Friday, May 20, 2011

ജൂറി അറിയാന്‍...

എടവം ആറു- ജപ്പാന്‍

To- സിനിമാ ജൂറി
കേന്ദ്രം.
ദല്‍ഹി.


ഡിയര്‍ ജൂറീ,

അവിടെ എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു. ഇവിടെയും പലര്‍ക്കും പൊതിരെ സുഖം. എന്തൊക്കെയില്ല വിശേഷങ്ങള്‍? ഈയിടെ നിങ്ങള്‍ സിനിമാക്കാര്‍ക്ക്‌  അവാര്‍ഡു കൊടുത്ത വിവരം ഞാന്‍ കണ്ണില്‍ക്കണ്ട പത്രങ്ങള്‍ മുഖേന വായിച്ചറിയേണ്ടിവന്നു. സാരമില്ല... അതുപോട്ടെ, അതിലെനിക്ക് ഒട്ടും വിഷമവുമില്ല. എങ്കിലും... കേന്ദ്രസര്‍ക്കാരിന്റെ കൈയ്യീന്ന് അവാര്‍ഡു വെറുതെ കിട്ടുന്നതാണെന്ന് കരുതി  ഒരു വ്യെവസ്ഥയും ഇല്ലാതെ.. അഭിനയിച്ചോണ്ടിരിക്കുന്ന ആര്‍ക്കെങ്കിലും വാരിക്കോരി കൊടുത്തു പണി തീര്‍ത്ത്‌ പോവുക എന്നുള്ള നിങ്ങളുടെ ഏര്‍പ്പാടിനോട് എനിക്ക് പണ്ടേ വിയോജിപ്പുണ്ട്. അതൊന്നു അറിയിക്കാന്‍ വേണ്ടി മാത്രമാണ്.. വേറെ പണിയൊരുപാടുണ്ടായിട്ടും ഞാനീ വിയോജന കുറിപ്പ് ടൈപ്പുന്നത്.

എന്താണീ ദേശീയ അവാര്‍ഡ്? മികച്ച അഭിനേതാവിനു കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന കൊടുക്കുന്ന ഉപഹാരം.. അല്ലെ? ആ അവാര്‍ഡിന് അര്‍ഹനായവരെ നിങ്ങള്‍ കണ്ടെത്തുന്നതെങ്ങനെ? എനിക്കറിയാം ഇതിനു നിങ്ങള്‍ക്ക് വ്യെക്തമായ ഒരുത്തരം പറയാനുണ്ടാവില്ല എന്ന്. അല്ല.. അത് പ്രതീക്ഷിച്ചിട്ടുമല്ല ഞാന്‍ ചോദിച്ചത്. നിങ്ങള്‍ ഇപ്പോള്‍ കൊടുത്തുവരുന്ന സമ്പ്രദായം ശരിയായ രീതിയിലുള്ളതാണോ? വെറുതെ ഉത്തരം പറയാന്‍ വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയരുത്.. അല്ല എന്ന് എനിക്കറിയാം.

ഉദാഹരണത്തിന് ഇത്തവണ നിങ്ങള്‍ സലിം കുമാറിന് അവാര്‍ഡു കൊടുത്ത രീതിതന്നെ പരിശോധിക്കാം.

ഇങ്ങനെയാണോ ഒരാളെ മികച്ച അഭിനേതാവായി തിരഞ്ഞെടുക്ക്വ?. ഞാനും ഒരുപാട് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള ആളാ. സമ്മാനവും വാങ്ങിയിട്ടുണ്ട്. ചാക്ക് റേസിംഗ്, ലെമണ്‍ സ്പൂണ്‍ റേസിംഗ്, തീറ്റ മത്സരം... എന്ന് വേണ്ട ഒരുകാലത്ത് ഞാന്‍ പങ്കെടുക്കാത്ത മത്സരങ്ങള്‍ ഇന്നതൊന്നെ നാട്ടില്‍ ഉണ്ടായിരുന്നു എന്നില്ല. അങ്ങനെയുള്ള എനിക്ക് അവാര്‍ടെന്ന പേരില്‍ നിങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ചിരിക്കാനല്ലാതെ കഴിയുന്നില്ല. ചിരിപ്പിക്കുന്നത് ഒരു മോശം സംഗതിയല്ല. അതല്ല പറഞ്ഞുവരുന്നത്... അവാര്‍ഡിന് അര്‍ഹനാകുന്നവനെ തിരഞ്ഞെടുക്കുന്ന രീതിയെപറ്റിയാണ്.

"ആദാമിന്റെ മോന്‍ അബുവിലെ" അഭിനയത്തിന് നിങ്ങള്‍ സലിം കുമാറിന് ഇക്കുറിയത്തെ മികച്ച നടനുള്ള അവാര്‍ഡു കൊടുത്തു. പകുതി അവാര്‍ടെ കൊടുത്തുള്ളൂ എന്നത് വേറെക്കാര്യം. എങ്കിലും കൊടുത്തു എന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചു. ആയിക്കോട്ടെ.... വിരോധമില്ല. എന്തടിസ്ഥാനത്തിലാണ് ആ റോളില്‍ സലിം കുമാറാണ് മികച്ച അഭിനയം കാഴ്ചവെച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നിയത്? ആ റോളില്‍ മറ്റാരെയെങ്കിലും വിളിച്ചു നിങ്ങള്‍ അഭിനയിപ്പിച്ചു നോക്കിയോ? ഇല്ലല്ലോ.. പിന്നെങ്ങനെ എന്നുള്ളതാണ് എന്റെ കാതലായ ചോദ്യം.

ഫോര്‍ എക്സാമ്പിള്‍.. അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ വാനപ്രസ്ഥം എന്ന സിനിമയില്‍ കാണിച്ച കോപ്രായത്തിനു മോഹന്‍ലാലിനും കൊടുത്തല്ലോ ഒരവാര്‍ഡു. ഷാജി എന്‍ കരുണന്‍ എന്ന സംവിധായകന്റെ ആത്മ സുഹൃത്താണ് മോഹന്‍ലാല്‍ എന്നതിനാലാണ് ആ സിനിമയിലേക്ക് മോഹന്‍ലാലിനെ അഭിനയിക്കാന്‍ വിളിച്ചത് എന്നത് പലര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ചോദിക്കട്ടെ.. മോഹന്‍ലാലിനു പകരം ഷാജിയുടെ സുഹൃത്ത്‌ ബാബു ആന്റെണി ആയിരുന്നുവെങ്കിലോ? മോഹന്‍ലാല്‍ ചെയ്ത  ആ റോളില്‍ ബാബു അല്ലായിരുന്നോ അഭിനയിക്കുക. അങ്ങനെ വന്നാല്‍ ലാല്‍ അഭിനയിച്ചതിനേക്കാള്‍ നന്നായി ബാബു ആന്റെണിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലോ ? കുഞ്ഞിക്കുട്ടനായി ലാലിനെക്കാളും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബാബൂന് സാധിക്കുമെങ്കില്‍..  അയാളോടും കുടുംപത്തോടും ചെയ്യുന്ന ക്രൂരതയാവില്ലായിരുന്നോ നിങ്ങടെ തീരുമാനം? ഇപ്പൊ തന്നെ ആരാണ് ഏറ്റവും കൂടുതല്‍ ചുക്ക് വെള്ളം കുടിക്കുന്നവന്‍ എന്നൊരു തീരുമാനത്തിലെത്തനമെങ്കില്‍.. കുറ ആളുകളെ വിളിപ്പിച്ചു ചുക്കുവെള്ളം കുടിപ്പിച്ചു നോക്കണ്ടേ.  അല്ലാതെ ആദ്യം തന്നെ വന്നു പത്തു ഗ്ലാസ് വെള്ളം കുടിച്ചവനെ മികച്ച വെള്ളം കുടിയനായങ്ങു തീരുമാനിച്ചാല്‍ മതിയോ?

അങ്ങനെയായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നല്ലോ... എന്നൊക്കെയുള്ള ഐപ്പോ-തെറ്റിക്കല്‍ കൊസ്റ്റ്യന്‍സ്  ഒക്കെ ചോദിച്ചാല്‍ എങ്ങനയാ മറുപടി പറയുക എന്നായിരിക്കും നിങ്ങളുടെ ചോദ്യം. സുഹൃത്തേ ഞാന്‍ ചോദിച്ച ചോദ്യം പച്ച പരമാര്‍ത്തമാണ്. താങ്കള്‍ കഥാരചനാ മത്സരത്തിലും , ചിത്രരചനാ മത്സരത്തിലും ഒക്കെ പങ്കെടുത്തിട്ടുണ്ടോ? എവിടെ.. അല്ലെ. ഇല്ലെങ്കില്‍ പങ്കെടുക്കണം. അപ്പൊ അറിയാം അതിന്റെ ഗുട്ടന്‍സ്. ഒരു കഥാ മത്സരമാണ് നടക്കുന്നതെന്നിരിക്കട്ടെ.... അതിലെ ജഡ്ജസ് എന്താണ് ചെയ്യുക? മത്സരാര്‍ത്തികളെ എല്ലാവരെയും മത്സര വേദിയിലേക്ക് വിളിച്ചു വരുത്തി പൊതുവായ ഒരു വിഷയം കൊടുക്കും. ആ വിഷയത്തെ അടിസ്ഥാനപെടുത്തി മത്സരാര്‍ത്തികള്‍ അവരവരുടെ ഭാവനയ്ക്കും കഴിവിനും അനുസരിച്ചു കഥയെഴുതും. അല്ലെയോ? അതില്‍നിന്നു വിഷയാനുസൃതം മികച്ച കതയെഴുതുന്നവന് സമ്മാനമായ ചീപ്പോ സോപ്പുപെട്ടിയോ കണ്ണടകൂടോ കൊടുക്കും. അല്ലെ? നേരെ മറിച്ചു ഒരുത്തന് കുറുക്കനെ പറ്റി കതയെഴുതാനും മറ്റൊരുത്തന് മോണോ-കാര്‍ബനെ കുറിച്ചും കതയെഴുതാനും വിഷയം കൊടുത്താലോ? ഒരുപാട് കേട്ടിട്ടുള്ള  കുറുക്കനെ പറ്റി  കുറുക്കന്റെ കതയെഴുതുന്നവന്‍ ഭംഗിയായി കഥയെഴുതി സോപ്പുപെട്ടിയുമായി പോകും. അതുകൊണ്ട് ബുദ്ധിയുള്ളവര്‍ എന്താ ചെയ്യുക.. മത്സരാര്‍ത്തികള്‍ക്കെല്ലാം ഒരേ വിഷയം കഥയെഴുതാന്‍ കൊടുക്കും. എന്നാല്‍ നിങ്ങള്‍ ചെയ്ത പണി അങ്ങനെയാണോ? സലിം കുമാറിന് ഒരു വിഷയം, ധനുഷിന് വേറൊരു വിഷയം, മമ്മൂട്ടിക്ക് മറ്റൊരു റോള്‍? ഇതില്‍നിന്നും ഓരോ റോളിലും മികച്ച അഭിനയം കാഴ്ചവെക്കുന്നത് ഇന്ന ആളാണെന്നു എങ്ങനയാ മനസിലാകുനത്? ആടുകളത്തിലെ ആ ചെക്കന്റെ കോലം കണ്ടാല്‍ അവാര്‍ഡു പോയിട്ട് കാകാശ് കടം കൊടുക്കാന്‍ പോലും തോന്നില്ല. അതുവിട്‌.. മമ്മൂട്ടി ആ റോളില്‍ അഭിനയിച്ചാല്‍ ഇതിലും കേമാവില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റ്വോ? ഇല്ലെങ്കില്‍ പിന്നെ എന്തൂട്ട് ഓലക്കേല അവാര്‍ഡാടോ ഇങ്ങളീ കൊടുക്കുന്നെ? വെറുതെ എന്നെകൊണ്ട്‌ കേന്ദ്ര സര്‍ക്കാരിനെ പറയിപ്പിക്കരുത്..

സുഹൃത്തേ ഞാന്‍ ഉപദേശിക്കുകയാനെന്നു കരുതരുത്... ഇത്തരമൊരു പ്രധാന മത്സരം വരുമ്പോള്‍ നമ്മളെപോലുള്ളവര്‍ കുറച്ചു ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുയാണ് ചെയ്യേണ്ടത്. ജൂറിയുടെ മുന്നിലേക്ക്‌ മികച്ഛ നടനാവാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റ് വന്നാല്‍.. മികച്ച അഭിനേതാവിനെ തെരഞ്ഞെടുക്കേണ്ടത് ഒരേ റോള്‍ തന്നെ എല്ലാ മത്സരാര്‍ത്തികളെയുംകൊണ്ടഭിനയിപ്പിച്ചു അതില്‍ ആരാണ് മികച്ച രീതിയില്‍ ആ റോള്‍ ഭംഗിയാക്കിയത് എന്ന് കണക്കാക്കിയാവണം.

ഇപ്രാവശ്യത്തെ അവാര്‍ഡു നിര്‍ണ്ണയം തന്നെയെടുക്കാം... മികച്ച സിനിമയായ്‌ ആദാമിന്റെ മോന്‍ അബുവിനെ നിങ്ങള്‍ തെരഞ്ഞെടുത്തതോ തെരഞ്ഞെടുത്തു... പോട്ടെ കഴിഞ്ഞത് കഴിഞ്ഞു.. എന്നാ ഉടനെ അതിലഭിനയിച്ച സലീമിനെ വിളിച്ചു വരുത്തി  ഇന്നാ പിടിച്ചോ മികച്ച നടനുള്ള അവാര്‍ഡു എന്നുമ്പറഞ്ഞ് കൊടുക്ക്വാ ചെയ്യ്വാ? അല്ലാ.. മികച്ച സിനിമ തെരഞ്ഞെടുത്തു കഴിഞ്ഞ ഉടനെ.. മികച്ച നടനാകാന്‍ താല്പര്യമുള്ള നടന്മാരുടെ പാനലിലുള്ള മമ്മൂട്ടി, ധനുഷ്, മോഹന്‍ലാല്‍, സുരേഷ് ഗോപി, അമിതാബച്ചന്‍ തുടങ്ങിയവരെ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തണം. എന്നിട്ട് മികച്ച സിനിമേലെ നായകന്‍റെ റോളില്‍ അഭിനയിച്ചു റിക്കാര്‍ഡു ചെയ്തു  കൊണ്ടുവരാന്‍ അവരോടു പറയണം, യൂട്യൂബ്, ഹാണ്ടികാം, യു.എസ.ബി മുതലായ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അതിനു കൂടുതല്‍ പ്രയാസമുണ്ടാവില്ല അവര്‍ക്ക്. അങ്ങനെ അഭിനയിച്ചു കൊണ്ടുവന്ന  ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചു [മറ്റുവല്ല തിരക്കിലുമാണേല്‍ രണ്ടോ മൂന്നോ ദിവസമെടുത്തോ.. ദൃതിയില്ല] ആരാണ് ആ റോളില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന് പരിശോദിക്കണം. അയാള്‍ക്ക്‌ വേണം മേലാല്‍ ഇത്തരം അവാര്‍ഡു കൊടുക്കാന്‍.

ഇതൊക്കെ ഞാന്‍ അസൂയകൊണ്ടോ കുശുംബുകൊണ്ടോ പറയുന്നതാണെന്ന് കരുതിക്കളയരുത്. മികച്ച നടനുള്ള അവാര്‍ഡൊക്കെ ഞാനൊരുപാട് കണ്ടതാ.. ഈ യൌവനകാലത്തു അതിനുള്ള മോഹവും എനിക്കില്ല. ഇങ്ങനെയൊരു ലെറ്റര്‍ പോലും ടൈപ്പണം എന്ന് വിചാരിച്ചതല്ല. പിന്നെ എന്റെ ആത്മസുഹുര്‍ത്തുക്കളായ മാഷും, നക്ഷത്രവും, അഭിയുമൊക്കെ നിര്‍ബന്ധിച്ചതുകൊണ്ട് എഴുതീ എന്നുമാത്രം.

അല്ലെങ്കിലും... അവനോന്റെ മൊതലെടുത്തു കേന്ദ്രം കണ്ണില്‍ക്കണ്ട സിനിമാ നടന്മാര്‍ക്ക് അവാര്‍ഡു കൊടുത്ത് അന്യാധീനമാക്കികളയുമ്പോള്‍ അത് കണ്ടില്ലാന്നു നടിച്ചു പോവുന്നത് മാന്യന്മാര്‍ക്കു ചേര്‍ന്ന പണിയല്ലല്ലോ അല്ലെ.

എന്ന് വിനയത്തോടെ,

പയ്യന്‍സ് [ഒപ്പ്]


Friday, March 11, 2011

അമ്മായീടെ സാമ്പാറ്....

കേട്ടവര്‍ ഒരിക്കല്‍ക്കൂടി കേട്ടോളൂ..

1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുറുദ്ധീന്‍ ഒരു കാലി മണ്‍കുടം തന്റെ ഭ്രിത്യനെ എല്പ്പിച്ചുകൊണ്ട്  അടുത്തുള്ള യുനൈറ്റെദ് അറബ് വാട്ടര്‍ അതോറിറ്റി പൈപ്പില്‍നിന്നും വെള്ളം നിറച്ചു കൊണ്ടുവരാന്‍ പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം.. വെള്ളത്തിനായി നടന്നു നീങ്ങിയ ഭ്രിത്യനെ തിരികെ വിളിച്ചു മുല്ല അവനെ പൊതിരെ തല്ലി. സകല തല്ലിപ്പൊളി കഥകളിലും ഉണ്ടാവുന്ന പോലെ.. ആ ഗ്രാമ മുഖ്യന്‍ പ്രസ്തുത സംഭവവികാസങ്ങള്‍ ലോങ്ങ്‌ ഷോട്ടിലൂടെ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഒരു ടിസ്റ്റിനു ഇടം കൊടുക്കാതെ ഗ്രാമ പ്രമാണി തന്റെ മൂക്കിനു എതിരില്‍ നടന്ന അനീതി കൈകാര്യം ചെയ്യാനായി മുല്ലയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു - തനിക്കു പ്രാന്തുണ്ടോ? ആ ഭ്രിത്യന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് താനവനെ തല്ലിയത്? മുല്ല നയം വെക്തമാക്കി- ആ കുടത്തില്‍ വെള്ളവുമെടുത്തു വരുമ്പോള്‍ അവനതു താഴെയിട്ടു പൊട്ടിക്കാന്‍ സാധ്യതയുണ്ട് . അതുകൊണ്ട് തല്ലിയതാണ്. കുടം പൊട്ടിച്ച ശേഷം അവനെ തല്ലിയിട്ടു വല്ല കാര്യമുണ്ടോ?

ഒരു സംഭവം പറയുമ്പോള്‍ വളച്ചുകെട്ടി പറയാതെങ്ങനെയാ.... അതുകൊണ്ട് ഒരു കഥ പറഞ്ഞുവെന്നേയുള്ളു. അത് വിട്. നമുക്ക് പ്രശ്നത്തിലേക്ക് വരാം..




പ്രതിച്ചായക്ക്‌ പ്രതിചായയില്ലേ , ആദര്‍ശത്തിന് ആദര്‍ശമില്ലേ , സത്യസന്ധതയ്ക്ക് സത്യസന്ധതയില്ലേ , വികസനത്തിന്‌ വികസനമില്ലേ... പിന്നെന്താണ് വിയെസിനൊരു കുറവ്? മമ്മൂട്ടിയെക്കാള്‍ കുറച്ചു ഗ്ലാമര്‍ കുറവുണ്ട് എന്ന പോരായ്മ മാറ്റിനിര്‍ത്തിയാല്‍  ഇതുപോലൊരു മുഖ്യന്റെ കീഴിലുള്ളൊരു  മന്ത്രിസഭയെ.. വോട്ടു ചെയ്തു ജയിപ്പിക്കാന്‍ പാകത്തിന്  ഇനിയൊരിക്കല്‍ കിട്ടിയെന്നു വരില്ല. ഇതൊരു ചാന്‍സാണ്. പിന്നെന്താ ഇക്കുറിയും വി.എസ് സര്‍ക്കാരിനെ ജയിപ്പിച്ചാല്‍ ? കൈയ്യിലെ വളയൂരിപ്പോകുമോ...

ഭൂമാഫിയ, ലോട്ടറി മാഫിയ, പൊതുമുതല്‍ കൊള്ളക്കാരന്‍, സ്ത്രീ-പീഡകന്‍, സ്ത്രീ-വാണിഭന്‍, ഞരമ്പ്‌ രോഗി.... ഇത്യാതി വര്‍ഗ്ഗത്തില്‍ പെട്ടവാനാനോ നമ്മള്‍? ഇത്തരക്കാരുമായ്  തുംമ്യാ തെറിക്കുന്ന വല്ല ബന്ധവും നമുക്കുണ്ടോ? ഇല്ലെങ്കില്‍ പേടിക്കേണ്ട വി.എസ്‌ ഒരു പാവമാണ്. നമ്മളെയൊക്കെ ഒന്നും ചെയ്യില്ല. എന്തിനു അധികം പറയുന്നു.. ഒരു വികസന വിരോധി പോലുമല്ലെന്നെ...  പിന്നെന്താ അദ്ദേഹത്തിനെ തന്നെ തിരഞ്ഞെടുക്കാന്‍ ഇത്ര താമസം?



അതിനു അദ്ദേഹം വോട്ടുചെയ്യാന്‍ പാകത്തിന് നിന്ന് തരേണ്ടേ? അല്ലാതെ നമ്മളെന്തുചെയ്യും? ക്ലിഫ് ഹൌസില്‍ കയറിചെന്ന്  ബാലാല്‍ക്കാരമായ് വോട്ടു ചെയ്യാന്‍ പറ്റുമോ? ആലപ്പുഴമുതല്‍ പാലക്കാട് വരെയുള്ള സകല ലോക്കല്‍ കമട്ടികള്‍ അഹോരാത്രം വിചാരിച്ചിട്ടും വി.എസിനൊരു സീറ്റ് കൊടുക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ലത്രെ . എന്തിനേറെ പറയുന്നു.. പുതുപ്പള്ളിയില്‍ ഉമ്മച്ചനെതിരെ മത്സരിച്ചു തോല്‍ക്കാന്‍ വിധക്കപെട്ട നേര്‍ച്ച കോഴിയെ തീരുമാനിച്ചിട്ടും വി.എസ്‌ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിച്ചില്ലപോലും.! ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പാല ഫ്രെയിം മാണിസാര്‍ കോണ്‍ഗ്രസിനോട് 22നു പകരം 23 സീറ്റ് ഇരന്നുവാങ്ങി തനിക്കാവശ്യമുള്ളതും കഴിച്ചു ബാക്കിവരുന്ന ആ ഒരു സീറ്റ് വി.എസിന്  മത്സരിക്കാന്‍ കൊടുത്തേനെ... അല്‍പ്പം ലേറ്റായിപ്പോയി.


അന്തിയോടടുക്കുംബോഴേക്കും.. പൊതുമുതല്‍ കൊള്ളക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും അപ്രമാദിത്ത്വം തകര്‍ത്ത് അവരെ ഒരരുക്കാക്കി ജനസാമാന്യത്തിനു ക്ഷ ബോധിക്കുന്ന വിധത്തില്‍  പ്രവര്‍ത്തിച്ചു വരികയായിരുന്നു.. അപ്പോഴാ പാര്‍ട്ടിവകയുള്ള പടിക്കലെ ഈ  കലമുടയ്ക്കല്‍. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് അള്‍സര്‍ വന്നപോലായി കാര്യങ്ങള്‍. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ആദര്‍ശ ധീരതയുമുള്ള ആ ജനകീയ നേതാവിന്റെ നേതൃത്വത്തെ മാറ്റി നിര്‍ത്തി ഒരങ്കത്തിനു വെക്കാന്‍ പാകത്തിലുള്ള എന്ത് മഹിമയാണാവോ ഈ സര്‍ക്കാരില്‍ പാര്‍ട്ടി വേറെ കണ്ടെത്തിയത് ? വികസനമാണോ.. ? ഉമ്മച്ചനും കുഞ്ഞാലിയും ഒത്തുപിടിച്ചാല്‍ സാധിക്കാത്ത വല്ല ഐറ്റംസും അതിലുണ്ടോ ജനങ്ങള്‍ക്കു വീണ്ടും ഇടതിനെ തിരഞ്ഞെടുത്തെ തീരൂ എന്ന അവസ്ഥ സംജാതമാകുവാന്‍ ? കേരളം കണ്ടതില്‍വെച്ചു മികച്ച ഭരണമായിരുന്നു വി.എസ്‌ സര്‍ക്കാരിന്റെത് എന്ന കാര്യത്തില്‍  എസ്‌ സിക്ക് പോലും ലവലേശം സംശയമില്ല. പക്ഷെ വി.എസ്‌  ഇനി മത്സരിക്കേണ്ട എന്നൊരു നിബന്ധന മാത്രം ഉണ്ടവര്‍ക്ക്!- ഇതായിരിക്കുമോ വൈരുദ്ധ്യാത്മക വാദം?  ലളിതയായ് പറഞ്ഞാല്‍   - അമ്മായീടെ സാമ്പാറ് കൊള്ളാം.. പക്ഷെ അതെന്റെലേല്‍ വിളമ്പണ്ട.- എന്ന്.


അതിവേഗം ബഹുദൂരം ഒത്തുപിടിച്ചാല്‍ സാധിചേക്കാവുന്ന വികസന കസര്‍ത്തുകള്‍ക്ക് പുറമേ....  പതിറ്റാണ്ടുകളോളം തേച്ചുമിനുക്കി കറതീര്‍ത്തുവെച്ച ആദര്‍സംശുദ്ധതയും , സത്യസന്ധതയും,  ആര്‍ജ്ജവവുമുള്ള പ്രായോഗിക രാഷ്ട്രീയക്കാരനായ വി.എസ് അച്ചുതാനന്തന്‍ എന്ന ജനനേതാവിന്റെ  പ്രതിച്ഛായയല്ലാതെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്താണ് വേണ്ടത്? ലെനിനിസ്റ്റ് ചട്ടകൂടോ? കിളിയില്ലാതെന്തു കൂട് ഹേ.!



അതുകൊണ്ട് സോദരെ...
നമുക്ക് ബക്കറ്റിലെ വെള്ളത്തെ മറക്കാം..
ബിംബം ചുമക്കുന്ന കഴുതയെ മറക്കാം..
ലെനിനിസ്റ്റ് തത്ത്വങ്ങളെ മറക്കാം....
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്തനൊരു സീറ്റ് കൊടുക്കാം.




പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇനിയും പ്രഖ്യാപിചിട്ടില്ലെന്നിരിക്കെ സാഖാവ് വി.എസിനു പാര്‍ട്ടി സീറ്റ് കൊടുത്തില്ല എന്ന പേരില്‍ ഇങ്ങനെയൊരു   മുറവിളി ലേഖനത്തിന്റെ  ആവശ്യമുണ്ടോ എന്നൊരു സംശയം ഉടലെടുക്കുന്നുവെങ്കില്‍.... നമുക്കാ കഥ തുടരാം..   



1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുരുദ്ധീന്‍........








Wednesday, March 9, 2011

ചില തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍

ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഈ വരുന്ന ഇലക്ഷനില്‍ ജയിച്ചു വീണ്ടും അധികാരത്തിലെത്തിയാല്‍.... എന്ത് സംഭവിക്കും.?

ഉത്തരം വളരെ ലളിതമാണ്-

ഡോ. തോമസ്‌ ഐസക് ബോധംകെട്ടു വീഴും.! തീര്‍ച്ച. താനവതരിപ്പിച്ച ഒടുക്കത്തെ ബഡ്ജറ്റിന്റെ ഭാരം താന്‍ തന്നെ അനുഭവിക്കേണ്ട ഗതികേട്... ആരായാലും ബോധംകെട്ടുപോവും. കുറ്റം പറയാന്‍ പറ്റില്ല.

നാളെ  തന്റെ മരണം ഉണ്ടാവുമെന്ന് ഉറപ്പിച്ചു വീടും പുരയിടവും വിറ്റു പുട്ടടിച്ചവന്‍ പിറ്റേന്ന് മരിക്കാതിരിക്കാതിരുന്നാലുള്ള അവസ്ഥ അയാളെ സംബന്ധിച്ചെടുത്തോളം  ഭയാനകമായിരിക്കും. ടിയാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആണേല്‍ ഹൃധയാഘാധം വന്നു  മരിച്ചുതന്നെ പോവും.!

അതിനു ജുബ്ബയും മുണ്ടുമിട്ടാല്‍ ഒരാള്‍ സാമ്പത്തിക വിധഗ്ദ്ധനാവുമോ എന്നാണു ചോദ്യമെങ്കില്‍.... സോറി, ഒരു തര്‍ക്കത്തിന് ഞാനില്ല.
------------------------------------------------------------------------------------


ഐസ്ക്രീം ലൈംഗികാരോപണ കേസില്‍ ഇന്ന നാട്ടിലെ കോടതിയെ ഇനി എന്നെ വെറുതെ വിടാനുള്ളൂ എന്നില്ല.- കുഞ്ഞാപ്പ.

ഈ കമന്റു കാണുമ്പോള്‍ ചിരിവരുന്നു, അത്  വരുന്ന വഴിക്ക് ഒരു കഥയും ഓര്‍മ്മ വരുന്നു...

പണ്ട്.. എന്നുവെച്ചാല്‍  വളരെ പണ്ട്.. നിങ്ങളൊക്കെ ഉദ്ദേശിക്കുന്നതിനെക്കാള്‍ എത്രയോ പണ്ട്.., ഒരു കേസിന്റെ വിചാരണക്കൊടുവില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ പ്രതിക്ക് വധശിക്ഷ വിധിക്കും മുന്‍പ് ജഡ്ജി ഏമാന്‍ പ്രതിയോട് ചോദിച്ചു അവസാനമായി താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന്.

പ്രതി വിനീതനായി പറഞ്ഞു- അടിയന്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥനാണ്. അതുകൊണ്ട് തന്നെ വെറുതെ വിടണം.

ഉടനെ ജഡ്ജി നിര്‍ദ്ധാക്ഷണ്യം പ്രതിയെ  വധശിക്ഷക്ക് വിധിച്ചു.

 കാരണമെന്തെന്നോ ? മേല്പ്പരാമര്‍ശിച്ച  അച്ഛനെയും അമ്മയെയും തലയ്ക്കു അടിച്ചു കൊന്ന കേസിന്റെ വിചാരണയാണ് അവിടെ നടന്നിരുന്നത്.


ഇതുപോലെയാണ് കുഞ്ഞാപ്പയുടെ  "കോടതി തന്നെ വെറുതെ വിട്ടതാ" എന്നുള്ള വാദം.!

ഒരു നാറ്റക്കേസ് ഒതുക്കാന്‍ കോടതിയെ കാശുകൊടുത്തു സ്വാധീനിച്ചു എന്നതാണ് അങ്ങേരുടെ മേലുള്ള ഗൌരവതരമായ ആരോപണം.