Friday, December 4, 2009

ഡിങ്കനും ഇതര ദൈവങ്ങളും- പഠനം


:ആമുഖം


1992ല്‍ വെനിസ്വേലയില്‍ “ദൈവത്തിന്റെ പ്രാധാന്യം” എന്ന പ്രബന്ധമവതിരിപ്പിച്ച് ഞാന്‍ തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്തുനിന്നു ഏര്‍ണ്ണാകുളം വരെയുള്ള ട്രെയില്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ഡോ. സുനില്‍ കുമാറിനോട് പ്രബന്ധ സബന്ധമായി ഒരോ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെ ഞാന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി- “ അകാശത്ത് തന്റെ സ്വൈര സഞ്ചാരത്തിനു തടസം നില്‍ക്കുന്ന തരംഗങ്ങളില്‍ കോപിച്ച് അതിനടിയിലുള്ള പ്രദേശങ്ങളെ ഡിങ്കന്‍ ശപിക്കുന്നതിന്റെ ഫലമായാണ് ഭൂമിയില്‍ ചിലയിടത്ത് മൊബൈല്‍ റേഞ്ച് കിട്ടാത്തതെന്നും ഇന്റെര്‍നെറ്റ് കണകക്ഷന്‍ കട്ടാവുന്നതെന്നും ഡിങ്കോയിസ്റ്റുകള്‍ കരുതുന്നുണ്ട്. അതിനു പരിഹാര കര്‍മ്മമായാണ് ഉപബുദ്ധനെ പോലെയുള്ള ഡിങ്കോയിസ്റ്റുകള്‍ രണ്ടാം ശനിയാഴ്ച തോറും മൊബൈല്‍ സ്വിച്ച് ഓഫാക്കി ഡിങ്കനോട് മാപ്പ് പറഞ്ഞു പരിഹാര കര്‍മ്മം ആചരിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ജനത പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു മനവ സമൂഹത്തിനു തടസം നില്‍ക്കുന്നു“ എന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അപ്പോള്‍ തൊട്ടടുത്തിരിക്കുന്ന പ്രശസ്ത ചിന്തനും കോയിക്കോട് സര്‍വകലാശാല ഗവേഷണ വിഭാഗം പ്രൊഫസറുമായ ശ്രീ ഇട്ടൂപ്പ് അതിലിടപെട്ടു കൊണ്ടു പറഞ്ഞു‌- മിസ്റ്റര്‍ പയ്യന്‍സ്- തനിയെ ഗര്‍ഭമുണ്ടാകുമെന്നും, ചത്തു പോയ അപ്പൂപ്പന്‍ കാക്കയായി വന്നു തൈര്‍ സാദമുണ്ണുമെന്നും, അരൂപിയും ഫ്ലെക്സിബിളുമായ ചെകുത്താനെ കല്ലെറിഞ്ഞു ഓടിക്കാമെന്നും, ഇതേ നൂറ്റാണ്ടില്‍ തന്നെ സമര്‍ഥിച്ച് ലേഖനമെഴുതുകയും പ്രബന്ധമവതരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ പോലെയുള്ള ആക്ടിവിസ്റ്റുകള്‍ ഉപബുദ്ധനെയും സംഘത്തെയും അന്ധ വിശ്വാസത്തിന്റെ പേരില്‍ പുച്ചിക്കുന്നത് കാണുമ്പോല്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല“ എന്ന്.


സന്ദര്‍ഭ വശാല്‍ “പാസ്കല്‍ ബോയര്‍”ക്കെതിരെ നടത്തിയ ഒരു വിശ്വപ്രസിദ്ധ ഉദ്ധരണി പ്രൊഫ.ഇട്ടൂപ്പ് പറഞ്ഞതായിരുന്നെങ്കിലും.. യഥാര്‍ഥത്തില്‍ “തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം വിഡ്ഡിത്തമാണുമെന്നുള്ള അതുവരെയുണ്ടായിരുന്ന ധാരണ“ മാറ്റിവെച്ച് ഡിങ്കനെയും ഡിങ്കോയിസത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആ സംഭവം എനിക്ക് ഒരു നിമിത്തമാവുകയായിരുന്നു.


ആരാണ് ഡിങ്കന്‍:


മൂല്യചുതിയിലകപ്പെട്ട ലോകത്തില്‍ സകല ജീവജാലങ്ങളെയും നേര്‍വഴിക്ക് നയിക്കാന്‍ വേണ്ടി തന്റെ നിര്‍ദ്ധേശങ്ങള്‍ ഭൂമിയില്‍ എത്തിക്കാന്‍ ദൈവം അദ്ധേഹത്തിന്റെ അളിയനായ ഡിങ്കനെ നിയോഗിക്കുകയായിരുന്നു എന്നും, അതല്ല ഈരേഴു പതിമൂന്നു ലോകത്തിനും നാഥന്‍ പേടകമായും അവതാരമായും ഒരേ സമയം ദ്വൈത വെക്തിത്ത്വം [മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി] പുലര്‍ത്തുന്ന അമൂര്‍ത്തഭാവമായ സൃഷ്ടികര്‍ത്താവ് തന്നെയാണ് ഡിങ്കനെന്നും ഡിങ്കോയിസ്റ്റുകളില്‍ തന്നെ വെത്യസ്ഥ അഭിപ്രായം നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്നുണ്ട്. 80കളുടെ ആരംഭത്തില്‍ അനീതിക്കെതിരെ പോരാടാന്‍ ഡിങ്കനു ആരോഗ്യപരമായ ചില തടസങ്ങള്‍ ഉണ്ടായി സമൂഹത്തില്‍ ഇടപെടാനകാതെ വന്നപ്പോള്‍ അന്യഗ്രഹ പേടകം അവതരിച്ചു ഡിങ്കനു വാണിങ്ങ് കൊടുക്കുന്നത് [ബാലംഗളം 11:16] നിരീക്ഷണ വിധേയമാക്കിയാല്‍ ഡിങ്കന്‍ പ്രവാചകനാണ് എന്ന സിദ്ധാന്തത്തിമാണു പൊതുവെ സ്വീകാര്യമായിരിക്കുന്നത്. ഇങ്ങനെയൊക്കെയായാലും ഒരു ബഹുസ്വര സമൂഹം തങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും ശേഷിയുള്ള ജഗത് നിയന്താവായിതന്നെ ഡിങ്കനെ ആരാധിക്കുന്നു. അവനവന്റെ നന്മയില്‍ ഡിങ്കന്‍ കുടികൊള്ളുന്നു എന്നും അതിനാല്‍ അഹം-ഡിങ്കാസ്മി എന്ന മൂലം മന്ത്രം തദ്വാരാ ഡിങ്കോയിസ്റ്റുകള്‍ ഉപയോഗിച്ചുവരുന്നു. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം മൊബൈല്‍ സ്വിച്ച് ഓഫാക്കേണ്ടി വരുന്നത് ഡിങ്കന്റെ സഞ്ചാര പദത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷത്ത് തിരിച്ചറിയുന്നതിനാലാണ് എന്നൊരു വിശ്വാസം പ്രഭലമാണ്.


ഡിങ്കനും ഡിങ്കേതര ദൈവങ്ങളും;





സാധാരണയായി കേട്ടറിവു മാത്രമുള്ള മറ്റു ദൈവങ്ങളില്‍നിന്നു ഡിങ്കനെ വെത്യസ്ഥനാക്കുന്നത് പങ്കിമല ആണ്ടവനെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ പാകത്തിനു ഫുള്‍സൈസ് ഫോട്ടോയും ജീവിച്ചിരുന്നതിന്റെ തളിവായി ആറുമാസത്തെ ബാങ്ക് സ്റ്റെയിറ്റ്മെന്റും ഉണ്ടെന്നുള്ളതാണ് [ അവലമ്പം- ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ-ഉപബുദ്ധന്‍ ] അതുമാത്രമല്ല രൂപമില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കാന്‍ ഹോമസാപ്പിയന്‍സിന്റെ തലച്ചോറിനു അസാധ്യമായിരിക്കെ ഡിങ്കനെ ആരാധിക്കുന്നവരുടെ പ്രര്‍ഥന..വ്യക്തമായ ഫോട്ടോ ഉള്ളതിനാല്‍ ലക്ഷ്യം തെറ്റി ഇതര ദൈവങ്ങളിലേക്ക് പോവില്ല എന്നു ഏതൊരു ഡിങ്കോയിസ്റ്റുകാരനും ഉറപ്പിക്കാന്‍ കഴിയും. പ്രബഞ്ചത്തിന്റെ ഘടനയെപറ്റിയും ഗാലക്സികളുടെ രൂപത്തെക്കുറിച്ചും പ്രകാശത്തിന്റെ വേഗതയെകുറിച്ചും, പേപ്പട്ടി പ്രതിരോധ വാക്സിനെ പറ്റിയും, ട്രാഫിക്ക് നിയമങ്ങളെ പറ്റിയും എല്ലാം വ്യെക്തമായ നിലപാടുകള്‍ മറ്റു ദൈവങ്ങളെ അപെക്ഷിച്ചു ഡിങ്കന്‍ പറഞ്ഞു കൊടുത്തിരുന്നു എന്ന ദൃഷ്ടാന്തം ബാലമംഗളം വായിക്കുന്നവര്‍ക്ക് മനസിലാക്കാം. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ മുഖേന ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്തു മനസിലാക്കി പ്രതികരിക്കുന്ന സ്റ്റാര്‍ ചിപ്പ് സാങ്കേതിക സംവിധാനം ഡിങ്കനില്‍ നിക്ഷിപ്ത്മായതിനാല്‍ ഭക്തന്റെ വിളി ഡിങ്കനു റിസീവ് ചെയ്യാന്‍ കഴിയും എന്ന ഗ്യാരണ്ടി ജഗത് രക്ഷകന്റെ പ്ലസ് പോയിന്റാണ്. അന്യഗ്രഹ ജീവികളാല്‍ നിര്‍മ്മിതമായ ബാര്‍ അറ്റാച്ചഡ് ഫൈസ്റ്റാര്‍ ഹോട്ടലില്‍ കോള്‍ ഗേള്‍സിനോടൊപ്പം താമസിക്കാന്‍ തന്റെ ഭക്തന്‍ മരിക്കണമെന്ന നിര്‍ബന്ധം പോലും ഡിങ്കനില്ല എന്ന് അദ്ധേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു- ഇത് ഡിങ്കന്റെ മഹാമനസ്ക്തയുടെ മികച്ച ഉദാഹരണമാണ്. “നിങ്ങളില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും എനിക്കൊരു ചുക്കുമില്ല. എന്നാല്‍ വലിഞ്ഞു കയറിപോയി സഹായിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ എന്നെ പേരെടുത്ത് വിളിച്ച് പ്രാര്‍ഥിച്ചാലെ നിങ്ങളെ ഞാന്‍ സഹായിക്കുള്ളൂ. [ബാലമംഗളം 08:22] എന്ന തിരുമൊഴി ഡിങ്കനെ മറ്റ് ദൈവങ്ങളില്‍നിന്നു പൂര്‍ണ്ണമായും വെത്യസ്ഥനാക്കുന്നു. കടുമ്പിടുത്തകാരനും പരദൈവങ്ങളില്‍ അസൂയക്കാരനുമായ ഒരു ദൈവത്തെയല്ല മറിച്ച് മാനാഭിമാനം മാത്രമുള്ള ഒരു പരമ കാരുണ്യവാനായാണ് ഡിങ്കനെ ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.


വേദഗ്രന്ഥം:


ഡിങ്കന്റെ അസ്ഥിത്ത്വത്തെ പറ്റി ഉത്ഭവപരമായ ചില അഭിപ്രായ വെത്യാസങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ബാലമംഗളം അടിസ്ഥാന പ്രമാണമാക്കി തന്നെയാണ് എല്ലാ ഡിങ്കോയിസ്റ്റുകളും ആത്മീയ ജീവിതം നയിച്ചു വരുന്നത്. ദ്വൈവ വാരികാ സബ്രദായത്തില്‍ നിന്ന് വാരിക സമ്പ്രദായത്തിലേക്ക് നീങ്ങിയുള്ള ബാലമംഗളത്തിലൂടെയാണ് ഡിങ്കന്‍ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ ജീവജാലങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത്. ഡിങ്കന്റെ അപദാന കഥകളുടെ വിവരണങ്ങള്‍ മംഗളം. സിനിമാമംഗളം തുടങ്ങിയ നൂറ്റാണ്ടുകള്‍ക്ക് ശേഷം രചിക്കപെട്ട ഉപഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ കൈകടത്തലുകള്‍ അതില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. അതുകൊണ്ട്തന്നെ മൂലഗ്രന്ഥമായ ബാലംഗളം മാത്രമാണ് ഡിങ്കന്‍ വെച്ച് നീട്ടുന്ന സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ എന്ന് അവര്‍ കണക്കാക്കുന്നു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ക്വാണ്ടം തിയറി, ആന്ത്രോപ്പിക്ക് സിദ്ധാന്തം, ഗ്രാവിറ്റി, ട്രാഫിക്ക് നിയമങ്ങള്‍, ലോഗരിതം പട്ടിക, ആരോഗ്യം തുടങ്ങിയ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളുടെയെല്ലാം ക്ലൂ അല്ലാതെ നേര്‍വിവരണം തന്നെ ബാലമംഗളത്തില്‍ കണ്ടെത്താ‍ാന്‍ കഴിയും എന്ന് ഡിങ്കോയിസ്റ്റ് ചിന്തകനും ആചാര്യനുമായ ഉപബുദ്ധന്റെ “ഡിങ്കനെ കണ്ടെത്തെല്‍“ എന്ന് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.


തൊണ്ണൂറുകളുടെ അവസാനം എനിക്കും പ്രമുഖ ചരിത്രകാരന്‍ ഡോ. ടിന്റു മോനും കൂടി ഡിങ്കോയിസ്റ്റ് ആത്മീയാചാര്യന്‍ ഉപബുദ്ധനെ അദ്ധേഹത്തിന്റെ അങ്കമാലിയിലുള്ള ആശ്രമത്തില്‍ വെച്ച് കൂടിക്കാണാനവസരം ലഭികുകയുണ്ടായി. മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലേറ്റായതിനാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ക്ക് ആശ്രമത്തില്‍ എത്തിച്ചേരാനായത്- സംഭവത്തിന്റെ സത്യാവസ്ഥ അദ്ധേഹത്തെ/ഉപബുദ്ധന്‍ അവര്‍കളെ ബോധിപ്പിച്ചപ്പോല്‍ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ട് അദ്ധെഹം പറഞ്ഞു- “അതെനിക്കറിയാം. ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലെറ്റാവും എന്നതിനു സൂചന തന്നിട്ടുണ്ട്“ എന്ന്. വിശ്വാസം വരാതെ സ്തബ്ദരായിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് ഷോക്കേസിലിരിക്കുന്ന് 94ലെ മെയ് രണ്ടാം ലക്കം ബാലമംഗളമെടുത്തു അതിലെ ബാക്ക് കവര്‍ പേജ് ചൂണ്ടികാണിച്ചു അദ്ധേഹം പറഞ്ഞു.. ഇതാ വായിച്ചു നോക്ക് എന്ന്. ആ പേജിലുണ്ടായിരുന്ന സൂര്യമാര്‍ക്ക് കുടയുടെ പരസ്യം അരിച്ചു പെറുക്കിയിട്ടും ഞങ്ങള്‍ക്കൊരു സൂചനയും കിട്ടിയില്ല. അഥിതികളുടെ ദയനീയാവസ്ഥ മനസിലാക്കിയെന്നോണം അദ്ധേഹം ഒരു പേനെയെടുത്തു ആ പേജിലുണ്ടായിരുന്ന് -04962750128 എന്ന് ടെലി ഫോണ്‍ നമ്പറില്‍ അടിവരയിട്ടു അക്കങ്ങളെ കോമയിട്ടു വേര്‍തിരിച്ച ശേഷം പറഞ്ഞു: ഇതാണാ ക്ലൂ. സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും മനസിലായില്ല എന്ന് ദിവ്യജ്ഞാനത്താല്‍ തിരിച്ചറിഞ്ഞു അദ്ധേഹം ക്ഷേത്രഗണിതം വിശദീകരിച്ചു:


അതായത് -0496 എന്ന ആദ്യ 4 നമ്പര്‍ കോഴിക്കോടിന്റെ എസ്.ടി.ഡി കോഡിനെ സൂചിപ്പിക്കുന്നുവത്രെ. പിന്നെയുള്ള 275 എന്ന അക്കം അവിടുന്നു മംഗലാപുരത്തേക്കുള്ള ദൂരത്തെ കുറിക്കുന്നതായതിനാല്‍ മംഗലാപുരമാണെന്നും, അടുത്ത നമ്പറായ 01 സ്വാഭാവികമായും തിരുവനന്തപുരത്തിന്റെ രജിസ്ട്രേഷന്‍ നമ്പറായതിനാല്‍…. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയിന്‍ എന്നു മനസിലാക്കാം. അടുത്ത ഡിജിറ്റായ 28 എന്ന സംഘ്യയെ മിനുട്ടാ‍ക്കി കണക്കാക്കിയാല്‍ മാഗ്ലൂര്‍ ട്രിവാണ്ട്രം ട്രെയിനായ മാവേലി 30 മിനുട്ട് വൈകുന്നു എന്ന പ്രവചനം ആര്‍ക്കും കണ്ടെത്താം. ഇങ്ങനെ ഭൂമിയുടെ സ്പന്ദനത്തിന്റെ ഓരോ ഗതിവിഗതികളും പരമകാരുണ്യവാനായ ഡിങ്കന്‍ നമുക്കായ് വേദഗ്രന്ഥത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. അത് കണ്ടെത്താനുള്ള ജ്ഞാനം കൈവരിക്കണെമെന്ന് തടസം മാത്രമെ സാധാരണക്കാര്‍ക്കു മുന്നിലുള്ളൂ.


ആചാര്യന്‍ പറഞ്ഞു നിര്‍ത്തും മുന്‍പ് ഞങ്ങളാ തപോ വൃദ്ധനെ മനസാ നമസ്കരിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ടെലിഫോന്‍ ഡയറക്ക്ട്രിയില്‍ നിന്നു പോലും ഭൂമിയുടെ സ്പന്ദനം തിരിച്ചറിയാന്‍ ശേഷിയുള്ള ആ യോഗി വേദപുസ്തകത്തിനു പുതിയ ഭാഷ്യം രചിച്ച ഒരു ഡിങ്കോയിസ്റ്റ് പണ്ടിതനായിരുന്നു. ആത്മീയ ചൈതന്യത്തിന്റെ പ്രവാഹമായ ആ മനുഷ്യശ്രേഷ്ടന്‍ ബാലമംഗളത്തില്‍ പറഞ്ഞ ജീവിത ചര്യകളെയും അനുഷ്ടാന കര്‍മ്മങ്ങളെയും പറ്റി കൂടുതല്‍ വാചാലനാകുകയായിരുന്നു.




വിമര്‍ശനങ്ങളും പ്രതിരോധങ്ങളും:


“റോഡിന്റെ ഇടതു വശം ചേര്‍ന്നു നടക്കുക“ [ബാലമംഗളം-22:13] എന്ന ഡിങ്കന്റെ പ്രബോധനം- വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം പോയിട്ടില്ലാത്തതും വണ്‍-വെ ട്രാഫിക്ക് കണ്ടിട്ടില്ലത്തതുമായ ഒരുഗോത്രവര്‍ഗ്ഗ നേതാവിന്റെ ആഹ്വാനം മാത്രമാണ് എന്ന് മുഖ്യധാരാ സമൂഹത്തില്‍നിന്നുയര്‍ന്നു വന്ന വിമര്‍ശനത്തിനു ഡിങ്കോയിസ്റ്റുകള്‍ നല്‍കിയ വിശദീകരണം ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.- ഏകപക്ഷിയമായ ഗതിവിഗതികള്‍ ഏകാധിപത്യ പ്രവണതെയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഡിങ്കന്‍ വണ്‍-വെ ട്രാഫിക്ക് അംഗീകരിക്കുന്നില്ല. മാത്രമല്ല കീപ്പ് ലെഫ്റ്റ് എന്ന ആചാരം മാറ്റിയാല്‍ നടന്നു പോകുന്ന ഒരുവന്റെ ഭാര്യ ഏതാണ് കീപ്പ് ഏതാണെന്ന് മഹുമുഖ സമൂഹത്തിനു വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഡിങ്കവചനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതാകുന്നു എന്നും അത് തിരുത്താന്‍ തങ്ങള്‍ അശക്തരാണ് എന്നുമായിരുന്നു അത്.


ഇരുപതാം നൂറ്റാണ്ടില്‍ അറിവുണ്ടായിരുന്ന ശാസ്ത്ര സത്യങ്ങളും അന്നത്തെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു സാമൂഹ്യ നിയമങ്ങളും ബാലമംഗളത്തില്‍ എഴുതിച്ചേര്‍ത്ത് അത് തങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്ന നിര്‍ദ്ധേശങ്ങളാണെന്ന് പറഞ്ഞ് അവതരിപ്പിക്കുകയല്ലായിരുന്നോ എന്ന് സംവാദത്തിനിടയില്‍ ഒരുവിമര്‍ശകന്‍ ഉന്നയിച്ചപ്പോള്‍ ഡിങ്കോയിസ്റ്റ് ആചാര്യനായ ഉപബുദ്ധന്‍ പ്രതിധ്വനിച്ചത്- ഒരിക്കലും അല്ല എന്നും അങ്ങനെ പറയാന്‍ കാരണം ഡിങ്കന്‍ അങ്ങ്നെ പറഞ്ഞു എന്നതുമാണ്എന്നാണു
.
വേദപുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തില്‍ അന്യ ഗ്രഹ പേടകം വന്ന് ഡിങ്കനെ നിയന്ത്രിക്കുന്നത് വിലയിരുത്തിയാല്‍ ഡിങ്കന്‍സര്‍വ്വ ശക്തനല്ലെന്ന് മനസിലാക്കാന്‍ കഴിയും. സര്‍വ്വ ശക്തനല്ലാതെ ഒരു ദൈവത്തിനു നിലനില്‍ക്കാനാവുമോ ?- എന്നായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമഘട്ടത്തില്‍ പ്രതിയോഗികളുന്നയിച്ച മറ്റൊരു ശ്രദ്ധേയമായ വിമര്‍ശനം


ഡിങ്കനു തന്നെക്കാള്‍ ശക്തനായ മ്റ്റൊരു രൂപത്തെ ശ്രിഷ്ടിക്കാന്‍ കഴിയും- അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും പുതിയ രൂപം സര്‍വ്വ ശക്തനായി മാറും. നേരെ മറിച്ചു ഡിങ്കനു തന്നെക്കാള്‍ മികച്ച ഒരാളെ സൃഷ്ടിക്കാനായില്ലെങ്കില്‍ സര്‍വ്വത്തിനും ശക്തനെന്ന നാമം ചോദ്യചെയ്യുപ്പെടുകയും ചെയ്യും. അതുകോണ്ട് യാതൊരു സങ്കോചവുമില്ലാതെ ഇത്തരം അവകാശ വാദങ്ങളുന്നയിക്കാന്‍ ഡിങ്കന്‍ ശ്രമിച്ചിട്ടില്ല.- എന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്താണ് അന്ന് തലമാ‍ത്രം മുതിര്‍ന്ന ഡിങ്കോയിസ്റ്റുകള്‍ തിരിച്ചടിച്ചത്.


വിമര്‍ശ്ശിക്കുന്നവര്‍ ആദ്യം ബാലമംഗളം വായിക്കട്ടെ. തൂങ്ങിമരിച്ചവരെപറ്റി ആധികാരികമായി പറയാനുള്ള അധികാരം തൂങ്ങിമരിച്ചവര്‍ക്കെ പാടുള്ളൂ. “എഴുത്തുകാരനും വായനക്കാരനും മത്സരിച്ചു എണ്ണ കത്തിക്കുമ്പോള്‍ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നതല്ലാതെ പ്രശ്നങ്ങള്‍ തീരുന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴുവുചാലുകള്‍ക്കിടയില്‍ സംസ്കരിക്കുകയല്ല പുറത്ത് കൊണ്ടുവന്നു ഉത്തേജിപ്പിക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്യുന്നത്.” എന്ന് ആനന്ദിനെ ഉദ്ധരിച്ചുകൊണ്ട് നവോഥാനത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതലമുറ ബാലമംഗളം പോലുള്ള വേദഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതിന്റെ ശരിയായ സത്വം ഉള്‍കൊണ്ടുകൊണ്ടു മനസിലാക്കണം എന്നൊരു സന്ദേശം കൂടി ആ അവസരത്തില്‍ ഡിങ്കോയിസ്റ്റ് ആചാര്യന്മാര്‍ സമൂഹത്തിനു നല്‍കുകയുണ്ടായി.


ഡിങ്കോയിസത്തിന്റെ പോരായ്മകള്‍:


“തന്റെ കുഞ്ഞുങ്ങള്‍ തന്നെ പോലെ മാത്രമെ ചിന്തിക്കാവൂ എന്ന മൌലികവാദപരമായ ചിന്ത ഒരു ഡിങ്കോയിസ്റ്റും വെച്ചു പുലര്‍ത്താന്‍ പാടുള്ളതല്ല“ [ബാലമംഗളം 07:18] എന്ന് ഡിങ്കന്റെ ആഹ്വാനമുള്ളതിനാല്‍ ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമെ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ല. അതുമൂലം സുപ്പര്‍മാനെയും സ്പൈഡര്‍മാനെയും കപീഷിനെയുമൊക്കെ പഠിക്കുന്ന കുട്ടികള്‍ അവരെ പോലെ ഒരാളായ് ഡിങ്കനെയും കാണാന്‍ ശ്രമിക്കുന്നു എന്നത് തന്റെ ദൈവം മാത്രം മികച്ചവനാണെന്ന സന്ദേശം ഡിങ്കന്റെ അനുയായികള്‍ക്ക് ലഭിക്കുന്നില്ല. കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ മുലപ്പാലിനൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളുടെ ബാലബുദ്ധിയിലേക്ക് ഡിങ്കനെയും ഡിങ്കോയിസത്തിന്റെ ആചാരങ്ങളെപ്റ്റിയും ചുരന്ന് നല്‍കാന്‍ മാതാപിതാക്കളായ ഡിങ്കോയിസ്റ്റ് ദമ്പതികള്‍ താല്പര്യപെടാറില്ല.- ഇത് ബാല്യം മുതല്‍ ഒരാളുടെ ഉപബോധമനസില്‍ അടിയുറച്ചു ഖരീഭവിക്കേണ്ട വിശ്വാസത്തിനു മന:ശാസ്ത്രപരമായി കോട്ടമുണ്ടാക്കുന്നതായി കണ്ടുവരുന്നു.


ഡിങ്കോയിസ്റ്റുകള്‍ നിര്‍ബന്ധമായും സത്യസന്ധതയും, വിജ്ഞാനവും, വിവരവും ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബാലമംഗളത്തില്‍ പറയുന്നതിനാല്‍ പ്രസ്തുത മതക്കാര്‍ സാമാന്യം വിവരമുള്ളവരായും വിക്കിപീഡിയ ആരാധകരായുമാണ് കാണ്ടെത്താന്‍ കഴിയുന്നത്.- ഈ പ്രവണത ഡിങ്കോയിസം വളരാന്‍ ബാലമംഗളം തന്നെ തടസമായി നില്‍ക്കുന്ന അപൂര്‍വ്വ സാഹചര്യം സൃഷിടിക്കുന്നു എന്നു നരവംശ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു . കാരണം കുഞ്ഞുങ്ങള്‍ അജ്ഞാതമായ ഒരു വസ്തുവിനെ കുറിച്ചു സംശയം ചോദിക്കുന്ന അവസരത്തില്‍ വസ്തു നിഷ്ടമായി അവര്‍ക്ക് ഉത്തരം നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ ബാധ്യസ്ഥരായതിനാല്‍ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ “ദൈവ കരമാണെന്ന്“ പറഞ്ഞ് അരൂപിക്ക് ബാലമനസില്‍ ഹീറോയിസം വ്യാ‍ജമായി പതിച്ചു നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്ക് കഴിയാറില്ല.


ചരിത്രകാരന്മാരുടെ ദുര്‍വ്യാഖാനം:


ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദത്തില്‍ Y2K യുഗത്തിനു മുന്‍പ് ചൊവ്വയില്‍നിന്നു വന്നു കുടിയേറിപാര്‍ത്ത ഡോ.സാമുവല്‍ കണാരന്‍ എന്ന മൈക്ക്രോബയോളജിസ്റ്റ് ഡങ്കിപനി നിവാരണത്തിനായി കണ്ടുപിടിച്ച മരുന്ന് പങ്കിമലക്കാട്ടിലെ മാളത്തില്‍ കഴിഞ്ഞിരുന്ന ഒരു എലിയില്‍ പരീക്ഷിക്കുകയും തുടര്‍ന്നു ജനിതക വൈകല്യം പിടിപെട്ട എലിക്ക് മനുഷ്യ ശരീരം കൈവരുകയും അമാനുഷ പ്രകടനങ്ങള്‍ക്ക് പാത്രമായി തീരുകയുമുണ്ടായി. തല്‍ഫലമായി ഡോ. സാമുവല്‍ കണാരന്‍ എലിയില്‍ സംഭവിച്ച മാറ്റം മനസിലാക്കുകയും നാണം മറക്കാന്‍ അന്ന് പ്രചാരത്തിലിരുന്ന ആയിഷ അണ്ടര്‍ ഗാര്‍മെന്റെസ്* ധരിപ്പിക്കുകയും ഒരു ശസ്ത്രക്രിയ നടത്തി തങ്ങള്‍ക്ക് നിയന്ത്രിക്കാനായി ഒരു മൈക്രോ ചിപ്പ് ആ ജീവിയില്‍ വെച്ച് പിടിപ്പിച്ചു നിയന്ത്രിച്ചു പോരുകയും ചെയ്തു. 1982ല്‍ കക്കൂസ് സ്ബ്രദായമായിമാറിയിട്ടില്ലാത്ത പങ്കിമലക്കാടിന്റെ സമീപവാസത്ത് ജീവിക്കുന്ന ഗോത്ര സമൂഹത്തിലെ ഹോമസാപ്പിയന്‍ വര്‍ഗ്ഗത്തില്‍പെട്ട സുരേഷ് പ്രാധമിക കര്‍മ്മങ്ങള്‍ക്കായ് എപ്പോഴോ വനാന്തര്‍ഭാഗങ്ങളിലൂടെ നീങ്ങവെ ആ അല്‍ഭുത ജീവിയുടെ അതിസാഹസിക പ്രവര്‍ത്തികള്‍ കണ്ട് ആകൃഷ്ടനാകുകയും അതിനെ ഡിങ്കനെന്ന പേര്‍ വിളിച്ച് ആരാധിച്ചുപോരുകയും ചെയ്തു. കാലഘട്ടത്തിനിടയില്‍ സുരേഷിനു “മൈനോമോര്‍പ്പോസിസ്“ എന്ന രോഗം വരുകയും രോഗ ശയ്യയില്‍ വെച്ച് പിച്ചും പേയും പറയുകയുണ്ടായി.. പ്രസ്തുത സംഭാഷന ശകലങ്ങള്‍ ശേഖരിച്ചു സുരേഷിന്റെ അനുജന്‍ ശശി അതിനെ ക്രോഡീകരിക്കുകയും നിലവില്‍ ആ ഗോത്രസമൂഹത്തിലുണ്ടായ ട്രാഫിക്ക് നിയമങ്ങളും ജീവിത സമ്പ്രദായങ്ങളും ചേര്‍ത്ത് സമീകരിച്ചു പ്രിന്റു ചെയ്തു പുസ്തകമാക്കുയുണ്ടായി.* സുരേഷിന്റെ മൂത്ത ജേഷ്ടനായ അനീഷ് ആത്മീയതിയിലൂന്നി ദൈവിക ഭാവം നല്‍കി ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഡിങ്കോയിസം എന്ന മതത്തിനു രൂപം ചമച്ചു. അദ്ധേഹം പിന്നീട് പ്രസ്തുത അങ്കമാലി ഗോത്രത്തില്‍ ഉപബുദ്ധന്‍* എന്ന പേരില്‍ ഡിങ്കോയിസ്റ്റ് ആചാര്യനായി അറിയപ്പെടുകയും ബ്ലോഗിലൂടെ ഡിങ്കന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് പ്രബോധിപ്പിക്കുകയും ചെയ്തു ഡിങ്കനോടുള്ള തന്റെ പ്രതിബദ്ധത വെളിവാക്കി.


ഫോര്‍ റഫറന്‍സ്:-


*കണാരന്‍സ് മാനുവല്‍-1981
*പങ്കിലക്കാട് രേഖകള്‍
*ആയിഷ അണ്ടര്‍ ഗാര്‍മെന്റെ-കൊച്ചി.
*ഉപബുദ്ധന്‍- ബ്ലോഗ് ലിങ്ക്.



------------------------------------------------------------------------------