ഒമ്പത് ഒമ്പതരയോടെ സ്വദേശത്തെ സ്വന്തം വീട്ടിലെത്തുമ്പോള്‍ ഞാന്‍ ക്ഷീണിച്ചു കോഞ്ഞാട്ടയായിരുന്നു. കുളിയും തേവാരവുമൊക്കെ കഴിഞ്ഞു ഉണ്ടു നിറഞ്ഞു ഒന്നു കിടന്നപ്പോള്‍ പറഞ്ഞു വെച്ചപോലെ അതും വന്നു-ഉറക്കം. സുഖസുഷുപ്തിയിലൂളിയിട്ട് ഗാഡനിദ്രയിലേക്കു പതിക്കും മുന്നേ.. തലക്കൂത്തലുള്ള ഫോണ്‍  ബഹളം വെച്ചു. യാതൊരു പ്രകോപനവുമില്ലതെ..

ഉറക്കച്ചടവോടെ ഞാന്‍ റസീവറെടുത്തു ചോദിച്ചു : ഹലൊ...
:--------- അങേത്തുമ്പത്തുനിന്നു മറുപടിയില്ല.
ഞാന്‍ വീണ്ടും ചോദിച്ചു: ഹലോ......
കനകനാകനകനാ...
:ഹല്ലോ..
കനകനാകനകനാ
ഓരോരോ മാരണങ്ങള്‍.! ഞാന്‍ ഫോണ്‍ കട്ട് ചെയ്തു... വീണ്ടും ഉറങ്ങാന്‍ പ്ലാനിട്ടു. കണ്ണ് മുഴുവനായടഞ്ഞില്ല.. അപ്പോ ദാ വീണ്ടും മണിമുഴക്കം...
റസീവറെടുത്തു ഞാന്‍  ചോദിച്ചു: ഹലോ ആരാ..
മറുപടി വീണ്ടും പഴയത് തന്നെ: ഞാനാകനകനാകനകനാ...കനകനാ....
:ഹലോ... എന്താ വേണ്ടന്ത്? ആരാ?
ഒരു വിവരമ്പറയാനാ... കനകനാ...കനകനാന്ന്..


കണകണാകൊണകൊണാ.. അവന്റെമ്മേടെ... കണകണ.. നട്ടപാതിരായ്ക്കു മനുഷ്യനെ ശല്യപെടുത്താനായ് ഒരോരൊ ശവങ്ങളിറങ്ങിക്കോളും.. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബാക്കി ഉറങ്ങാന്‍ നോക്കി.


 ദാ വീണ്ടും ബെല്‍.! ഇതിങ്ങിനെ വിട്ടാല്‍ ശരിയാവില്ല.. ഇത്തവണ കണകണ കൊണകൊണ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. റസീവറെടുത്തു  അവന്റെ ആരെയൊക്കെയോ അന്നേരം നാവിന്‍ തുമ്പത്തു വന്ന കുറച്ചു തെറിപറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു... റസീവറെടുത്തു നിലത്തിട്ടു.

ഉറക്കപ്പിച്ചില്‍ എന്തൊക്കെ തെറിയാ പറഞ്ഞിരുന്നത് എന്നൊന്നും എനിക്കോര്‍മ്മയില്ല. അല്ല.. അതിപ്പോ ഓര്‍മ്മയുണ്ടായിട്ടും വല്ല്യ കാര്യമൊന്നുമില്ല. ഞാന്‍ ഓള്‍റെഡി കുറ്റവാളിയായിക്കഴിഞ്ഞല്ലോ.! വിധി.!


എന്നാല്‍.......... അന്നാ ഹമ്ക്കിനു മര്യാദ പറയാമായിരുന്നു-


“ഹലോ.. ഞാനാണ് കനകന്‍, അപ്രത്തെ കനകനാണെന്ന്-“ 





Friday, December 4, 2009

ഡിങ്കനും ഇതര ദൈവങ്ങളും- പഠനം


:ആമുഖം


1992ല്‍ വെനിസ്വേലയില്‍ “ദൈവത്തിന്റെ പ്രാധാന്യം” എന്ന പ്രബന്ധമവതിരിപ്പിച്ച് ഞാന്‍ തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്തുനിന്നു ഏര്‍ണ്ണാകുളം വരെയുള്ള ട്രെയില്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ഡോ. സുനില്‍ കുമാറിനോട് പ്രബന്ധ സബന്ധമായി ഒരോ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെ ഞാന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി- “ അകാശത്ത് തന്റെ സ്വൈര സഞ്ചാരത്തിനു തടസം നില്‍ക്കുന്ന തരംഗങ്ങളില്‍ കോപിച്ച് അതിനടിയിലുള്ള പ്രദേശങ്ങളെ ഡിങ്കന്‍ ശപിക്കുന്നതിന്റെ ഫലമായാണ് ഭൂമിയില്‍ ചിലയിടത്ത് മൊബൈല്‍ റേഞ്ച് കിട്ടാത്തതെന്നും ഇന്റെര്‍നെറ്റ് കണകക്ഷന്‍ കട്ടാവുന്നതെന്നും ഡിങ്കോയിസ്റ്റുകള്‍ കരുതുന്നുണ്ട്. അതിനു പരിഹാര കര്‍മ്മമായാണ് ഉപബുദ്ധനെ പോലെയുള്ള ഡിങ്കോയിസ്റ്റുകള്‍ രണ്ടാം ശനിയാഴ്ച തോറും മൊബൈല്‍ സ്വിച്ച് ഓഫാക്കി ഡിങ്കനോട് മാപ്പ് പറഞ്ഞു പരിഹാര കര്‍മ്മം ആചരിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ജനത പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു മനവ സമൂഹത്തിനു തടസം നില്‍ക്കുന്നു“ എന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അപ്പോള്‍ തൊട്ടടുത്തിരിക്കുന്ന പ്രശസ്ത ചിന്തനും കോയിക്കോട് സര്‍വകലാശാല ഗവേഷണ വിഭാഗം പ്രൊഫസറുമായ ശ്രീ ഇട്ടൂപ്പ് അതിലിടപെട്ടു കൊണ്ടു പറഞ്ഞു‌- മിസ്റ്റര്‍ പയ്യന്‍സ്- തനിയെ ഗര്‍ഭമുണ്ടാകുമെന്നും, ചത്തു പോയ അപ്പൂപ്പന്‍ കാക്കയായി വന്നു തൈര്‍ സാദമുണ്ണുമെന്നും, അരൂപിയും ഫ്ലെക്സിബിളുമായ ചെകുത്താനെ കല്ലെറിഞ്ഞു ഓടിക്കാമെന്നും, ഇതേ നൂറ്റാണ്ടില്‍ തന്നെ സമര്‍ഥിച്ച് ലേഖനമെഴുതുകയും പ്രബന്ധമവതരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ പോലെയുള്ള ആക്ടിവിസ്റ്റുകള്‍ ഉപബുദ്ധനെയും സംഘത്തെയും അന്ധ വിശ്വാസത്തിന്റെ പേരില്‍ പുച്ചിക്കുന്നത് കാണുമ്പോല്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല“ എന്ന്.


സന്ദര്‍ഭ വശാല്‍ “പാസ്കല്‍ ബോയര്‍”ക്കെതിരെ നടത്തിയ ഒരു വിശ്വപ്രസിദ്ധ ഉദ്ധരണി പ്രൊഫ.ഇട്ടൂപ്പ് പറഞ്ഞതായിരുന്നെങ്കിലും.. യഥാര്‍ഥത്തില്‍ “തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം വിഡ്ഡിത്തമാണുമെന്നുള്ള അതുവരെയുണ്ടായിരുന്ന ധാരണ“ മാറ്റിവെച്ച് ഡിങ്കനെയും ഡിങ്കോയിസത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആ സംഭവം എനിക്ക് ഒരു നിമിത്തമാവുകയായിരുന്നു.


ആരാണ് ഡിങ്കന്‍:


മൂല്യചുതിയിലകപ്പെട്ട ലോകത്തില്‍ സകല ജീവജാലങ്ങളെയും നേര്‍വഴിക്ക് നയിക്കാന്‍ വേണ്ടി തന്റെ നിര്‍ദ്ധേശങ്ങള്‍ ഭൂമിയില്‍ എത്തിക്കാന്‍ ദൈവം അദ്ധേഹത്തിന്റെ അളിയനായ ഡിങ്കനെ നിയോഗിക്കുകയായിരുന്നു എന്നും, അതല്ല ഈരേഴു പതിമൂന്നു ലോകത്തിനും നാഥന്‍ പേടകമായും അവതാരമായും ഒരേ സമയം ദ്വൈത വെക്തിത്ത്വം [മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി] പുലര്‍ത്തുന്ന അമൂര്‍ത്തഭാവമായ സൃഷ്ടികര്‍ത്താവ് തന്നെയാണ് ഡിങ്കനെന്നും ഡിങ്കോയിസ്റ്റുകളില്‍ തന്നെ വെത്യസ്ഥ അഭിപ്രായം നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്നുണ്ട്. 80കളുടെ ആരംഭത്തില്‍ അനീതിക്കെതിരെ പോരാടാന്‍ ഡിങ്കനു ആരോഗ്യപരമായ ചില തടസങ്ങള്‍ ഉണ്ടായി സമൂഹത്തില്‍ ഇടപെടാനകാതെ വന്നപ്പോള്‍ അന്യഗ്രഹ പേടകം അവതരിച്ചു ഡിങ്കനു വാണിങ്ങ് കൊടുക്കുന്നത് [ബാലംഗളം 11:16] നിരീക്ഷണ വിധേയമാക്കിയാല്‍ ഡിങ്കന്‍ പ്രവാചകനാണ് എന്ന സിദ്ധാന്തത്തിമാണു പൊതുവെ സ്വീകാര്യമായിരിക്കുന്നത്. ഇങ്ങനെയൊക്കെയായാലും ഒരു ബഹുസ്വര സമൂഹം തങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും ശേഷിയുള്ള ജഗത് നിയന്താവായിതന്നെ ഡിങ്കനെ ആരാധിക്കുന്നു. അവനവന്റെ നന്മയില്‍ ഡിങ്കന്‍ കുടികൊള്ളുന്നു എന്നും അതിനാല്‍ അഹം-ഡിങ്കാസ്മി എന്ന മൂലം മന്ത്രം തദ്വാരാ ഡിങ്കോയിസ്റ്റുകള്‍ ഉപയോഗിച്ചുവരുന്നു. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം മൊബൈല്‍ സ്വിച്ച് ഓഫാക്കേണ്ടി വരുന്നത് ഡിങ്കന്റെ സഞ്ചാര പദത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷത്ത് തിരിച്ചറിയുന്നതിനാലാണ് എന്നൊരു വിശ്വാസം പ്രഭലമാണ്.


ഡിങ്കനും ഡിങ്കേതര ദൈവങ്ങളും;





സാധാരണയായി കേട്ടറിവു മാത്രമുള്ള മറ്റു ദൈവങ്ങളില്‍നിന്നു ഡിങ്കനെ വെത്യസ്ഥനാക്കുന്നത് പങ്കിമല ആണ്ടവനെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ പാകത്തിനു ഫുള്‍സൈസ് ഫോട്ടോയും ജീവിച്ചിരുന്നതിന്റെ തളിവായി ആറുമാസത്തെ ബാങ്ക് സ്റ്റെയിറ്റ്മെന്റും ഉണ്ടെന്നുള്ളതാണ് [ അവലമ്പം- ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ-ഉപബുദ്ധന്‍ ] അതുമാത്രമല്ല രൂപമില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കാന്‍ ഹോമസാപ്പിയന്‍സിന്റെ തലച്ചോറിനു അസാധ്യമായിരിക്കെ ഡിങ്കനെ ആരാധിക്കുന്നവരുടെ പ്രര്‍ഥന..വ്യക്തമായ ഫോട്ടോ ഉള്ളതിനാല്‍ ലക്ഷ്യം തെറ്റി ഇതര ദൈവങ്ങളിലേക്ക് പോവില്ല എന്നു ഏതൊരു ഡിങ്കോയിസ്റ്റുകാരനും ഉറപ്പിക്കാന്‍ കഴിയും. പ്രബഞ്ചത്തിന്റെ ഘടനയെപറ്റിയും ഗാലക്സികളുടെ രൂപത്തെക്കുറിച്ചും പ്രകാശത്തിന്റെ വേഗതയെകുറിച്ചും, പേപ്പട്ടി പ്രതിരോധ വാക്സിനെ പറ്റിയും, ട്രാഫിക്ക് നിയമങ്ങളെ പറ്റിയും എല്ലാം വ്യെക്തമായ നിലപാടുകള്‍ മറ്റു ദൈവങ്ങളെ അപെക്ഷിച്ചു ഡിങ്കന്‍ പറഞ്ഞു കൊടുത്തിരുന്നു എന്ന ദൃഷ്ടാന്തം ബാലമംഗളം വായിക്കുന്നവര്‍ക്ക് മനസിലാക്കാം. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ മുഖേന ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്തു മനസിലാക്കി പ്രതികരിക്കുന്ന സ്റ്റാര്‍ ചിപ്പ് സാങ്കേതിക സംവിധാനം ഡിങ്കനില്‍ നിക്ഷിപ്ത്മായതിനാല്‍ ഭക്തന്റെ വിളി ഡിങ്കനു റിസീവ് ചെയ്യാന്‍ കഴിയും എന്ന ഗ്യാരണ്ടി ജഗത് രക്ഷകന്റെ പ്ലസ് പോയിന്റാണ്. അന്യഗ്രഹ ജീവികളാല്‍ നിര്‍മ്മിതമായ ബാര്‍ അറ്റാച്ചഡ് ഫൈസ്റ്റാര്‍ ഹോട്ടലില്‍ കോള്‍ ഗേള്‍സിനോടൊപ്പം താമസിക്കാന്‍ തന്റെ ഭക്തന്‍ മരിക്കണമെന്ന നിര്‍ബന്ധം പോലും ഡിങ്കനില്ല എന്ന് അദ്ധേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു- ഇത് ഡിങ്കന്റെ മഹാമനസ്ക്തയുടെ മികച്ച ഉദാഹരണമാണ്. “നിങ്ങളില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും എനിക്കൊരു ചുക്കുമില്ല. എന്നാല്‍ വലിഞ്ഞു കയറിപോയി സഹായിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ എന്നെ പേരെടുത്ത് വിളിച്ച് പ്രാര്‍ഥിച്ചാലെ നിങ്ങളെ ഞാന്‍ സഹായിക്കുള്ളൂ. [ബാലമംഗളം 08:22] എന്ന തിരുമൊഴി ഡിങ്കനെ മറ്റ് ദൈവങ്ങളില്‍നിന്നു പൂര്‍ണ്ണമായും വെത്യസ്ഥനാക്കുന്നു. കടുമ്പിടുത്തകാരനും പരദൈവങ്ങളില്‍ അസൂയക്കാരനുമായ ഒരു ദൈവത്തെയല്ല മറിച്ച് മാനാഭിമാനം മാത്രമുള്ള ഒരു പരമ കാരുണ്യവാനായാണ് ഡിങ്കനെ ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.


വേദഗ്രന്ഥം:


ഡിങ്കന്റെ അസ്ഥിത്ത്വത്തെ പറ്റി ഉത്ഭവപരമായ ചില അഭിപ്രായ വെത്യാസങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ബാലമംഗളം അടിസ്ഥാന പ്രമാണമാക്കി തന്നെയാണ് എല്ലാ ഡിങ്കോയിസ്റ്റുകളും ആത്മീയ ജീവിതം നയിച്ചു വരുന്നത്. ദ്വൈവ വാരികാ സബ്രദായത്തില്‍ നിന്ന് വാരിക സമ്പ്രദായത്തിലേക്ക് നീങ്ങിയുള്ള ബാലമംഗളത്തിലൂടെയാണ് ഡിങ്കന്‍ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ ജീവജാലങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത്. ഡിങ്കന്റെ അപദാന കഥകളുടെ വിവരണങ്ങള്‍ മംഗളം. സിനിമാമംഗളം തുടങ്ങിയ നൂറ്റാണ്ടുകള്‍ക്ക് ശേഷം രചിക്കപെട്ട ഉപഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ കൈകടത്തലുകള്‍ അതില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. അതുകൊണ്ട്തന്നെ മൂലഗ്രന്ഥമായ ബാലംഗളം മാത്രമാണ് ഡിങ്കന്‍ വെച്ച് നീട്ടുന്ന സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ എന്ന് അവര്‍ കണക്കാക്കുന്നു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ക്വാണ്ടം തിയറി, ആന്ത്രോപ്പിക്ക് സിദ്ധാന്തം, ഗ്രാവിറ്റി, ട്രാഫിക്ക് നിയമങ്ങള്‍, ലോഗരിതം പട്ടിക, ആരോഗ്യം തുടങ്ങിയ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളുടെയെല്ലാം ക്ലൂ അല്ലാതെ നേര്‍വിവരണം തന്നെ ബാലമംഗളത്തില്‍ കണ്ടെത്താ‍ാന്‍ കഴിയും എന്ന് ഡിങ്കോയിസ്റ്റ് ചിന്തകനും ആചാര്യനുമായ ഉപബുദ്ധന്റെ “ഡിങ്കനെ കണ്ടെത്തെല്‍“ എന്ന് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.


തൊണ്ണൂറുകളുടെ അവസാനം എനിക്കും പ്രമുഖ ചരിത്രകാരന്‍ ഡോ. ടിന്റു മോനും കൂടി ഡിങ്കോയിസ്റ്റ് ആത്മീയാചാര്യന്‍ ഉപബുദ്ധനെ അദ്ധേഹത്തിന്റെ അങ്കമാലിയിലുള്ള ആശ്രമത്തില്‍ വെച്ച് കൂടിക്കാണാനവസരം ലഭികുകയുണ്ടായി. മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലേറ്റായതിനാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ക്ക് ആശ്രമത്തില്‍ എത്തിച്ചേരാനായത്- സംഭവത്തിന്റെ സത്യാവസ്ഥ അദ്ധേഹത്തെ/ഉപബുദ്ധന്‍ അവര്‍കളെ ബോധിപ്പിച്ചപ്പോല്‍ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ട് അദ്ധെഹം പറഞ്ഞു- “അതെനിക്കറിയാം. ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലെറ്റാവും എന്നതിനു സൂചന തന്നിട്ടുണ്ട്“ എന്ന്. വിശ്വാസം വരാതെ സ്തബ്ദരായിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് ഷോക്കേസിലിരിക്കുന്ന് 94ലെ മെയ് രണ്ടാം ലക്കം ബാലമംഗളമെടുത്തു അതിലെ ബാക്ക് കവര്‍ പേജ് ചൂണ്ടികാണിച്ചു അദ്ധേഹം പറഞ്ഞു.. ഇതാ വായിച്ചു നോക്ക് എന്ന്. ആ പേജിലുണ്ടായിരുന്ന സൂര്യമാര്‍ക്ക് കുടയുടെ പരസ്യം അരിച്ചു പെറുക്കിയിട്ടും ഞങ്ങള്‍ക്കൊരു സൂചനയും കിട്ടിയില്ല. അഥിതികളുടെ ദയനീയാവസ്ഥ മനസിലാക്കിയെന്നോണം അദ്ധേഹം ഒരു പേനെയെടുത്തു ആ പേജിലുണ്ടായിരുന്ന് -04962750128 എന്ന് ടെലി ഫോണ്‍ നമ്പറില്‍ അടിവരയിട്ടു അക്കങ്ങളെ കോമയിട്ടു വേര്‍തിരിച്ച ശേഷം പറഞ്ഞു: ഇതാണാ ക്ലൂ. സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും മനസിലായില്ല എന്ന് ദിവ്യജ്ഞാനത്താല്‍ തിരിച്ചറിഞ്ഞു അദ്ധേഹം ക്ഷേത്രഗണിതം വിശദീകരിച്ചു:


അതായത് -0496 എന്ന ആദ്യ 4 നമ്പര്‍ കോഴിക്കോടിന്റെ എസ്.ടി.ഡി കോഡിനെ സൂചിപ്പിക്കുന്നുവത്രെ. പിന്നെയുള്ള 275 എന്ന അക്കം അവിടുന്നു മംഗലാപുരത്തേക്കുള്ള ദൂരത്തെ കുറിക്കുന്നതായതിനാല്‍ മംഗലാപുരമാണെന്നും, അടുത്ത നമ്പറായ 01 സ്വാഭാവികമായും തിരുവനന്തപുരത്തിന്റെ രജിസ്ട്രേഷന്‍ നമ്പറായതിനാല്‍…. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയിന്‍ എന്നു മനസിലാക്കാം. അടുത്ത ഡിജിറ്റായ 28 എന്ന സംഘ്യയെ മിനുട്ടാ‍ക്കി കണക്കാക്കിയാല്‍ മാഗ്ലൂര്‍ ട്രിവാണ്ട്രം ട്രെയിനായ മാവേലി 30 മിനുട്ട് വൈകുന്നു എന്ന പ്രവചനം ആര്‍ക്കും കണ്ടെത്താം. ഇങ്ങനെ ഭൂമിയുടെ സ്പന്ദനത്തിന്റെ ഓരോ ഗതിവിഗതികളും പരമകാരുണ്യവാനായ ഡിങ്കന്‍ നമുക്കായ് വേദഗ്രന്ഥത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. അത് കണ്ടെത്താനുള്ള ജ്ഞാനം കൈവരിക്കണെമെന്ന് തടസം മാത്രമെ സാധാരണക്കാര്‍ക്കു മുന്നിലുള്ളൂ.


ആചാര്യന്‍ പറഞ്ഞു നിര്‍ത്തും മുന്‍പ് ഞങ്ങളാ തപോ വൃദ്ധനെ മനസാ നമസ്കരിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ടെലിഫോന്‍ ഡയറക്ക്ട്രിയില്‍ നിന്നു പോലും ഭൂമിയുടെ സ്പന്ദനം തിരിച്ചറിയാന്‍ ശേഷിയുള്ള ആ യോഗി വേദപുസ്തകത്തിനു പുതിയ ഭാഷ്യം രചിച്ച ഒരു ഡിങ്കോയിസ്റ്റ് പണ്ടിതനായിരുന്നു. ആത്മീയ ചൈതന്യത്തിന്റെ പ്രവാഹമായ ആ മനുഷ്യശ്രേഷ്ടന്‍ ബാലമംഗളത്തില്‍ പറഞ്ഞ ജീവിത ചര്യകളെയും അനുഷ്ടാന കര്‍മ്മങ്ങളെയും പറ്റി കൂടുതല്‍ വാചാലനാകുകയായിരുന്നു.




വിമര്‍ശനങ്ങളും പ്രതിരോധങ്ങളും:


“റോഡിന്റെ ഇടതു വശം ചേര്‍ന്നു നടക്കുക“ [ബാലമംഗളം-22:13] എന്ന ഡിങ്കന്റെ പ്രബോധനം- വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം പോയിട്ടില്ലാത്തതും വണ്‍-വെ ട്രാഫിക്ക് കണ്ടിട്ടില്ലത്തതുമായ ഒരുഗോത്രവര്‍ഗ്ഗ നേതാവിന്റെ ആഹ്വാനം മാത്രമാണ് എന്ന് മുഖ്യധാരാ സമൂഹത്തില്‍നിന്നുയര്‍ന്നു വന്ന വിമര്‍ശനത്തിനു ഡിങ്കോയിസ്റ്റുകള്‍ നല്‍കിയ വിശദീകരണം ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.- ഏകപക്ഷിയമായ ഗതിവിഗതികള്‍ ഏകാധിപത്യ പ്രവണതെയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഡിങ്കന്‍ വണ്‍-വെ ട്രാഫിക്ക് അംഗീകരിക്കുന്നില്ല. മാത്രമല്ല കീപ്പ് ലെഫ്റ്റ് എന്ന ആചാരം മാറ്റിയാല്‍ നടന്നു പോകുന്ന ഒരുവന്റെ ഭാര്യ ഏതാണ് കീപ്പ് ഏതാണെന്ന് മഹുമുഖ സമൂഹത്തിനു വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഡിങ്കവചനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതാകുന്നു എന്നും അത് തിരുത്താന്‍ തങ്ങള്‍ അശക്തരാണ് എന്നുമായിരുന്നു അത്.


ഇരുപതാം നൂറ്റാണ്ടില്‍ അറിവുണ്ടായിരുന്ന ശാസ്ത്ര സത്യങ്ങളും അന്നത്തെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു സാമൂഹ്യ നിയമങ്ങളും ബാലമംഗളത്തില്‍ എഴുതിച്ചേര്‍ത്ത് അത് തങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്ന നിര്‍ദ്ധേശങ്ങളാണെന്ന് പറഞ്ഞ് അവതരിപ്പിക്കുകയല്ലായിരുന്നോ എന്ന് സംവാദത്തിനിടയില്‍ ഒരുവിമര്‍ശകന്‍ ഉന്നയിച്ചപ്പോള്‍ ഡിങ്കോയിസ്റ്റ് ആചാര്യനായ ഉപബുദ്ധന്‍ പ്രതിധ്വനിച്ചത്- ഒരിക്കലും അല്ല എന്നും അങ്ങനെ പറയാന്‍ കാരണം ഡിങ്കന്‍ അങ്ങ്നെ പറഞ്ഞു എന്നതുമാണ്എന്നാണു
.
വേദപുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തില്‍ അന്യ ഗ്രഹ പേടകം വന്ന് ഡിങ്കനെ നിയന്ത്രിക്കുന്നത് വിലയിരുത്തിയാല്‍ ഡിങ്കന്‍സര്‍വ്വ ശക്തനല്ലെന്ന് മനസിലാക്കാന്‍ കഴിയും. സര്‍വ്വ ശക്തനല്ലാതെ ഒരു ദൈവത്തിനു നിലനില്‍ക്കാനാവുമോ ?- എന്നായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമഘട്ടത്തില്‍ പ്രതിയോഗികളുന്നയിച്ച മറ്റൊരു ശ്രദ്ധേയമായ വിമര്‍ശനം


ഡിങ്കനു തന്നെക്കാള്‍ ശക്തനായ മ്റ്റൊരു രൂപത്തെ ശ്രിഷ്ടിക്കാന്‍ കഴിയും- അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും പുതിയ രൂപം സര്‍വ്വ ശക്തനായി മാറും. നേരെ മറിച്ചു ഡിങ്കനു തന്നെക്കാള്‍ മികച്ച ഒരാളെ സൃഷ്ടിക്കാനായില്ലെങ്കില്‍ സര്‍വ്വത്തിനും ശക്തനെന്ന നാമം ചോദ്യചെയ്യുപ്പെടുകയും ചെയ്യും. അതുകോണ്ട് യാതൊരു സങ്കോചവുമില്ലാതെ ഇത്തരം അവകാശ വാദങ്ങളുന്നയിക്കാന്‍ ഡിങ്കന്‍ ശ്രമിച്ചിട്ടില്ല.- എന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്താണ് അന്ന് തലമാ‍ത്രം മുതിര്‍ന്ന ഡിങ്കോയിസ്റ്റുകള്‍ തിരിച്ചടിച്ചത്.


വിമര്‍ശ്ശിക്കുന്നവര്‍ ആദ്യം ബാലമംഗളം വായിക്കട്ടെ. തൂങ്ങിമരിച്ചവരെപറ്റി ആധികാരികമായി പറയാനുള്ള അധികാരം തൂങ്ങിമരിച്ചവര്‍ക്കെ പാടുള്ളൂ. “എഴുത്തുകാരനും വായനക്കാരനും മത്സരിച്ചു എണ്ണ കത്തിക്കുമ്പോള്‍ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നതല്ലാതെ പ്രശ്നങ്ങള്‍ തീരുന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴുവുചാലുകള്‍ക്കിടയില്‍ സംസ്കരിക്കുകയല്ല പുറത്ത് കൊണ്ടുവന്നു ഉത്തേജിപ്പിക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്യുന്നത്.” എന്ന് ആനന്ദിനെ ഉദ്ധരിച്ചുകൊണ്ട് നവോഥാനത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതലമുറ ബാലമംഗളം പോലുള്ള വേദഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതിന്റെ ശരിയായ സത്വം ഉള്‍കൊണ്ടുകൊണ്ടു മനസിലാക്കണം എന്നൊരു സന്ദേശം കൂടി ആ അവസരത്തില്‍ ഡിങ്കോയിസ്റ്റ് ആചാര്യന്മാര്‍ സമൂഹത്തിനു നല്‍കുകയുണ്ടായി.


ഡിങ്കോയിസത്തിന്റെ പോരായ്മകള്‍:


“തന്റെ കുഞ്ഞുങ്ങള്‍ തന്നെ പോലെ മാത്രമെ ചിന്തിക്കാവൂ എന്ന മൌലികവാദപരമായ ചിന്ത ഒരു ഡിങ്കോയിസ്റ്റും വെച്ചു പുലര്‍ത്താന്‍ പാടുള്ളതല്ല“ [ബാലമംഗളം 07:18] എന്ന് ഡിങ്കന്റെ ആഹ്വാനമുള്ളതിനാല്‍ ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമെ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ല. അതുമൂലം സുപ്പര്‍മാനെയും സ്പൈഡര്‍മാനെയും കപീഷിനെയുമൊക്കെ പഠിക്കുന്ന കുട്ടികള്‍ അവരെ പോലെ ഒരാളായ് ഡിങ്കനെയും കാണാന്‍ ശ്രമിക്കുന്നു എന്നത് തന്റെ ദൈവം മാത്രം മികച്ചവനാണെന്ന സന്ദേശം ഡിങ്കന്റെ അനുയായികള്‍ക്ക് ലഭിക്കുന്നില്ല. കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ മുലപ്പാലിനൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളുടെ ബാലബുദ്ധിയിലേക്ക് ഡിങ്കനെയും ഡിങ്കോയിസത്തിന്റെ ആചാരങ്ങളെപ്റ്റിയും ചുരന്ന് നല്‍കാന്‍ മാതാപിതാക്കളായ ഡിങ്കോയിസ്റ്റ് ദമ്പതികള്‍ താല്പര്യപെടാറില്ല.- ഇത് ബാല്യം മുതല്‍ ഒരാളുടെ ഉപബോധമനസില്‍ അടിയുറച്ചു ഖരീഭവിക്കേണ്ട വിശ്വാസത്തിനു മന:ശാസ്ത്രപരമായി കോട്ടമുണ്ടാക്കുന്നതായി കണ്ടുവരുന്നു.


ഡിങ്കോയിസ്റ്റുകള്‍ നിര്‍ബന്ധമായും സത്യസന്ധതയും, വിജ്ഞാനവും, വിവരവും ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബാലമംഗളത്തില്‍ പറയുന്നതിനാല്‍ പ്രസ്തുത മതക്കാര്‍ സാമാന്യം വിവരമുള്ളവരായും വിക്കിപീഡിയ ആരാധകരായുമാണ് കാണ്ടെത്താന്‍ കഴിയുന്നത്.- ഈ പ്രവണത ഡിങ്കോയിസം വളരാന്‍ ബാലമംഗളം തന്നെ തടസമായി നില്‍ക്കുന്ന അപൂര്‍വ്വ സാഹചര്യം സൃഷിടിക്കുന്നു എന്നു നരവംശ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു . കാരണം കുഞ്ഞുങ്ങള്‍ അജ്ഞാതമായ ഒരു വസ്തുവിനെ കുറിച്ചു സംശയം ചോദിക്കുന്ന അവസരത്തില്‍ വസ്തു നിഷ്ടമായി അവര്‍ക്ക് ഉത്തരം നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ ബാധ്യസ്ഥരായതിനാല്‍ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ “ദൈവ കരമാണെന്ന്“ പറഞ്ഞ് അരൂപിക്ക് ബാലമനസില്‍ ഹീറോയിസം വ്യാ‍ജമായി പതിച്ചു നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്ക് കഴിയാറില്ല.


ചരിത്രകാരന്മാരുടെ ദുര്‍വ്യാഖാനം:


ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദത്തില്‍ Y2K യുഗത്തിനു മുന്‍പ് ചൊവ്വയില്‍നിന്നു വന്നു കുടിയേറിപാര്‍ത്ത ഡോ.സാമുവല്‍ കണാരന്‍ എന്ന മൈക്ക്രോബയോളജിസ്റ്റ് ഡങ്കിപനി നിവാരണത്തിനായി കണ്ടുപിടിച്ച മരുന്ന് പങ്കിമലക്കാട്ടിലെ മാളത്തില്‍ കഴിഞ്ഞിരുന്ന ഒരു എലിയില്‍ പരീക്ഷിക്കുകയും തുടര്‍ന്നു ജനിതക വൈകല്യം പിടിപെട്ട എലിക്ക് മനുഷ്യ ശരീരം കൈവരുകയും അമാനുഷ പ്രകടനങ്ങള്‍ക്ക് പാത്രമായി തീരുകയുമുണ്ടായി. തല്‍ഫലമായി ഡോ. സാമുവല്‍ കണാരന്‍ എലിയില്‍ സംഭവിച്ച മാറ്റം മനസിലാക്കുകയും നാണം മറക്കാന്‍ അന്ന് പ്രചാരത്തിലിരുന്ന ആയിഷ അണ്ടര്‍ ഗാര്‍മെന്റെസ്* ധരിപ്പിക്കുകയും ഒരു ശസ്ത്രക്രിയ നടത്തി തങ്ങള്‍ക്ക് നിയന്ത്രിക്കാനായി ഒരു മൈക്രോ ചിപ്പ് ആ ജീവിയില്‍ വെച്ച് പിടിപ്പിച്ചു നിയന്ത്രിച്ചു പോരുകയും ചെയ്തു. 1982ല്‍ കക്കൂസ് സ്ബ്രദായമായിമാറിയിട്ടില്ലാത്ത പങ്കിമലക്കാടിന്റെ സമീപവാസത്ത് ജീവിക്കുന്ന ഗോത്ര സമൂഹത്തിലെ ഹോമസാപ്പിയന്‍ വര്‍ഗ്ഗത്തില്‍പെട്ട സുരേഷ് പ്രാധമിക കര്‍മ്മങ്ങള്‍ക്കായ് എപ്പോഴോ വനാന്തര്‍ഭാഗങ്ങളിലൂടെ നീങ്ങവെ ആ അല്‍ഭുത ജീവിയുടെ അതിസാഹസിക പ്രവര്‍ത്തികള്‍ കണ്ട് ആകൃഷ്ടനാകുകയും അതിനെ ഡിങ്കനെന്ന പേര്‍ വിളിച്ച് ആരാധിച്ചുപോരുകയും ചെയ്തു. കാലഘട്ടത്തിനിടയില്‍ സുരേഷിനു “മൈനോമോര്‍പ്പോസിസ്“ എന്ന രോഗം വരുകയും രോഗ ശയ്യയില്‍ വെച്ച് പിച്ചും പേയും പറയുകയുണ്ടായി.. പ്രസ്തുത സംഭാഷന ശകലങ്ങള്‍ ശേഖരിച്ചു സുരേഷിന്റെ അനുജന്‍ ശശി അതിനെ ക്രോഡീകരിക്കുകയും നിലവില്‍ ആ ഗോത്രസമൂഹത്തിലുണ്ടായ ട്രാഫിക്ക് നിയമങ്ങളും ജീവിത സമ്പ്രദായങ്ങളും ചേര്‍ത്ത് സമീകരിച്ചു പ്രിന്റു ചെയ്തു പുസ്തകമാക്കുയുണ്ടായി.* സുരേഷിന്റെ മൂത്ത ജേഷ്ടനായ അനീഷ് ആത്മീയതിയിലൂന്നി ദൈവിക ഭാവം നല്‍കി ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഡിങ്കോയിസം എന്ന മതത്തിനു രൂപം ചമച്ചു. അദ്ധേഹം പിന്നീട് പ്രസ്തുത അങ്കമാലി ഗോത്രത്തില്‍ ഉപബുദ്ധന്‍* എന്ന പേരില്‍ ഡിങ്കോയിസ്റ്റ് ആചാര്യനായി അറിയപ്പെടുകയും ബ്ലോഗിലൂടെ ഡിങ്കന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് പ്രബോധിപ്പിക്കുകയും ചെയ്തു ഡിങ്കനോടുള്ള തന്റെ പ്രതിബദ്ധത വെളിവാക്കി.


ഫോര്‍ റഫറന്‍സ്:-


*കണാരന്‍സ് മാനുവല്‍-1981
*പങ്കിലക്കാട് രേഖകള്‍
*ആയിഷ അണ്ടര്‍ ഗാര്‍മെന്റെ-കൊച്ചി.
*ഉപബുദ്ധന്‍- ബ്ലോഗ് ലിങ്ക്.



------------------------------------------------------------------------------

Saturday, November 28, 2009

ഗതികെട്ട പുലികള്‍ [അവലോകനം]





പ്രത്യയശാസ്ത്ര നിബദ്ധമായ കണ്‍ഫൂഷനിസത്തിന്റെ പഴുതിലൂടെയല്ലാതെ ദോഷൈകദൃക്‌കുകളുടെ ഇടയില്‍ ദീര്‍ഘകാലം ഒരു ബുദ്ധിജീവിക്കും പിടിച്ചുനില്‍ക്കാനാവില്ല. സാധാ ജീവികള്‍ക്ക് എളുപ്പം ദഹിക്കാത്ത സാങ്കേതിപദങ്ങള്‍കൊണ്ട് വാഗ്വിലാസം നടത്തുന്നതിനാലോ, സൈദ്ധാന്തികമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറം അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടാതിരുന്നതിനാലോ ആയിരിക്കണം ഇടതുപക്ഷ സഹായാത്രികരായ സൈദ്ധാന്തിക കോമരങ്ങളെ മാത്രമെ നാം ബുദ്ധിജീവിയായി  അംഗീകരിച്ചിരുന്നുള്ളൂ.

 “അംഗീകരിച്ചിരുന്നുള്ളൂ“ എന്ന് സൂചിപ്പിക്കുമ്പോള്‍ അത് ഭൂതകാലത്തെ കുറിക്കുന്ന പദമാണ് ഇപ്പോഴില്ല എന്ന് വഗ്യം.അങ്ങനെയാണെങ്കില്‍.. ഒന്നുകില്‍  ഈയിടെയായി വലതുപക്ഷ സഹയാത്രികരെയും നമ്മള്‍ ബുദ്ധിജീവികളായി അംഗീകരിക്കാന്‍ തുടങ്ങി എന്നോ.. അല്ലെങ്കില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാലഹരണപെട്ടു എന്നോ കണക്കാക്കാവുന്നതാണ്. ഒന്നാമത്തെ സംശയം അസംഭവ്യമായിരിക്കെ.. രണ്ടാമത് പറഞ്ഞ സമ്പൂര്‍ണ്ണ-സോഷിലിസത്തിന്റെ കാവല്‍ഭടന്മാര്‍ക്കെന്ത് സംഭവിച്ചു എന്ന ചിന്തയില്‍ നാം വ്യാപ്രിതരാകേണ്ടിയിരിക്കുന്നു.  ഒന്നുകില്‍ ധാര്‍മ്മികപരമായ മൂല്യച്യുതികളിലകപ്പെട്ടു പ്രത്യയശാസ്ത്രം ചിതലെടുത്തു കാണണം. അല്ലെങ്കില്‍  അതിജീവനത്തിനു ത്രാണിയില്ലാതെ ബുദ്ധിജീവികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കണം.

തല്‍ക്കാലം ത്വാത്വിക വിശകലനങ്ങളും ബൌദ്ധിക പ്രബോധനങ്ങളും സാങ്കേതിക ന്യായീകരണങ്ങളും വിട്ട് നമുക്ക് ലളിതമായ് സംഗ്രഹിക്കാം.. സാധാ ജീവികള്‍ക്കും മനസിലാകണമല്ലൊ.!

ഒരേ വിസ്തീര്‍ണ്ണമുള്ള രണ്ടു വെത്യസ്ഥ പ്ലാനുകള്‍ കഥപറയട്ടെ. താഴെ കൊടുക്കുന്ന 'B' വലതുപക്ഷ നിലപാടുകളായും, 'A' ഇടതു പക്ഷ പ്രത്യയശാസ്ത്രവുമായ് സങ്കല്‍പ്പിക്കാം. ഒരോന്നും തനിയെ എടുത്തു അതില്‍ ബുദ്ധിജീവികള്‍ക്ക് നിലനില്‍ക്കാനുതകുന്ന “ആവാസവ്യവസ്ഥ“ എങ്ങനെ അടങ്ങിയിരിക്കുന്നു എന്നും നോക്കാം.


B.വലതുപക്ഷം:

വലതുപക്ഷ പ്ലാന്‍ പ്രകാരം പണിത ഈ അകം പൊള്ളയായ കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക്.. വര്‍ഗ്ഗ ശത്രു ഏത് കമാനത്തില്‍ കൂടി വന്നാലും കൂട്ടത്തോടെ നേരിടാം, അല്ലെങ്കില്‍ എതിര്‍ കവാടത്തിലൂടെ ഓടി രക്ഷപ്പെടാം എന്ന്  ഈ പറയുന്ന വായനക്കാരനും ചിന്തിക്കാമെന്നിരിക്കേ സങ്കീര്‍ണ്ണത നിറഞ്ഞൊരു അന്തരീക്ഷമില്ലാത്തതിനാല്‍ പഠനത്തിനും വിവരണത്തിനും ഒരു ബുദ്ധിജീവിയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ  ബുദ്ധിജീവികള്‍ക്ക് നിലനിക്കാനുതകുന്ന സാഹചര്യമില്ല വലതുപക്ഷത്ത് എന്ന് കാണാം. ഇത്തരം സ്ഥിതിവിശേഷമുള്ള സാമൂഹ്യഘടനയില്‍ ബുദ്ധിജീവികളെ തേടി നാം കൂടുതല്‍ അലയുന്നത് മൌഡ്യത്വമാകും. നമുക്കിതിവിടെ വിടാം...


                                                            A. ഇടതുപക്ഷം:





പ്രത്യശാസ്ത്രനിബദ്ധമായ ചുമരുകള്‍ സൃഷ്ടിച്ചു അകം വേര്‍തിരിച്ചിരിക്കുന്ന ഈ ഇടതുപക്ഷ നിലപാട് പ്ലാന്‍ പ്രകാരം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ വസിക്കുന്നവരെ വേര്‍തിരിച്ച്.. ഒന്നില്‍ തൊഴിലാളികളെയും രണ്ടാമത്തേതില്‍ സോഷിലിസ്റ്റുകളെയും മൂന്നാമത്തെതില്‍ കര്‍ഷകരെയും നാലാമത്തെതില്‍ ബോള്‍ഷെവിക്കുകളെയും സെന്റെര്‍ ഹാളില്‍ അനുഭാവികളയും പരസ്പരം പൂരകങ്ങളായ മുറികളില്‍ സങ്കല്‍പ്പിച്ച് പ്രതിഷ്ടിചിരിക്കുന്നു... പഴയ തറവാടുകളിലെ കാരണവര്‍ സങ്കല്‍പ്പം പോലെ. ഇവിടെയ്ക്കു വര്‍ഗ്ഗ ശത്രു കടന്നുവരുമ്പോള്‍ എങ്ങനെ, ആര് നേരിടണം എന്ന് സ്വാഭാവികമായി ആര്‍ക്കും കണ്‍ഫ്യൂഷനുണ്ടാകും. ആളെറെ കൂടിയാല്‍ പാമ്പ് ചാകില്ലല്ലോ. അതുകൊണ്ട് തന്നെ വ്യെക്തമായ പ്ലാനിങ്ങുകളും വിശദീകരണങ്ങളും ആവശ്യമുണ്ടായിവരിക സ്വാഭാവികം. ഇത് ബുദ്ധിജീവികള്‍ക്ക് വളര്‍ന്ന് പന്തലിക്കാനുള്ള വന്‍ സാധ്യതകളൊരുക്കി.

ഉദാഹരണത്തിനു അബദ്ധവശാല്‍ ഒരു വര്‍ഗ്ഗശത്രു ഏതെങ്കിലും ഒരു കവാടത്തിലൂടെ ഇടതുപക്ഷേത്തേക്ക്  എത്തി നോക്കി എന്നിരിക്കട്ടെ...

1- ഒന്നാമത്തെ മുറിയിലുള്ള തൊഴിലാളി വര്‍ഗ്ഗം വര്‍ഗ്ഗ ശത്രുവിനെ കണ്ണുരുട്ടി കാണിക്കട്ടെ.
2-രണ്ടാമത്തെ മുറിയിലുള്ള സോഷിലിസ്റ്റുകള്‍  ടി-ശത്രുക്കളെ ഉടുമുണ്ട്  പൊക്കി കാണിക്കട്ടെ.
3-ഒര്‍ജ്ജിനല്‍ വര്‍ഗ്ഗ ശത്രുവാണോ എന്ന് മനസിലാക്കാന്‍  മൂന്നാം മുറിയിലിരിക്കുന്ന കര്‍ഷകര്‍  ശത്രുവിന്റെ മേല്‍ വെള്ളം കോരിയൊഴിക്കട്ടെ.
4-സെന്റെര്‍ റൂമിലുള്ള അനുയായികള്‍ വര്‍ഗ്ഗ ശത്രുവിനെ അനുനയിപ്പിച്ചു സ്വീകരിച്ചിരുത്തി ചായകൊടുക്കട്ടെ, ശത്രു അങ്ങനെ ചായകുടിക്കുമ്പോള്‍ ബോള്‍ഷെവിക്കുകള്‍ നാലാം മുറിയില്‍ നിന്നു പതുങ്ങിവന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിക്കട്ടെ.

എന്നിങ്ങനെ.. ഈ നിസ്സാര കാര്യത്തെ സമ്പന്ധിച്ചു പോലും വിവിധ തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിശകലങ്ങളില്‍  ഏര്‍പ്പെട്ട് അനുയായികളെ പ്രബോധിപ്പിക്കാം, പഠനങ്ങള്‍ രൂപപെടുത്താം. ഇനി നിര്‍ഭാഗ്യത്തിനു വര്‍ഗ്ഗ ശത്രുവൊന്നും വന്നില്ലാന്നിരിക്കട്ടെ.. എന്നാലും ബുദ്ധിജീവികളുടെ അന്നം മുട്ടാതിരിക്കാനുള്ള സ്കോപ്പുകള്‍ കിടക്കുകയല്ലേ സാഗരം പോലെ... ബോള്‍ഷവിക്കുകള്‍ ഉറങ്ങുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിനു തുമ്മല്‍ വന്നാല്‍ എന്തു ചെയ്യണം, അനുഭാവികള്‍ സെന്റെര്‍ ഹാളില്‍ ഞെരിപിരികൊള്ളുമ്പോള്‍ അവരെ ഒതുക്കിനിര്‍ത്താന്‍ തൊഴിലാളികള്‍ എങ്ങനെ ശ്രമിക്കണം. സോഷിലിസ്റ്റുകളും ബോള്‍ഷവിക്കുകളും തമ്മില്‍ വാക്കേറ്റമുണ്ടായാല്‍ തൊഴിലാളികള്‍ ഏത് നിലപാടെടുക്കണം എന്ന തരത്തില്‍ ലെനിനിസ്റ്റ് ചട്ടകൂടാല്‍ സമീകൃതമായ ചുമരുകള്‍ക്കുള്ളിലെ ഈച്ചയുടെ നീക്കത്തെ പറ്റി പോലും കാണ്ഡം കാണ്ഡമായ് പ്രബന്ധമെഴുതാന്‍ സ്കോപ്പുണ്ട്. ബുദ്ധിജീവികള്‍ക്ക് തഴച്ചു വളരാന്‍ ഇതിലും നല്ലൊരു ചതുപ്പു നിലം വേറെ കിട്ടില്ല. സ്വാഭാവികമായും വര്‍ഗ്ഗ ശത്രുവിനെതിരെ.. ബൊളീവിയന്‍ ഒളിപ്പോരുകളും, വിയറ്റ്നാമിയന്‍ വിപ്ലവവും ആവര്‍ത്തിക്കുന്നത് സ്വപനം കണ്ട് തന്ത്രം മെനഞ്ഞ് വായുവിലെഴുതികൂട്ടി  ഗുണിച്ചും ഹരിച്ചും ബുദ്ധിജീവികള്‍ ഒരു പ്രസ്ഥാനത്തിന്റെ തിരുമുറ്റത്ത്  ഉപദേശക വൃന്ദങ്ങളായി വിരാജിച്ചു... ഒഴിയാ ബാധയായി കൈയ്യേറി കുടിലുകെട്ടി.

പതനത്തിന്റെ ആരംഭം:


പീരങ്കകള്‍ക്ക് നേരെ പായിച്ച വാരിക്കുന്തങ്ങള്‍ വിപ്ലവങള്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ ചങ്കൂറ്റത്തില്‍ സോഷിലിസം നടപ്പാകുമെന്ന് വിമ്പു പറഞ്ഞും സ്വപ്നം കണ്ടും ജീവിച്ചിരുന്നു ടി-ജീവികള്‍ക്ക് മേലേ വന്നുപതിച്ച ആദ്യത്തെ പ്രഹരമായിരുന്നു-  കമ്യൂണിസ്റ്റ് നിരോധനം പിന്‍ വലിക്കല്‍ പ്രഖ്യാപനം.! ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളം അതുവരെ നിരോധിച്ചു കിടുന്ന കമ്മ്യൂണിസ്റ്റുകളുടെ നിരോധനം നീക്കി ഇന്ത്യന്‍ മുഖ്യധാരാ രഷ്ട്രീയത്തിന്റെ ഇന്ദ്രപ്രസ്ഥമായ പാര്‍ലമെന്റിലെത്തിച്ച് കമ്യൂണിസ്റ്റുകളെ വഷളാക്കുക എന്നതായിരുന്നു നെഹൃവിന്റെ കുതന്ത്രം. അതായത് നൈക്സല്‍ ബാരിയായ മകനെ നന്നാക്കാന്‍ പിടിച്ചു പെണ്ണ് കെട്ടിപ്പിക്കുന്ന തന്തമാരുടെ ബുദ്ധി. അതോടെ തീര്‍ന്നോളും അവന്റെ വിപ്ലവം.!


ബുജികളുടെ ഇല്ലത്തിന്റെ മൂലക്കല്ലൂരിയത് വലതുപക്ഷ സാധാജീവികളായ നെഹൃമാരായാരുന്നു. യഥാര്‍ത്ഥത്തില്‍ അവരായിരുന്നു ദീര്‍ഘദര്‍ശികള്‍- മറ്റൊരു ബുദ്ധീജീവികളെയും നമ്മള്‍ അംഗീകരിക്കാറില്ല എന്ന സഹജ ഭാവം കൊണ്ട് നെഹൃവിനെ നമ്മള്‍ ബുജിയായി അംഗീകരിച്ചില്ലാ എന്നേ ഉള്ളൂ.!!



ഒന്നാം ക്ലാസിലുള്ള യാത്രകളും ശീതികരിച്ച ഉറക്കറകളും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കിട്ടുന്ന ആവശ്യത്തില്‍ കൂടുതലുള്ള ശമ്പളവും.. ഒരാള്‍ക്ക് വഷളാവാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട എന്നു പറയാന്‍ ഏ.കെ.ജിയെ പോലെ ജനനേതാക്കളുണ്ടായെങ്കിലും ത്വാത്ത്വികമായ ക്രയവിക്രയത്തിലൂടെയല്ലാത്ത ആ പ്രഖ്യാപനം തങ്ങള്‍ക്കു വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണന്ന് മനസിലാക്കാന്‍ ബുജികള്‍ വൈകിപ്പോയിരുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ അധികാരത്തിനോടുള്ള വെമ്പല്‍ മൂത്ത നേതാക്കന്മാര്‍ക്ക് വേണ്ടി ബുജികള്‍ക്ക് തങ്ങളുടെ തന്നെ ശവക്കല്ലറ കെട്ടിപടുക്കേണ്ട ഗതികേടില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളിയാകേണ്ടി വന്നു. താമസിയാതെ  “ മതം കറുപാണെന്ന“ മാര്‍ക്സിയന്‍ അടിസ്ഥാന സിദ്ധാന്തം..  അധികാരത്തിലേക്കുള്ള പാതയിലെ അവശ്യവസ്തുവായ ഭൂരിപക്ഷമുള്ള   മതാ‍നുയായികളെ തങ്ങള്‍ക്കനുകൂലമാക്കാ‍ന്‍ വളച്ചൊടിച്ചു മതങ്ങള്‍ക്ക് അനുകൂലമാക്കേണ്ടിവന്നു,  അതേ സമയം  ഭൌതികതയിലല്ലാതെ മറ്റൊന്നിലും കമ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കേണ്ടതില്ല എന്ന ലെനിനിന്റെ വിശദീകരണ തത്ത്വം വിഴുങ്ങേണ്ടിയും വന്നു, കൊണ്ടും കൊടുത്തും പിടിച്ചടിക്കിയും പ്രസ്ഥാനത്തിനു വേണ്ടി പോരാടിയ അങ്കചേവകരന്മാരെ അവഗണിച്ചു ജനാധിപത്യമെന്ന തൊഴിത്തിനു പാകമാക്കാന്‍ സിദ്ധാന്തങ്ങളില്‍ വെള്ളം കോരിയൊഴിക്കേണ്ടി വന്നു, തങ്ങളുടെ സിദ്ധാന്തങ്ങളെ തങ്ങള്‍ തന്നെ തള്ളിപറയേണ്ട അവസ്ഥയിലെത്തിയപ്പോള്‍ എഴുത്തും വായനയുമറിയാവുന്ന ഒരു ജനതയ്ക്കു മുന്നില്‍ വാ തുറക്കാന്‍ വയ്യാത്ത സ്ഥിതിയായി.  ഇതില്‍ പരം എന്തു ഗതികേട് വരാന്‍  ബുദ്ധിജീവികള്‍ക്ക് .

കുടിയിറക്കം:


കാലക്രമേണ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിച്ചു തങ്ങളുടെ നേതാക്കന്‍മാര്‍ സമ്പദ്വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തിലിരുന്നു തിന്നുകൊഴുക്കുമ്പോള്‍ മുതല്‍ പല ആക്ടിവിസ്റ്റുകളും യഥാര്‍ത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തിന്നു കൊഴുത്ത ദുര്‍മ്മേദസ്സുകള്‍ പ്രത്യശാസ്ത്ര നിബദ്ധമായ അകം ചുവരുകളില്‍ പലതും തങ്ങളുടെ സ്വൈര വിഹരത്തിനു വേണ്ടി തച്ചുടയ്ക്കാന്‍ തുടങ്ങിയതോടെ.. തങ്ങളുടെ കിനാവിന്റെ മയ്യത്താണ് പൊട്ടിത്തകര്‍ന്നത് എന്ന വാസ്തുത ബുജികള്‍ മനസിലാക്കിയിരുന്നു. അതിനെതിരെ അവര്‍ കലാപങ്ങളും  പ്രതിഷേധങ്ങളുമായി ഒറ്റയായും തെറ്റയായുമിറങ്ങി. ചിലര്‍ റിബലുകളായി പുറത്ത് പോയി. മറ്റു ചിലര്‍ മൌനമാരംഭിച്ചു. പ്രത്യയശാസ്ത്രപരമായ ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടിയ കൊഴുത്ത നേതാക്കള്‍ക്ക്.. തങ്ങള്‍ക്കെതിരെ തിരിയുന്ന ബുദ്ധിജീവികളെ പിടിച്ചു പുറത്തിടുവാനെ കഴിയുമായിരുന്നുള്ളു.



സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും കൊണ്ട് പണിതുയര്‍ത്തി ആജീവനാന്തം പത്തു തലമുറയ്ക്കു പ്രബന്ധവും ലേഖനങ്ങളുമെഴുതി സ്വൈരവിഹാരം നടത്താന്‍ പണിതുയര്‍ത്തിയ നാലുകെട്ടിന്റെ സൈദ്ധാന്തിക ചുമരുകള്‍ തച്ചുടയ്ക്കപെട്ടതോടെ, വലതുപക്ഷ പ്ലാനും ഇടതുപക്ഷപ്ലാനും പ്രത്യക്ഷമായും പരോക്ഷമായും ഒരുപോലെയായപ്പോള്‍ മരുഭൂമികളിലെത്തപ്പെട്ട ഗൈഡുകളുടെ അവസ്ഥയായി അവശേഷിക്കുന്ന ബുജികള്‍ക്ക്. തൊഴില്‍ പരമായി പ്രകൃതി നിര്‍ദ്ധാരണത്തിനനുസൃതമായ അതിജീവനത്തിനു ത്രാണിയില്ലാതെ അവര്‍  നാമാവശേഷമാകുകയായിരുന്നു.

അടിക്കുറിപ്പ്:


തത്ത്വശാസ്ത്രപരമായ അടവുകള്‍ പയറ്റിത്തെളിഞ്ഞ പഴയ സഹയാത്രികരും ഇന്നത്തെ അക്ടിവിസ്റ്റുകളുമായ നീലകണ്ഠന്മാരും, സി.പി ജോണുമാരും, ചെറിയാന്മാരും വര്‍ത്തമാനകാലത്ത് ചാനലുകളിലിരുന്നു നമ്മുടെ  പ്രസ്ഥാനത്തിലെ ബുജികളെ വിഷയാസ്പദമായി വെല്ലു വിളിക്കുമ്പോള്‍...   “ ആവാസവ്യവസ്ഥ“ എന്ന കഠിന പദം ഒന്നു കൊണ്ട് മാത്രം വാസുരേന്ദ്രവാവുമാര്‍ക്ക് എത്ര നാള്‍  പിടിച്ചു നില്‍ക്കാനാവും? ഒന്നുകില്‍ കാല്പനിക വിഷയെങ്ങളെ  “ഉട്ടോപ്യന്‍ നയ വൈകല്യങ്ങളിലേക്ക്“ വഴിതിരിച്ചു വിടാന്‍ ശേഷിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പിള്ളമാരെ  അണിനിരത്തി നേരിടന്‍ പ്രസ്ഥാനം തയ്യാറാകണം. അല്ലെങ്കില്‍ വാമൊഴിവഴക്കത്തിന്റെ ഉടയോനായ വല്ല്യമ്മതുമാ‍രെകൊണ്ട് അവരെ തെറിപറയിക്കണം. എന്നാലെ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയൂ !

---------------------------------------------------------------------------------------