Saturday, November 28, 2009

ഗതികെട്ട പുലികള്‍ [അവലോകനം]





പ്രത്യയശാസ്ത്ര നിബദ്ധമായ കണ്‍ഫൂഷനിസത്തിന്റെ പഴുതിലൂടെയല്ലാതെ ദോഷൈകദൃക്‌കുകളുടെ ഇടയില്‍ ദീര്‍ഘകാലം ഒരു ബുദ്ധിജീവിക്കും പിടിച്ചുനില്‍ക്കാനാവില്ല. സാധാ ജീവികള്‍ക്ക് എളുപ്പം ദഹിക്കാത്ത സാങ്കേതിപദങ്ങള്‍കൊണ്ട് വാഗ്വിലാസം നടത്തുന്നതിനാലോ, സൈദ്ധാന്തികമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറം അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടാതിരുന്നതിനാലോ ആയിരിക്കണം ഇടതുപക്ഷ സഹായാത്രികരായ സൈദ്ധാന്തിക കോമരങ്ങളെ മാത്രമെ നാം ബുദ്ധിജീവിയായി  അംഗീകരിച്ചിരുന്നുള്ളൂ.

 “അംഗീകരിച്ചിരുന്നുള്ളൂ“ എന്ന് സൂചിപ്പിക്കുമ്പോള്‍ അത് ഭൂതകാലത്തെ കുറിക്കുന്ന പദമാണ് ഇപ്പോഴില്ല എന്ന് വഗ്യം.അങ്ങനെയാണെങ്കില്‍.. ഒന്നുകില്‍  ഈയിടെയായി വലതുപക്ഷ സഹയാത്രികരെയും നമ്മള്‍ ബുദ്ധിജീവികളായി അംഗീകരിക്കാന്‍ തുടങ്ങി എന്നോ.. അല്ലെങ്കില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാലഹരണപെട്ടു എന്നോ കണക്കാക്കാവുന്നതാണ്. ഒന്നാമത്തെ സംശയം അസംഭവ്യമായിരിക്കെ.. രണ്ടാമത് പറഞ്ഞ സമ്പൂര്‍ണ്ണ-സോഷിലിസത്തിന്റെ കാവല്‍ഭടന്മാര്‍ക്കെന്ത് സംഭവിച്ചു എന്ന ചിന്തയില്‍ നാം വ്യാപ്രിതരാകേണ്ടിയിരിക്കുന്നു.  ഒന്നുകില്‍ ധാര്‍മ്മികപരമായ മൂല്യച്യുതികളിലകപ്പെട്ടു പ്രത്യയശാസ്ത്രം ചിതലെടുത്തു കാണണം. അല്ലെങ്കില്‍  അതിജീവനത്തിനു ത്രാണിയില്ലാതെ ബുദ്ധിജീവികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കണം.

തല്‍ക്കാലം ത്വാത്വിക വിശകലനങ്ങളും ബൌദ്ധിക പ്രബോധനങ്ങളും സാങ്കേതിക ന്യായീകരണങ്ങളും വിട്ട് നമുക്ക് ലളിതമായ് സംഗ്രഹിക്കാം.. സാധാ ജീവികള്‍ക്കും മനസിലാകണമല്ലൊ.!

ഒരേ വിസ്തീര്‍ണ്ണമുള്ള രണ്ടു വെത്യസ്ഥ പ്ലാനുകള്‍ കഥപറയട്ടെ. താഴെ കൊടുക്കുന്ന 'B' വലതുപക്ഷ നിലപാടുകളായും, 'A' ഇടതു പക്ഷ പ്രത്യയശാസ്ത്രവുമായ് സങ്കല്‍പ്പിക്കാം. ഒരോന്നും തനിയെ എടുത്തു അതില്‍ ബുദ്ധിജീവികള്‍ക്ക് നിലനില്‍ക്കാനുതകുന്ന “ആവാസവ്യവസ്ഥ“ എങ്ങനെ അടങ്ങിയിരിക്കുന്നു എന്നും നോക്കാം.


B.വലതുപക്ഷം:

വലതുപക്ഷ പ്ലാന്‍ പ്രകാരം പണിത ഈ അകം പൊള്ളയായ കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക്.. വര്‍ഗ്ഗ ശത്രു ഏത് കമാനത്തില്‍ കൂടി വന്നാലും കൂട്ടത്തോടെ നേരിടാം, അല്ലെങ്കില്‍ എതിര്‍ കവാടത്തിലൂടെ ഓടി രക്ഷപ്പെടാം എന്ന്  ഈ പറയുന്ന വായനക്കാരനും ചിന്തിക്കാമെന്നിരിക്കേ സങ്കീര്‍ണ്ണത നിറഞ്ഞൊരു അന്തരീക്ഷമില്ലാത്തതിനാല്‍ പഠനത്തിനും വിവരണത്തിനും ഒരു ബുദ്ധിജീവിയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ  ബുദ്ധിജീവികള്‍ക്ക് നിലനിക്കാനുതകുന്ന സാഹചര്യമില്ല വലതുപക്ഷത്ത് എന്ന് കാണാം. ഇത്തരം സ്ഥിതിവിശേഷമുള്ള സാമൂഹ്യഘടനയില്‍ ബുദ്ധിജീവികളെ തേടി നാം കൂടുതല്‍ അലയുന്നത് മൌഡ്യത്വമാകും. നമുക്കിതിവിടെ വിടാം...


                                                            A. ഇടതുപക്ഷം:





പ്രത്യശാസ്ത്രനിബദ്ധമായ ചുമരുകള്‍ സൃഷ്ടിച്ചു അകം വേര്‍തിരിച്ചിരിക്കുന്ന ഈ ഇടതുപക്ഷ നിലപാട് പ്ലാന്‍ പ്രകാരം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ വസിക്കുന്നവരെ വേര്‍തിരിച്ച്.. ഒന്നില്‍ തൊഴിലാളികളെയും രണ്ടാമത്തേതില്‍ സോഷിലിസ്റ്റുകളെയും മൂന്നാമത്തെതില്‍ കര്‍ഷകരെയും നാലാമത്തെതില്‍ ബോള്‍ഷെവിക്കുകളെയും സെന്റെര്‍ ഹാളില്‍ അനുഭാവികളയും പരസ്പരം പൂരകങ്ങളായ മുറികളില്‍ സങ്കല്‍പ്പിച്ച് പ്രതിഷ്ടിചിരിക്കുന്നു... പഴയ തറവാടുകളിലെ കാരണവര്‍ സങ്കല്‍പ്പം പോലെ. ഇവിടെയ്ക്കു വര്‍ഗ്ഗ ശത്രു കടന്നുവരുമ്പോള്‍ എങ്ങനെ, ആര് നേരിടണം എന്ന് സ്വാഭാവികമായി ആര്‍ക്കും കണ്‍ഫ്യൂഷനുണ്ടാകും. ആളെറെ കൂടിയാല്‍ പാമ്പ് ചാകില്ലല്ലോ. അതുകൊണ്ട് തന്നെ വ്യെക്തമായ പ്ലാനിങ്ങുകളും വിശദീകരണങ്ങളും ആവശ്യമുണ്ടായിവരിക സ്വാഭാവികം. ഇത് ബുദ്ധിജീവികള്‍ക്ക് വളര്‍ന്ന് പന്തലിക്കാനുള്ള വന്‍ സാധ്യതകളൊരുക്കി.

ഉദാഹരണത്തിനു അബദ്ധവശാല്‍ ഒരു വര്‍ഗ്ഗശത്രു ഏതെങ്കിലും ഒരു കവാടത്തിലൂടെ ഇടതുപക്ഷേത്തേക്ക്  എത്തി നോക്കി എന്നിരിക്കട്ടെ...

1- ഒന്നാമത്തെ മുറിയിലുള്ള തൊഴിലാളി വര്‍ഗ്ഗം വര്‍ഗ്ഗ ശത്രുവിനെ കണ്ണുരുട്ടി കാണിക്കട്ടെ.
2-രണ്ടാമത്തെ മുറിയിലുള്ള സോഷിലിസ്റ്റുകള്‍  ടി-ശത്രുക്കളെ ഉടുമുണ്ട്  പൊക്കി കാണിക്കട്ടെ.
3-ഒര്‍ജ്ജിനല്‍ വര്‍ഗ്ഗ ശത്രുവാണോ എന്ന് മനസിലാക്കാന്‍  മൂന്നാം മുറിയിലിരിക്കുന്ന കര്‍ഷകര്‍  ശത്രുവിന്റെ മേല്‍ വെള്ളം കോരിയൊഴിക്കട്ടെ.
4-സെന്റെര്‍ റൂമിലുള്ള അനുയായികള്‍ വര്‍ഗ്ഗ ശത്രുവിനെ അനുനയിപ്പിച്ചു സ്വീകരിച്ചിരുത്തി ചായകൊടുക്കട്ടെ, ശത്രു അങ്ങനെ ചായകുടിക്കുമ്പോള്‍ ബോള്‍ഷെവിക്കുകള്‍ നാലാം മുറിയില്‍ നിന്നു പതുങ്ങിവന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിക്കട്ടെ.

എന്നിങ്ങനെ.. ഈ നിസ്സാര കാര്യത്തെ സമ്പന്ധിച്ചു പോലും വിവിധ തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിശകലങ്ങളില്‍  ഏര്‍പ്പെട്ട് അനുയായികളെ പ്രബോധിപ്പിക്കാം, പഠനങ്ങള്‍ രൂപപെടുത്താം. ഇനി നിര്‍ഭാഗ്യത്തിനു വര്‍ഗ്ഗ ശത്രുവൊന്നും വന്നില്ലാന്നിരിക്കട്ടെ.. എന്നാലും ബുദ്ധിജീവികളുടെ അന്നം മുട്ടാതിരിക്കാനുള്ള സ്കോപ്പുകള്‍ കിടക്കുകയല്ലേ സാഗരം പോലെ... ബോള്‍ഷവിക്കുകള്‍ ഉറങ്ങുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിനു തുമ്മല്‍ വന്നാല്‍ എന്തു ചെയ്യണം, അനുഭാവികള്‍ സെന്റെര്‍ ഹാളില്‍ ഞെരിപിരികൊള്ളുമ്പോള്‍ അവരെ ഒതുക്കിനിര്‍ത്താന്‍ തൊഴിലാളികള്‍ എങ്ങനെ ശ്രമിക്കണം. സോഷിലിസ്റ്റുകളും ബോള്‍ഷവിക്കുകളും തമ്മില്‍ വാക്കേറ്റമുണ്ടായാല്‍ തൊഴിലാളികള്‍ ഏത് നിലപാടെടുക്കണം എന്ന തരത്തില്‍ ലെനിനിസ്റ്റ് ചട്ടകൂടാല്‍ സമീകൃതമായ ചുമരുകള്‍ക്കുള്ളിലെ ഈച്ചയുടെ നീക്കത്തെ പറ്റി പോലും കാണ്ഡം കാണ്ഡമായ് പ്രബന്ധമെഴുതാന്‍ സ്കോപ്പുണ്ട്. ബുദ്ധിജീവികള്‍ക്ക് തഴച്ചു വളരാന്‍ ഇതിലും നല്ലൊരു ചതുപ്പു നിലം വേറെ കിട്ടില്ല. സ്വാഭാവികമായും വര്‍ഗ്ഗ ശത്രുവിനെതിരെ.. ബൊളീവിയന്‍ ഒളിപ്പോരുകളും, വിയറ്റ്നാമിയന്‍ വിപ്ലവവും ആവര്‍ത്തിക്കുന്നത് സ്വപനം കണ്ട് തന്ത്രം മെനഞ്ഞ് വായുവിലെഴുതികൂട്ടി  ഗുണിച്ചും ഹരിച്ചും ബുദ്ധിജീവികള്‍ ഒരു പ്രസ്ഥാനത്തിന്റെ തിരുമുറ്റത്ത്  ഉപദേശക വൃന്ദങ്ങളായി വിരാജിച്ചു... ഒഴിയാ ബാധയായി കൈയ്യേറി കുടിലുകെട്ടി.

പതനത്തിന്റെ ആരംഭം:


പീരങ്കകള്‍ക്ക് നേരെ പായിച്ച വാരിക്കുന്തങ്ങള്‍ വിപ്ലവങള്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ ചങ്കൂറ്റത്തില്‍ സോഷിലിസം നടപ്പാകുമെന്ന് വിമ്പു പറഞ്ഞും സ്വപ്നം കണ്ടും ജീവിച്ചിരുന്നു ടി-ജീവികള്‍ക്ക് മേലേ വന്നുപതിച്ച ആദ്യത്തെ പ്രഹരമായിരുന്നു-  കമ്യൂണിസ്റ്റ് നിരോധനം പിന്‍ വലിക്കല്‍ പ്രഖ്യാപനം.! ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളം അതുവരെ നിരോധിച്ചു കിടുന്ന കമ്മ്യൂണിസ്റ്റുകളുടെ നിരോധനം നീക്കി ഇന്ത്യന്‍ മുഖ്യധാരാ രഷ്ട്രീയത്തിന്റെ ഇന്ദ്രപ്രസ്ഥമായ പാര്‍ലമെന്റിലെത്തിച്ച് കമ്യൂണിസ്റ്റുകളെ വഷളാക്കുക എന്നതായിരുന്നു നെഹൃവിന്റെ കുതന്ത്രം. അതായത് നൈക്സല്‍ ബാരിയായ മകനെ നന്നാക്കാന്‍ പിടിച്ചു പെണ്ണ് കെട്ടിപ്പിക്കുന്ന തന്തമാരുടെ ബുദ്ധി. അതോടെ തീര്‍ന്നോളും അവന്റെ വിപ്ലവം.!


ബുജികളുടെ ഇല്ലത്തിന്റെ മൂലക്കല്ലൂരിയത് വലതുപക്ഷ സാധാജീവികളായ നെഹൃമാരായാരുന്നു. യഥാര്‍ത്ഥത്തില്‍ അവരായിരുന്നു ദീര്‍ഘദര്‍ശികള്‍- മറ്റൊരു ബുദ്ധീജീവികളെയും നമ്മള്‍ അംഗീകരിക്കാറില്ല എന്ന സഹജ ഭാവം കൊണ്ട് നെഹൃവിനെ നമ്മള്‍ ബുജിയായി അംഗീകരിച്ചില്ലാ എന്നേ ഉള്ളൂ.!!



ഒന്നാം ക്ലാസിലുള്ള യാത്രകളും ശീതികരിച്ച ഉറക്കറകളും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കിട്ടുന്ന ആവശ്യത്തില്‍ കൂടുതലുള്ള ശമ്പളവും.. ഒരാള്‍ക്ക് വഷളാവാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട എന്നു പറയാന്‍ ഏ.കെ.ജിയെ പോലെ ജനനേതാക്കളുണ്ടായെങ്കിലും ത്വാത്ത്വികമായ ക്രയവിക്രയത്തിലൂടെയല്ലാത്ത ആ പ്രഖ്യാപനം തങ്ങള്‍ക്കു വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണന്ന് മനസിലാക്കാന്‍ ബുജികള്‍ വൈകിപ്പോയിരുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ അധികാരത്തിനോടുള്ള വെമ്പല്‍ മൂത്ത നേതാക്കന്മാര്‍ക്ക് വേണ്ടി ബുജികള്‍ക്ക് തങ്ങളുടെ തന്നെ ശവക്കല്ലറ കെട്ടിപടുക്കേണ്ട ഗതികേടില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളിയാകേണ്ടി വന്നു. താമസിയാതെ  “ മതം കറുപാണെന്ന“ മാര്‍ക്സിയന്‍ അടിസ്ഥാന സിദ്ധാന്തം..  അധികാരത്തിലേക്കുള്ള പാതയിലെ അവശ്യവസ്തുവായ ഭൂരിപക്ഷമുള്ള   മതാ‍നുയായികളെ തങ്ങള്‍ക്കനുകൂലമാക്കാ‍ന്‍ വളച്ചൊടിച്ചു മതങ്ങള്‍ക്ക് അനുകൂലമാക്കേണ്ടിവന്നു,  അതേ സമയം  ഭൌതികതയിലല്ലാതെ മറ്റൊന്നിലും കമ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കേണ്ടതില്ല എന്ന ലെനിനിന്റെ വിശദീകരണ തത്ത്വം വിഴുങ്ങേണ്ടിയും വന്നു, കൊണ്ടും കൊടുത്തും പിടിച്ചടിക്കിയും പ്രസ്ഥാനത്തിനു വേണ്ടി പോരാടിയ അങ്കചേവകരന്മാരെ അവഗണിച്ചു ജനാധിപത്യമെന്ന തൊഴിത്തിനു പാകമാക്കാന്‍ സിദ്ധാന്തങ്ങളില്‍ വെള്ളം കോരിയൊഴിക്കേണ്ടി വന്നു, തങ്ങളുടെ സിദ്ധാന്തങ്ങളെ തങ്ങള്‍ തന്നെ തള്ളിപറയേണ്ട അവസ്ഥയിലെത്തിയപ്പോള്‍ എഴുത്തും വായനയുമറിയാവുന്ന ഒരു ജനതയ്ക്കു മുന്നില്‍ വാ തുറക്കാന്‍ വയ്യാത്ത സ്ഥിതിയായി.  ഇതില്‍ പരം എന്തു ഗതികേട് വരാന്‍  ബുദ്ധിജീവികള്‍ക്ക് .

കുടിയിറക്കം:


കാലക്രമേണ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിച്ചു തങ്ങളുടെ നേതാക്കന്‍മാര്‍ സമ്പദ്വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തിലിരുന്നു തിന്നുകൊഴുക്കുമ്പോള്‍ മുതല്‍ പല ആക്ടിവിസ്റ്റുകളും യഥാര്‍ത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തിന്നു കൊഴുത്ത ദുര്‍മ്മേദസ്സുകള്‍ പ്രത്യശാസ്ത്ര നിബദ്ധമായ അകം ചുവരുകളില്‍ പലതും തങ്ങളുടെ സ്വൈര വിഹരത്തിനു വേണ്ടി തച്ചുടയ്ക്കാന്‍ തുടങ്ങിയതോടെ.. തങ്ങളുടെ കിനാവിന്റെ മയ്യത്താണ് പൊട്ടിത്തകര്‍ന്നത് എന്ന വാസ്തുത ബുജികള്‍ മനസിലാക്കിയിരുന്നു. അതിനെതിരെ അവര്‍ കലാപങ്ങളും  പ്രതിഷേധങ്ങളുമായി ഒറ്റയായും തെറ്റയായുമിറങ്ങി. ചിലര്‍ റിബലുകളായി പുറത്ത് പോയി. മറ്റു ചിലര്‍ മൌനമാരംഭിച്ചു. പ്രത്യയശാസ്ത്രപരമായ ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടിയ കൊഴുത്ത നേതാക്കള്‍ക്ക്.. തങ്ങള്‍ക്കെതിരെ തിരിയുന്ന ബുദ്ധിജീവികളെ പിടിച്ചു പുറത്തിടുവാനെ കഴിയുമായിരുന്നുള്ളു.



സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും കൊണ്ട് പണിതുയര്‍ത്തി ആജീവനാന്തം പത്തു തലമുറയ്ക്കു പ്രബന്ധവും ലേഖനങ്ങളുമെഴുതി സ്വൈരവിഹാരം നടത്താന്‍ പണിതുയര്‍ത്തിയ നാലുകെട്ടിന്റെ സൈദ്ധാന്തിക ചുമരുകള്‍ തച്ചുടയ്ക്കപെട്ടതോടെ, വലതുപക്ഷ പ്ലാനും ഇടതുപക്ഷപ്ലാനും പ്രത്യക്ഷമായും പരോക്ഷമായും ഒരുപോലെയായപ്പോള്‍ മരുഭൂമികളിലെത്തപ്പെട്ട ഗൈഡുകളുടെ അവസ്ഥയായി അവശേഷിക്കുന്ന ബുജികള്‍ക്ക്. തൊഴില്‍ പരമായി പ്രകൃതി നിര്‍ദ്ധാരണത്തിനനുസൃതമായ അതിജീവനത്തിനു ത്രാണിയില്ലാതെ അവര്‍  നാമാവശേഷമാകുകയായിരുന്നു.

അടിക്കുറിപ്പ്:


തത്ത്വശാസ്ത്രപരമായ അടവുകള്‍ പയറ്റിത്തെളിഞ്ഞ പഴയ സഹയാത്രികരും ഇന്നത്തെ അക്ടിവിസ്റ്റുകളുമായ നീലകണ്ഠന്മാരും, സി.പി ജോണുമാരും, ചെറിയാന്മാരും വര്‍ത്തമാനകാലത്ത് ചാനലുകളിലിരുന്നു നമ്മുടെ  പ്രസ്ഥാനത്തിലെ ബുജികളെ വിഷയാസ്പദമായി വെല്ലു വിളിക്കുമ്പോള്‍...   “ ആവാസവ്യവസ്ഥ“ എന്ന കഠിന പദം ഒന്നു കൊണ്ട് മാത്രം വാസുരേന്ദ്രവാവുമാര്‍ക്ക് എത്ര നാള്‍  പിടിച്ചു നില്‍ക്കാനാവും? ഒന്നുകില്‍ കാല്പനിക വിഷയെങ്ങളെ  “ഉട്ടോപ്യന്‍ നയ വൈകല്യങ്ങളിലേക്ക്“ വഴിതിരിച്ചു വിടാന്‍ ശേഷിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പിള്ളമാരെ  അണിനിരത്തി നേരിടന്‍ പ്രസ്ഥാനം തയ്യാറാകണം. അല്ലെങ്കില്‍ വാമൊഴിവഴക്കത്തിന്റെ ഉടയോനായ വല്ല്യമ്മതുമാ‍രെകൊണ്ട് അവരെ തെറിപറയിക്കണം. എന്നാലെ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയൂ !

---------------------------------------------------------------------------------------


2 comments: