Thursday, October 6, 2011

നട്ടെല്ലില്ലാത്ത ശാസ്ത്രം.


ഒരിക്കല്‍ പറഞ്ഞത് എന്ത് പ്രതിസന്ധിയുണ്ടായാലും മാറ്റി പറയില്ല... അത് നട്ടെല്ലുള്ള ആളുകളുടെ ലക്ഷണമാണ്. ശാസ്ത്രത്തിനേം ഞാന്‍ ആ കൂട്ടത്തില്‍ ആണ് ഇതുവരെ കണ്ടിരുന്നത്‌. ശാസ്ത്രം എനിക്ക് അന്യനെ പോലെയല്ലായിരുന്നു. മതിയായി, ഇതോടെ എല്ലാം മതിയാക്കി. ആരെ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനെ നമ്പരുത്. ഇതുപോലെ വ്യവസ്തേം കഥയുമില്ലാത്ത ടീമുകളെ ഞാനെന്റെ ജീവിതത്തീ..


ശാസ്ത്രം സത്യമാണെന്നും അതനുസരിച്ചാണ് കാര്യങ്ങളുടെ കിടപ്പു എന്ന് പല ഹമുക്കുകളും കരുതികളയുന്നതിനാലാണ് ഞങ്ങ വേദവാക്യങ്ങള്‍ ഒക്കെ ശാസ്ത്രത്തിന്റെ താളത്തിനൊത്ത് ഒപ്പിച്ചു വ്യാഖാനിച്ചു, ചിലത് തിരുത്തി  ആധികാരികമാക്കി ശാസ്ത്രസത്യം ജഗത്മിത്യ വേദത്തില്‍ എന്നുമ്പറഞ്ഞ് അച്ചടിച്ചു പുറത്തിറക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത്. ചില്ലറ പണിയൊന്നും അല്ല അതിനു.  പരിണാമം വായിച്ചു മിസ്റ്റര്‍ ആദത്തെ രാമപിത്തിക്കെന്‍സ് ആക്കി മരത്തില്‍ കയറ്റി വിലക്കപെട്ട കനി പറപ്പിക്കണം, റൊട്ടി പോലത്തെ ഭൂമിയെ ആദ്യം ബന്നു പോലെയക്കണം പിന്നെ അതിനെ ഉരുട്ടണം, പത്തു തലയുള്ള കാട്ടുരാജാവിനെകൊണ്ട് പൈലറ്റ് ലൈസന്‍സ് എടുപ്പിച്ചു  ഇടുങ്ങിയ കോക്പിറ്റില്‍ ഇരുത്തി വിമാനം പറപ്പിക്കണം... അങ്ങനെ ഒരുപാട് ഒരുപാട് പ്രയത്നം ഉണ്ട് . സാധാരണയായ് കണ്ടുവരാറുള്ള ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കാള്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെ ഓരോന്ന് കണ്ടുപിടിച്ചു വരുമ്പോഴായിരിക്കും ശാസ്ത്രം ഒരുമാതിരി കണ്ണീ ചോരയില്ലാതെ ആദ്യം പറഞ്ഞത് മാറ്റി പറയുന്നത്. നുമ്മ അതുവരെ എടുത്ത പണി ഗോവിന്ദ. ഇങ്ങനെ ഒരിക്കല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാതെ അപ്പൊ കണ്ടത് വിളിച്ചു പറയുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയാണോ? ഈ ശാസ്ത്രമെന്താ ഒരുമാതിരി പെണ്ണുങ്ങളെ പോലായിപ്പോയി ? ഇപ്പൊതന്നെ ഞാന്‍.. "തീര്‍ച്ചയായും അവന്‍ വിചാരിക്കാതെ പ്രാകാശത്തിന്റെ വേഗത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല " എന്ന്   ഞങ്ങക്കടെ വേദത്തില്‍ പറഞ്ഞ സത്യം  ഒരു വിധം കണ്ടുപിടിച്ചു  അച്ചടിക്കാന്‍ തയ്യാറാക്കി വെച്ചു ഒന്ന് മൂത്രമൊഴിക്കാന്‍ പോയതായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോ.. ദേ കിടക്കണൂ അവന്റെ മറ്റേടത്തെ പുതിയ കണ്ടുപിടിത്തം... ന്യൂട്രിനോ.


ഇനിയിപ്പോ ആദ്യമ്പൂത്യേം തുടങ്ങണം..

ഉല്പത്തി -

1 - വിട്ടു..
2 - പോട്ടെ..
3 - ഒലക്ക..
4 - ....




17- ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18- ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.

ശരിയാണല്ലോ.. ആരോടും മത്സരിക്കാനല്ല നേരെ മറിച്ചു ഭൂമിയില്‍ വെളിച്ചമെത്തിക്കാനാണ് ദൈവം പ്രകാശത്തെ നിര്‍ത്തിയിരികുന്നത്. അതുകൊണ്ട് അത്രയേ സ്പീഡ് കാണൂ.   പ്രകാശത്തിനു അതിലും സ്പീടായാല്‍ പുലര്‍ച്ചെ മൂന്ന് മൂനരയ്ക്കൊക്കെ നേരം വെളുത്തു പാളീസായിപ്പോകും. കോഴികള്‍ ഉണരും മുന്‍പ് നട്ടുച്ചയാകും , ആകെ കണ്ഫ്യൂഷന്‍ ആകും. അതുകൊണ്ട്  ഭൂമിയില്‍ കറക്റ്റ് ടൈമില്‍ എത്തും വിധം പ്രകാശത്തിന്റെ വേഗത നാം നിര്‍ണ്ണയിച്ചിരിക്കുന്നു എന്ന് ദൈവം പറഞ്ഞതായി നമുക്ക് കിട്ടി. പ്രകാശത്തിന്റെ സ്പീട് അത്രയ്ക്ക് വേണ്ട ലേശം കുറയ്ക്കണം എന്ന് ദൈവം തീരുമാനിക്കണമെങ്കില്‍ അതിലും സ്പീടുള്ള എന്തോ ഒന്ന് ഉണ്ടാക്കിയിരിക്കണം. അങ്ങനെ വരുമ്പോള്‍  അതാവില്ലേ ഈ ന്യൂട്രിനോ?




ഓക്കെ. ഇനി ഇതൊന്നു ബ്രീഫായി എഴുതണം. ഒക്കെ റെഡിയാക്കി കൊണ്ടുവരുംപോഴേക്കും ശാസ്ത്രം പിന്നേം മാറ്റി പറയാതിരുന്നാ മതിയായിരുന്നു.

Sunday, September 25, 2011

അവര്‍ പ്രവചിച്ചിരുന്നു- ഡിങ്കന്‍ വരുമെന്ന്.



ഡിങ്കന്‍ മാനവ സമൂഹത്തിലേക്കു തന്റെ ദൌത്യം നിര്‍വ്വഹിക്കാന്‍ എത്തുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് " എലിയായ പ്രവാചകന്‍ " വരുമെന്ന് ബൈബിള്‍ പ്രവചിരുന്നു :-

"ഇതാ പ്രവാചകനായ ഏലിയാ-വിനെ ഞാന്‍ നിങ്ങളിലേക്ക് അയക്കും. യഹോവയുടെ ന്യായവിധിയുടെ കൊടും ദിവസങ്ങള്‍ക്കു മുന്‍പേ അവന്‍ വരും. ഏലിയാ [വ് ] മാതാപിതാക്കളെ കുട്ടികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനു സഹായിക്കും." [ പഴഞ്ചന്‍ ലോ - 4:5 -മാലാഖി.]

ഇവിടെ പഴയനിയമത്തില്‍ പ്രവചിച്ച ഏലിയാ [വ് ] ഡിങ്കന്‍ എന്ന് നമുക്ക്  സ്പഷ്ടമാകുന്നത്.. വരുമെന്ന് പറഞ്ഞ മാന്യദേഹം എലി ആണെന്നതു കൊണ്ട് മാത്രമല്ല, ബാലമാസികയായ ബാലമംഗലത്തിലൂടെ ആദ്യം ഡിങ്കന്‍ കുട്ടികളെ തന്നിലേക്ക് അടുപ്പിക്കുകയും അവരിലൂടെ മാതാപിതാക്കളെയും തന്നിലേക്ക് പ്രബോധിപ്പിക്കുകയും തന്മൂലം ഏലിയാ-[വ് ]-യ ഡിങ്കന്‍ കുട്ടികളെയും മാതാപിതാക്കളെയും അടുപ്പിക്കുന്നു എന്ന പരമ യാഥാര്‍ത്യവും പ്രവചിച്ചിരുന്നു എന്നതിനാലാണ്. ദ്വൈവാരങ്ങളില്‍ ബാലമംഗളം പത്രക്കാരന്‍ കൊണ്ടുവരുന്നതും കാത്തു കുട്ടികള്‍ ഗെയിട്ടിനടുത്തു നില്‍ക്കുമ്പോള്‍ അവരോടൊപ്പം ആ വേദഗ്രന്ഥപതിപ്പ് ആദ്യം കൈക്കലാക്കാന്‍  തിക്കികൂടി മാതാപിതാക്കളും ശ്രമിക്കുന്നതിനിടയില്‍ അവര്‍ തമ്മിലുള്ള ഡിസ്റ്റന്‍സ് ശ്രദ്ധിക്കുന്നവര്‍ക്ക് മനസിലാക്കാം ഡിങ്കന്‍ അവരെ തമ്മില്‍ എത്രമാത്രം അടുപ്പിച്ചിരുന്നു എന്ന്.


ഡിങ്കന്‍ വരുമെന്നതിന് പുതുപുത്തന്‍ നിയമവും സാക്ഷ്യം വഹിക്കുന്നു:-

 ഏലിയാ [വ് ] വരാനിരിക്കുന്നു എന്ന് അവര്‍ പ്രവചിച്ചിരുന്നു . കാതുള്ളവര്‍ കേള്‍ക്കട്ടെ. [മത്തായി 11:14]

ബൈബിളിലെ "നോഹയുടെ പെട്ടകവും", ഡിങ്ക ഗ്രന്ഥത്തിലെ "അന്യഗ്രഹ സ്റ്റാറ്റ് ലൈറ്റ് ഉപഗ്രഹവും" തമ്മിലുള്ള സാദൃശ്യവും ഇത്തരുണത്തില്‍ സ്മരണീയമാണ്.





അനുബന്ധം:-

ലോസ് ഏഞ്ചലസ്: ഡിങ്കന്‍ വരുമെന്ന് ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന വാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ ആനന്ദ നിര്‍വൃതിയില്‍ ആറാടുന്നു , ചിലര്‍ ത്രിപ്പീസു കളി പോലെ മതം മാറികളിക്കുന്നു . ചിലയിടങ്ങളില ജനങ്ങള്‍ കൂട്ടംകൂട്ടമായി പുതിയ അവതാരമായ ഡിങ്കന്റെ മഹത്വം അംഗീകരിച്ചു ദിങ്കോയിസം സ്വീകരിക്കുന്നു.  മറ്റു ചിലയിടങ്ങളില്‍ ജനങ്ങള്‍ ബൈബിളിന്റെ പ്രവചനം യാതാര്‍ത്യമാനെന്നു മനസിലാക്കി അതിന്റെ മഹീനിയതയെ വാഴ്ത്തി ബൈബിളിന്റെ പാത സ്വീകരിക്കുന്നു.  പ്രവചിച്ച ബൈബിലാണോ കേമം, അതുപ്രകാരം അവതരിച്ച ഡിങ്കന്‍ ആണോ കേമന്‍ എന്ന കണ്ഫ്യൂഷനിലായ പലരും കണ്ഫ്യൂഷന്‍സ് മതത്തില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്നു. ഡിങ്കനും പങ്കിലകാടുകള്‍ക്കും സ്തുതി.





Wednesday, September 21, 2011

ഡിങ്കന്‍ ഇഫക്റ്റ്. [ശാസ്ത്രവും ഡിങ്കനും]

ചോദ്യം- സര്‍, ഡിങ്കന്‍ എന്നൊരു പ്രതിഭാസം ഉണ്ടോ? ഉണ്ടെങ്കില്‍ അത് പദാര്‍ത്തമാണോ ദ്രവ്യമാണോ മീതൈല്‍ ആല്‍കഹോളാണോ ? ശാസ്ത്രീയമായി ഇതിനെന്തെങ്കിലും  വിശദീകരണം ഉണ്ടോ?
    
        തീര്‍ച്ചയായും ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായെക്കാവുന്ന ഗൌരവമായ സംശയമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം സംശയങ്ങള്‍ സാധാ ജനങ്ങളില്‍ പലര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട്തന്നെ  അക്കാദമിക്ക് തലത്തില്‍ ഒറ്റകാലില്‍ നിന്നുകൊണ്ട് അതിനെപറ്റി വിവരിക്കുന്നതിന് പകരം വിശദമായി ഇരുന്നു  പ്രതിപാദിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


ലോകപ്രശസ്ത ഭൌതികശാസ്ത്ര ഗവേഷണശാലകളിലെല്ലാം  ജോലിചെയ്യുന്നവര്‍ 24X7 പണിയെടുത്തിട്ടും  ഡിങ്കന്‍ കോണ്ക്രീറ്റ് ആണോ, ഇഷ്ടികയാണോ, മാറ്റര്‍, ആണോ എന്ന് കണ്ടെത്താന്‍ ഈ സമയംവരെ [ 3.57  pm ] കഴിഞ്ഞിട്ടില്ല. അതിനര്‍ത്ഥം ഡിങ്കന്‍ അബ്സ്ട്രാക്ടും, മാറ്റരും, ഒന്നുമല്ല എന്നല്ല, നേരെ മറിച്ചു താന്‍ എന്താണെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഡിങ്കന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമാകുന്നു. അതായത് സുകുമാരക്കുറുപ്പിനെ പറ്റി അന്വേഷിച്ചിട്ട് പോലീസിനു ഒരു തുമ്പും കിട്ടിയില്ല അതുകൊണ്ട്  സുകുമാരക്കുറുപ്പ് എന്നൊരു വസ്തു ഇല്ലായിരുന്നു എന്നൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ല. നേരെ മറിച്ചു സുകുമാരക്കുറുപ്പ് എന്ന കോണ്ക്രീറ്റ് താന്‍ ഇന്നയിടത്തുണ്ട് എന്ന് വെളിപെടുത്താന്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നെ മനസിലാക്കാന്‍ കഴിയൂ. ഇവിടെ ഡിങ്കന്റെ കാര്യത്തിലും സമാന അവസ്ഥയാണ് ശാസ്ത്ര കുതകികള്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ ഡിങ്കന്‍ ഉണ്ടെന്നുള്ള തെളിവുകള്‍ ശാസ്ത്രത്തിന്റെ മുന്നില്‍ വ്യെക്തമാണ്താനും


വെറും ഡമ്മി ഗുളികള്‍ കൊണ്ട് പലരുടെയും അസുഖം മാറ്റാനാവും എന്ന വസ്തുത മുന്‍നിര്‍ത്തി  ആരോഗ്യശാസ്ത്രം  പ്ലാസിബോ ഇഫക്റ്റ് [ പൊലി പ്രഭാവം] എന്നൊരു സംഭവത്തെ അംഗീകരിച്ചിട്ടുണ്ട്. എന്താണീ പ്ലാസിബോ? "പ്ലേഗ്" എന്നാല്‍ എലിയില്‍നിന്നു പകരുന്ന രോഗം ആണെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ "പ്ലാസിബോ" എന്ന വാക്കും എലിയില്‍നിന്നു ഉത്ഭവിക്കുന്ന സംഭവമാണെന്ന് വേണം അനുമാനിക്കാന്‍. കാരണം രണ്ടും "പ്ലാ" എന്ന ലാറ്റിന്‍ അക്ഷരത്തിലാനല്ലോ  ആരംഭിക്കുന്നത്. ഉത്തര ലാറ്റിന്‍ ലിപിയിലെ "എലിയില്‍നിന്നു ഉത്ഭവിക്കുന്നത് "എന്ന വ്യാഖ്യാന അര്‍ത്ഥത്തില്‍ നിന്നാണ് "പ്ലാ" എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. [എന്നാല്‍ ഒരു വൃക്ഷത്തിന്‌ പ്ലാവ് എന്ന പേര് വന്നത്  എലിയില്‍ നിന്ന് ഉത്ഭവിക്കുന്ന മരമായതിനാലാണോ  കാരണം എന്ന സംശയം ഉണ്ടാകാം. അതിനെപറ്റി അടുത്ത അദ്ധ്യായത്തില്‍ വിശദമാക്കാം.] അതായത് എലിയാല്‍ മാറ്റപെടുന്ന രോഗം എന്നാണു മലയാളത്തില്‍ പ്ലാസിബോ ഇഫക്റ്റ്   എന്നതിന്റെ സമ്ഞ്ഞ. അതായത് ഡിങ്കന്റെ ഇഫക്ടിനാല്‍ വെറും ഡമ്മി മരുന്നുകള്‍ നല്‍കി എലി-ഉപാസകരായ ആരോഗ്യവിദഗ്ദര്‍ക്ക് തന്റെ അടുക്കല്‍ എത്തുന്ന  രോഗിയുടെ രോഗം സുഖപെടുത്താന്‍ കഴിയുന്നു. മറ്റൊന്ന് സമൂഹത്തിലെ മൂല്യചുതിയും ആരാജകത്ത്വവും വര്‍ദ്ധിക്കുമ്പോള്‍ മഹാമാരിയായി എലിരോഗം [പ്ലേഗ്, എലിപനി] പകര്‍ത്തി മൂല്യച്യുതിയിലകപെട്ട സമൂഹത്തെ ഇല്ലായ്മ ചെയ്യുന്നു. - ഇതെല്ലാം തനിയെ സംഭവിക്കുന്നതാണോ? എങ്കില്‍ എന്ത്കൊണ്ട് സന്ദര്‍ഭാനുസരണം ആളുകളെ രക്ഷിക്കാനും ശിക്ഷിക്കാനും എലികള്‍ മാത്രം നിമിത്തമാകുന്നു? ഇവിടെയാണ്‌ എലിവേഷം ഉള്‍കൊണ്ട ഡിങ്കന്‍ എന്ന ദൈവത്തിന്റെ പ്രസക്തി ശാസ്ത്രത്തിനു ബോധ്യമാവുന്നത്‌. ഇതിനെ നമുക്ക് ഡിങ്കപ്രഭാവം [പ്ല = എലി =ഡിങ്കന്‍ ] എന്ന് വിളിക്കാം. രൂപം എന്താണെന്ന് അറിയിലെങ്കിലും ഡിങ്കന്റെ പ്രഭാവം ഈ ഭൂമുഖത്ത് പ്രകടമാവുന്നുണ്ട്  എന്ന്  ആരോഗ്യമേഘലയില്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞുവല്ലോ. ഇനി നമുക്ക് പ്രഭഞ്ചത്തിലേക്ക് നോക്കാം. 

ഡിങ്കന്‍ കോസ്മിക്കുകളെയും ഗാലക്സികളെയും  ഒന്നടങ്കം നിയന്ത്രിച്ചു ഭരിക്കുന്നത്‌ ഭൂമിക്കു പുറത്തുള്ള ഏതോ സങ്കേതത്തില്‍ വെച്ചാണ് എന്ന വേദവാക്ക്യത്തിന്റെ [ ബാലംഗലം 18;03] പൊരുള്‍ ശരിയായ രീതിയില്‍ ആണെന്ന്  സ്റ്റീഫന്‍ ഹോക്കിങ്ങ്സിനെ പോലുള്ള ശാസ്ത്രപ്രഭ്രുതികളുടെ പുതിയ കണ്ടുപിടുത്തമായ ബ്ലാക്ക് ഹോള്‍ സിദ്ധാന്തം തെളിയിക്കുന്നുണ്ട്. എന്താണീ " ബ്ലാക്ക് ഹോള്‍" ? പ്രഭഞ്ചത്തിന്റെ സിരാകേന്ദ്രത്തില്‍ പ്രകടമാകുന്ന കറുത്ത തുള, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇരുണ്ട മാളം. നമുക്കറിയാം.. മറ്റുള്ള മതങ്ങള്‍ ഒക്കെ പറയുന്ന തരത്തിലാണെങ്കില്‍ പ്രഭഞ്ചത്തിന്റെ നടുക്ക് ഉണ്ടാകേണ്ടിയിരുന്നത് സിഹാസനമോ, ചുരുണ്ടുകൂടി കിടക്കുന്ന പാമ്പോ മറ്റോ ആയിരക്കണമായിരുന്നു . എന്നാല്‍ അവിടെ യഥാര്‍ത്ഥത്തില്‍ ഉള്ളത് ഇരുണ്ട മാളം മാത്രമാകുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്? പ്രഭഞ്ചത്തിന്റെ സിരാകേന്ദ്രത്തില്‍ പോയി മാളം ഉണ്ടാക്കേണ്ടി വരുന്നത് ആര്‍ക്കാണ്? ഇതിനുള്ള ഉത്തരത്തില്‍ നിന്ന് അത് എലിരൂപിയാ ഡിങ്കന്‍ ആല്ലാതെ മറ്റാരുമല്ല എന്ന്  വെക്തമായും സ്പഷടമായും മനസിലാക്കാന്‍ കഴിയുന്നതല്ലേ.? മാത്രമല്ല വെറും മാളം എന്നല്ല "ഇരുണ്ട മാളം" ആണ് ഉള്ളത് എന്ന വസ്തുത  ഡിങ്കന്‍ എന്ന ദൈവത്തിനുള്ള വെക്തമായ തെളിവാകുന്നു. കാരണം എലികള്‍ മാളങ്ങളില്‍ ലൈറ്റിട്ടു താമസിക്കാറില്ലല്ലോ. കേവലം പ്രഭഞ്ചത്തിന്റെ സിരാകേന്ദ്രത്തില്‍ ഒരു മാളം ഉള്ളതുകൊണ്ട് ഡിങ്കന്‍ എന്ന പ്രതിഭാസത്തിനു സാധൂകരനമാകുമോ എന്ന ചോദ്യം നമുക്ക് തള്ളികളയാനാകില്ല. ഉപോത്ഭലകമായ ഒത്തിരി സമസ്യകള്‍ പൂരിപ്പിക്കപെടുംപോഴാനല്ലോ ശാസ്ത്രം സത്യമാകുന്നതു.

നമുക്ക് "ഇരുണ്ട മാളവും" ഭൂമിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. ഏതാനും വര്‍ഷങ്ങളായി.. ഭൌമാന്തരീക്ഷത്തിനു മുകളിലെ ഓസോണ്‍ പാളിയില്‍ ധ്രുവ പ്രദേശത്തിന് മുകളിലായി തുള ഉണ്ട് എന്ന കാര്യം ശാസ്ത്രം തിരിച്ചറിഞ്ഞിട്ടു. എന്തിനാണ്, എന്തുകൊണ്ടാണ് ഭൌമാന്തരീക്ഷത്തില്‍ ഒരു തുള? സി.എഫ് സി തന്മാത്രകള്‍ അള്‍ട്രാ-വയലറ്റ്-രശ്മികളെ ആഗിരണം ചെയ്യും അതിന്റെ അനന്തരഫലമാണ് പ്രസ്തുത തുള എന്നാണ് ശാസ്ത്രത്തിന്റെ  നിഗമനം. എന്നാല്‍ സി.എഫ്.എസ തന്മാത്രകള്‍ ഭൂമിയില്‍ പരക്കെ ഉണ്ടായിരിക്കെ എന്തുകൊണ്ട് അവിടെയൊന്നും തുള ഉണ്ടാകാതെ ധ്രുവങ്ങളില്‍ മാത്രം തുള കാണപെടുന്നു എന്ന ചോദ്യത്തിന് വ്യെക്തമായ അനുമാനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ സയനിസ്ടു ശാസ്ത്രഞ്ഞരുടെ കപടവാദം എന്ന തരത്തില്‍ നമുക്കാ നിഗമനത്തെ തള്ളികളയാം. എന്നിട്ട് യഥാര്‍ത്ഥ കാരണങ്ങള്‍ എന്തായിരിക്കും എന്ന് പരിശോധിക്കാം. ഭൌമാന്തരീക്ഷ പാളിയില്‍  ഇന്ത്യാ ഗേറ്റ് പോലെയോ, വാളയാര്‍ ചെക്ക് പോസ്റ്റ് പോലെയോ ഒരു പ്രവേശന കവാടം അല്ല ഉണ്ടായത്, നേരെ മറിച്ചു ഒരു തുള അഥവാ മാളം ആണ് ഉണ്ടായത് എന്നാണു വസ്തുത.  ആര്‍ക്കാണ് തുളയില്‍ കൂടി സഞ്ചരിക്കാനാവുന്നത്? ഡിങ്കന്‍ എന്ന എലിരൂപിക്ക്  അല്ലാതെ മറ്റു ദൈവങ്ങളൊന്നും തുളയില്‍ കൂടി സഞ്ചരിക്കുനവയല്ല എന്ന് നമുക്കനുമാനിക്കാം.

ഇവിടെയാണ്‌ മേല്‍പ്പറഞ്ഞ പ്രഭഞ്ച സിരാകേന്ദ്രത്തിലെ "ഇരുണ്ട മാളവും"  "ഭൌമാന്തരീക്ഷത്തിലെ തുളയും" തമ്മില്‍ ഒരു ലിങ്ക് അഥവാ പാത നമുക്ക് സ്പഷ്ടമാകുന്നത്. എന്തെന്നാല്‍.. ഭിത്തിയേല്‍ ഒരു മാളവും പത്തായത്തിനകത്തേക്ക് ഒരു തുളയും കണ്ടാല്‍ അത് കെ.എസ്.ആര്‍.റ്റി.സി.ക്ക് ടൌന്‍ ടു ടൌന്‍ സര്‍വീസ് നടത്താന്‍ വേണ്ടിയായിരിക്കില്ല എന്ന പ്രായോഗിക സിദ്ധാന്തം നമുക്കറിയാം. തന്റെ താവളമായ പ്രഭഞ്ചത്തിലെ ഇരുണ്ട മാളത്തില്‍ നിന്നും ഡിങ്കന്‍ ഭൂമിയിലേക്ക്‌ വന്നു പോകുന്നതിനു ഉണ്ടാക്കിയ തുളയാണ് ഓസോണ്‍ പാളിയില്‍ കാണുന്ന തുള എന്ന് വെക്തമാണ്. എന്നാല്‍ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ഉണ്ടായേക്കാവുന്ന ഒരു സംശയം "ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിലെ ഓസോണ്‍ പാളിയില്‍ എവിടെയും പ്രസ്തുത തുള ഇട്ടു  ഡിങ്കന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാം എന്നിരിക്കെ  എന്തിനു ധ്രുവത്തിന്റെ മുകളില്‍ മാത്രം തുള ഇട്ടു അതിലൂടെ കടന്നു വരുന്നു, എന്തിനാണ് വളഞ്ഞ വഴി സ്വീകരിക്കുന്നത് " എന്നാണു.! തികച്ചും ന്യായമായ സംശയം. ഇതിനു ഉത്തരം തേടുമ്പോള്‍ നമ്മള്‍ "ഭൌമഅന്തരീക്ഷത്തിനും" "ഇരുണ്ട മാളത്തിനും" ഇടയിലുള്ള സംഭവ വികാസങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രഭഞ്ച സിരാകേന്ദ്രത്തിലെ ഇരുണ്ട മാളത്തില്‍നിന്നും [ ബ്ലാക്ക്‌ ഹോള്‍] ഭൌമാന്തരീക്ഷത്തിലേക്ക് [ഓസോണ്‍ പാളി] എത്താന്‍  91.3 ഡിഗ്രിയില്‍ ഡിങ്കന് മണിക്കൂറുകളോളം പറക്കെണ്ടിവരും എന്നത് സ്പഷ്ടമാണ്. സൂര്യനില്‍ നിന്ന് ഏകദേശം പത്തുപതിനഞ്ചു കോടി കിലോമീറ്റര്‍ അകലത്തില്‍ ഓസോണ്‍ പാളിയുടെ സംരക്ഷണത്തില്‍ സ്ഥിതിചെയ്യുന്ന നമുക്ക് തന്നെ സൂര്യന്റെ ചൂട് താങ്ങാന്‍ കഴിയാറില്ലല്ലോ. അങ്ങനെ വരുമ്പോള്‍.. ഭൌമാന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ കൂടി,  സൂര്യന്റെ അടുത്തുകൂടി കാതങ്ങള്‍ ദൂരം പറക്കെണ്ടിവരുന്ന ഡിങ്കന്റെ അവസ്ഥ നമുക്കൂഹിക്കാന്‍ പര്യാപ്തമായിരിക്കുമല്ലോ. അതായത് കൊടുംചൂടില്‍ ഒരു തണല് പോലും കിട്ടാതെ  ഇത്രയും ദൂരം പരന്നെത്തുംപോള്‍ ഡിങ്കന്‍ വിയര്‍ത്തുകുളിച്ചു ഒരു പരുവമായി മാറിയിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ എത്രയും പെട്ടന്ന് തണുപ്പുള്ള ഒരു പ്രദേശത്തു ചെന്ന് കുറച്ചു വിശ്രമിക്കുക, അതിനു ശേഷം കര്‍മ്മ നിരതനാകുക എന്ന പ്രവര്‍ത്തിയാണ് ആരായാലും ചെയ്തുപോവുക. അതുകൊണ്ട് തന്നെയാണ് ധ്രുവങ്ങളില്‍ എത്തി ചൂടില്‍ നിന്നും ആശ്വാസം നേടുക എന്ന ഉദ്ദേശത്തിന്റെ ഫലമായി ഡിങ്കന്‍ മറ്റെവിടെയും സുഷിരം ഉണ്ടാക്കാതെ ധൃവങ്ങള്‍ക്ക് മീതെയുള്ള ഓസോണ്‍ പാളിയില്‍ തുള ഉണ്ടാക്കി ഭൂമിയിലേക്ക്‌ കടക്കുന്നത്‌ എന്ന് കണ്ടെത്താന്‍ കഴിയും.

ഇത്തരത്തില്‍ ഈ പ്രഭഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളിലെയും കാര്യകാരനങ്ങളുടെ മൂലകാരണം ശ്രദ്ധിക്കുന്ന ശാസ്ത്രകുതകികള്‍ക്ക് ഡിങ്കന്റെ പ്രഭാവം മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല എന്നാണു എന്റെ നിരീക്ഷണ പരീക്ഷണങ്ങളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.


തുടരും...

Thursday, June 2, 2011

പ്രവാസികള്‍ നാടിന്റെ സമ്പത്ത്.

തെറ്റിദ്ധരിക്കാന്‍ വരട്ടെ.. ഇത് ഞാന്‍ പറയുന്നതല്ല. ബഹുമാന്യ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവര്‍കള്‍ പറഞ്ഞതാണ്. ശേഷം അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.. "തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസവും തൊഴിലും നല്‍കും എന്ന്".

വല്ലാത്ത പരിപാടിയായിപ്പോയി. ബുദ്ധിയും വിവരവുമുള്ള വല്ല അണ്ടര്‍ സെക്രട്ടറിയുടെയും ഉപദേശം കേട്ടിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തില്ലായിരുന്നു. കാര്യം ചാണ്ടിച്ചന്‍ ഒരാവേശത്തില്‍ പറഞ്ഞുപോയതായിരിക്കും.. അതിരിക്കട്ടെ. എന്നാല്‍ അദ്ദേഹം തുടര്‍ന്ന് നല്‍കിയ പ്രലോഭനപരമായ പ്രസ്താവനയുടെ പ്രത്യഘാതമെങ്കിലും ആലോചിക്കാമായിരുന്നു. പ്രഖ്യാപിച്ച പോലെ തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസവും തൊഴിലും നല്‍കുമോ ഇല്ലെയോ എന്നതല്ല ഇവിടെ പ്രശ്നം. വാഗ്ദാനമാണ്.

പ്രവാസികള്‍ ഒരു സമ്പത്തായ സ്ഥിതിക്ക് ആ സമ്പത്ത് നിലനിര്‍ത്തുക എന്ന ഏര്‍പ്പാടല്ലേ ബുദ്ധിയുള്ളവര്‍ ചെയ്യുക. എത്ര പ്രാവാസികള്‍ കൂടുന്നോ അത്രയ്ക്കത്ര സമ്പത്ത് വര്‍ദ്ധിക്കും. അതായതു.. നാട്ടില്‍ അവശേഷിക്കുന്ന മൂന്നുമൂന്നേകാല്‍ കോടി ജനങ്ങളെയുംകൂടി എങ്ങനെയെങ്കിലും പ്രവാസിയാക്കികിട്ടിയാല്‍ സ്റ്റേറ്റ് സമ്പത്തുകൊണ്ട് നിക്കക്കള്ളിയില്ലാതാവും. അങ്ങനെയൊരവസ്ഥ ഉണ്ടായി വരാനല്ലേ സ്റ്റേറ്റിന്റെ സമ്പത്ത് വ്യെവസ്തയിലും ആയുരാരോഗ്യക്ഷേമത്തിലും കമ്പമുള്ള മുഖ്യന്‍ ശ്രമിക്കേണ്ടത്? അതുപോട്ടെ.. അതിനിനിയും ശ്രമിക്കാവുന്നതേയുള്ളൂ.. അഞ്ചുവര്‍ഷം സമയം നമ്മുടെ കൈയ്യിലുണ്ടല്ലോ. എന്നാല്‍ റിട്ടെന്‍ പ്രവാസികള്‍ക്കുള്ള പാക്കേജിലൂടെ മേല്പ്പരഞ്ഞപോലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിക്ക് ചേര്‍ന്ന പ്രഖ്യാപനമാണോ ഉമ്മന്‍ സര്‍ നടത്തിയത്?
തങ്ങളാല്‍ കഴിയുന്നത്ര ആളുകളെ പ്രവാസിയാക്കി നാടിന്റെ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ അഹോരാത്രം ചക്കിലെ കാളയെപ്പോലെ പ്രയത്നിച്ച മാറി മാറി വന്ന സര്‍ക്കാരുകളുടെ തീവ്ര യജ്ഞത്തിന്റെ കടയ്ക്കല്‍ നിരുപദ്രവം എന്ന് തോന്നിക്കാവുന്ന ഒരു  പ്രഖാപനത്തിലൂടെ കത്തിവെക്കുകയായിരുന്നില്ലേ  അദ്ദേഹം?

നാട്ടില്‍ ഒരുഗതിയും പരഗതിയുമില്ലാത്തോരവസ്ഥയില്‍ കുടുമ്പം പുലര്‍ത്താന്‍ എങ്ങനെയെങ്കിലും തടി കൈച്ചിലാക്കി, സ്ഥലം കാല്ലിയാക്കി പോയവരാനല്ലോ പ്രവാസികളില്‍ പലരും. നാട്ടില്‍ ജീവിക്കുന്നതില്‍ ഒരു ഗുമ്മില്ല എന്ന് കരുതി നാടുവിട്ടവരുടെ എണ്ണത്തിനും കൈയും കണക്കുമില്ല. എങ്ങനെയൊക്കെ പോയാലും നമുടെ നിശ്ശീബിനു അവരെയൊക്കെ സമ്പത്തായി മാറികിട്ടിയല്ലോ.. അതാണ്‌ പ്രധാനം. സ്ഥിതിഗതികള്‍ അങ്ങനെയായിരിക്കെ, നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വന്‍
പാക്കേജുകളൊക്കെ  കൊടുക്കുന്നു എന്ന് പറഞ്ഞാ മേല്‍പ്പറഞ്ഞ പ്രവാസികളൊക്കെ അവിടെ നിക്ക്വോ?. നാട്ടിലേക്കോടി പോരൂലെ. എങ്ങനെയെങ്കിലും ബാക്കിയുല്ലോരെക്കൂടി ഉന്തിത്തള്ളി സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കേണ്ട സമയത്ത്  അന്യദേശങ്ങളിലെ ലോക്കറില്‍ ഭദ്രമായി കിടക്കുന്ന വന്‍ സമ്പത്തുകളെ  ഇങ്ങനെ ആകര്‍ഷകമായ അലവന്‍സും ബോണസും ടി.എയും ഡി.എയും ഒക്കെ കൊടുത്ത് നാട്ടില്‍ വരുത്തി ഒന്നുമല്ലാതാക്കി തീര്‍ക്കുന്നത് അങ്ങേയറ്റം ബുദ്ധിശൂന്യമായ ഏര്‍പ്പാടായിപ്പോയി. കൂടും കുടുക്കയുമെടുത്ത് സ്ഥിരം പൊറുപ്പിനു ഭാവിച്ചു  തിരികെ വരുന്ന പ്രവാസിയുടെ ചന്തിക്ക് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍വെച്ചു നാലു പെട പെടക്കും എന്ന് പ്രസ്താവിക്കുന്നതിനു പകരം അവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിളിച്ചു വരുത്തുക - ഒരു ബുദ്ധിമാനായ മുഖ്യമന്ത്രിയില്‍നിന്നു ഇതല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്.

പ്രലോഭനങ്ങള്‍ കേട്ട് അടുത്ത വണ്ടിക്കു നാട്ടിലേക്ക് ചാടിക്കയറാന്‍ നില്‍ക്കുന്ന പ്രിയ പ്രവാസികളെ ഒന്നോര്‍ക്കുക... നമ്മള്‍ വെളിച്ചിലാകുന്നു. [മച്ചിങ്ങ] തെങ്ങേല്‍ കിടക്കുമ്പോഴേ അതിനെന്തെങ്കിലും വിലയുണ്ടെങ്കില്‍ അതുള്ളൂ.. താഴെ വീണാല്‍ അതെടുത്തു  പിള്ളേര് തട്ടികളിക്കണമെങ്കില്‍  പോലും പന്ത് കിട്ടാതാവേണ്ടിയിരിക്കുന്നു.

സൊ.. കേട്ടപടി നാട്ടിലേക്ക് പായാന്‍ വരട്ടെ...


Friday, May 20, 2011

ജൂറി അറിയാന്‍...

എടവം ആറു- ജപ്പാന്‍

To- സിനിമാ ജൂറി
കേന്ദ്രം.
ദല്‍ഹി.


ഡിയര്‍ ജൂറീ,

അവിടെ എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു. ഇവിടെയും പലര്‍ക്കും പൊതിരെ സുഖം. എന്തൊക്കെയില്ല വിശേഷങ്ങള്‍? ഈയിടെ നിങ്ങള്‍ സിനിമാക്കാര്‍ക്ക്‌  അവാര്‍ഡു കൊടുത്ത വിവരം ഞാന്‍ കണ്ണില്‍ക്കണ്ട പത്രങ്ങള്‍ മുഖേന വായിച്ചറിയേണ്ടിവന്നു. സാരമില്ല... അതുപോട്ടെ, അതിലെനിക്ക് ഒട്ടും വിഷമവുമില്ല. എങ്കിലും... കേന്ദ്രസര്‍ക്കാരിന്റെ കൈയ്യീന്ന് അവാര്‍ഡു വെറുതെ കിട്ടുന്നതാണെന്ന് കരുതി  ഒരു വ്യെവസ്ഥയും ഇല്ലാതെ.. അഭിനയിച്ചോണ്ടിരിക്കുന്ന ആര്‍ക്കെങ്കിലും വാരിക്കോരി കൊടുത്തു പണി തീര്‍ത്ത്‌ പോവുക എന്നുള്ള നിങ്ങളുടെ ഏര്‍പ്പാടിനോട് എനിക്ക് പണ്ടേ വിയോജിപ്പുണ്ട്. അതൊന്നു അറിയിക്കാന്‍ വേണ്ടി മാത്രമാണ്.. വേറെ പണിയൊരുപാടുണ്ടായിട്ടും ഞാനീ വിയോജന കുറിപ്പ് ടൈപ്പുന്നത്.

എന്താണീ ദേശീയ അവാര്‍ഡ്? മികച്ച അഭിനേതാവിനു കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന കൊടുക്കുന്ന ഉപഹാരം.. അല്ലെ? ആ അവാര്‍ഡിന് അര്‍ഹനായവരെ നിങ്ങള്‍ കണ്ടെത്തുന്നതെങ്ങനെ? എനിക്കറിയാം ഇതിനു നിങ്ങള്‍ക്ക് വ്യെക്തമായ ഒരുത്തരം പറയാനുണ്ടാവില്ല എന്ന്. അല്ല.. അത് പ്രതീക്ഷിച്ചിട്ടുമല്ല ഞാന്‍ ചോദിച്ചത്. നിങ്ങള്‍ ഇപ്പോള്‍ കൊടുത്തുവരുന്ന സമ്പ്രദായം ശരിയായ രീതിയിലുള്ളതാണോ? വെറുതെ ഉത്തരം പറയാന്‍ വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയരുത്.. അല്ല എന്ന് എനിക്കറിയാം.

ഉദാഹരണത്തിന് ഇത്തവണ നിങ്ങള്‍ സലിം കുമാറിന് അവാര്‍ഡു കൊടുത്ത രീതിതന്നെ പരിശോധിക്കാം.

ഇങ്ങനെയാണോ ഒരാളെ മികച്ച അഭിനേതാവായി തിരഞ്ഞെടുക്ക്വ?. ഞാനും ഒരുപാട് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള ആളാ. സമ്മാനവും വാങ്ങിയിട്ടുണ്ട്. ചാക്ക് റേസിംഗ്, ലെമണ്‍ സ്പൂണ്‍ റേസിംഗ്, തീറ്റ മത്സരം... എന്ന് വേണ്ട ഒരുകാലത്ത് ഞാന്‍ പങ്കെടുക്കാത്ത മത്സരങ്ങള്‍ ഇന്നതൊന്നെ നാട്ടില്‍ ഉണ്ടായിരുന്നു എന്നില്ല. അങ്ങനെയുള്ള എനിക്ക് അവാര്‍ടെന്ന പേരില്‍ നിങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ചിരിക്കാനല്ലാതെ കഴിയുന്നില്ല. ചിരിപ്പിക്കുന്നത് ഒരു മോശം സംഗതിയല്ല. അതല്ല പറഞ്ഞുവരുന്നത്... അവാര്‍ഡിന് അര്‍ഹനാകുന്നവനെ തിരഞ്ഞെടുക്കുന്ന രീതിയെപറ്റിയാണ്.

"ആദാമിന്റെ മോന്‍ അബുവിലെ" അഭിനയത്തിന് നിങ്ങള്‍ സലിം കുമാറിന് ഇക്കുറിയത്തെ മികച്ച നടനുള്ള അവാര്‍ഡു കൊടുത്തു. പകുതി അവാര്‍ടെ കൊടുത്തുള്ളൂ എന്നത് വേറെക്കാര്യം. എങ്കിലും കൊടുത്തു എന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചു. ആയിക്കോട്ടെ.... വിരോധമില്ല. എന്തടിസ്ഥാനത്തിലാണ് ആ റോളില്‍ സലിം കുമാറാണ് മികച്ച അഭിനയം കാഴ്ചവെച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നിയത്? ആ റോളില്‍ മറ്റാരെയെങ്കിലും വിളിച്ചു നിങ്ങള്‍ അഭിനയിപ്പിച്ചു നോക്കിയോ? ഇല്ലല്ലോ.. പിന്നെങ്ങനെ എന്നുള്ളതാണ് എന്റെ കാതലായ ചോദ്യം.

ഫോര്‍ എക്സാമ്പിള്‍.. അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ വാനപ്രസ്ഥം എന്ന സിനിമയില്‍ കാണിച്ച കോപ്രായത്തിനു മോഹന്‍ലാലിനും കൊടുത്തല്ലോ ഒരവാര്‍ഡു. ഷാജി എന്‍ കരുണന്‍ എന്ന സംവിധായകന്റെ ആത്മ സുഹൃത്താണ് മോഹന്‍ലാല്‍ എന്നതിനാലാണ് ആ സിനിമയിലേക്ക് മോഹന്‍ലാലിനെ അഭിനയിക്കാന്‍ വിളിച്ചത് എന്നത് പലര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ചോദിക്കട്ടെ.. മോഹന്‍ലാലിനു പകരം ഷാജിയുടെ സുഹൃത്ത്‌ ബാബു ആന്റെണി ആയിരുന്നുവെങ്കിലോ? മോഹന്‍ലാല്‍ ചെയ്ത  ആ റോളില്‍ ബാബു അല്ലായിരുന്നോ അഭിനയിക്കുക. അങ്ങനെ വന്നാല്‍ ലാല്‍ അഭിനയിച്ചതിനേക്കാള്‍ നന്നായി ബാബു ആന്റെണിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലോ ? കുഞ്ഞിക്കുട്ടനായി ലാലിനെക്കാളും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബാബൂന് സാധിക്കുമെങ്കില്‍..  അയാളോടും കുടുംപത്തോടും ചെയ്യുന്ന ക്രൂരതയാവില്ലായിരുന്നോ നിങ്ങടെ തീരുമാനം? ഇപ്പൊ തന്നെ ആരാണ് ഏറ്റവും കൂടുതല്‍ ചുക്ക് വെള്ളം കുടിക്കുന്നവന്‍ എന്നൊരു തീരുമാനത്തിലെത്തനമെങ്കില്‍.. കുറ ആളുകളെ വിളിപ്പിച്ചു ചുക്കുവെള്ളം കുടിപ്പിച്ചു നോക്കണ്ടേ.  അല്ലാതെ ആദ്യം തന്നെ വന്നു പത്തു ഗ്ലാസ് വെള്ളം കുടിച്ചവനെ മികച്ച വെള്ളം കുടിയനായങ്ങു തീരുമാനിച്ചാല്‍ മതിയോ?

അങ്ങനെയായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നല്ലോ... എന്നൊക്കെയുള്ള ഐപ്പോ-തെറ്റിക്കല്‍ കൊസ്റ്റ്യന്‍സ്  ഒക്കെ ചോദിച്ചാല്‍ എങ്ങനയാ മറുപടി പറയുക എന്നായിരിക്കും നിങ്ങളുടെ ചോദ്യം. സുഹൃത്തേ ഞാന്‍ ചോദിച്ച ചോദ്യം പച്ച പരമാര്‍ത്തമാണ്. താങ്കള്‍ കഥാരചനാ മത്സരത്തിലും , ചിത്രരചനാ മത്സരത്തിലും ഒക്കെ പങ്കെടുത്തിട്ടുണ്ടോ? എവിടെ.. അല്ലെ. ഇല്ലെങ്കില്‍ പങ്കെടുക്കണം. അപ്പൊ അറിയാം അതിന്റെ ഗുട്ടന്‍സ്. ഒരു കഥാ മത്സരമാണ് നടക്കുന്നതെന്നിരിക്കട്ടെ.... അതിലെ ജഡ്ജസ് എന്താണ് ചെയ്യുക? മത്സരാര്‍ത്തികളെ എല്ലാവരെയും മത്സര വേദിയിലേക്ക് വിളിച്ചു വരുത്തി പൊതുവായ ഒരു വിഷയം കൊടുക്കും. ആ വിഷയത്തെ അടിസ്ഥാനപെടുത്തി മത്സരാര്‍ത്തികള്‍ അവരവരുടെ ഭാവനയ്ക്കും കഴിവിനും അനുസരിച്ചു കഥയെഴുതും. അല്ലെയോ? അതില്‍നിന്നു വിഷയാനുസൃതം മികച്ച കതയെഴുതുന്നവന് സമ്മാനമായ ചീപ്പോ സോപ്പുപെട്ടിയോ കണ്ണടകൂടോ കൊടുക്കും. അല്ലെ? നേരെ മറിച്ചു ഒരുത്തന് കുറുക്കനെ പറ്റി കതയെഴുതാനും മറ്റൊരുത്തന് മോണോ-കാര്‍ബനെ കുറിച്ചും കതയെഴുതാനും വിഷയം കൊടുത്താലോ? ഒരുപാട് കേട്ടിട്ടുള്ള  കുറുക്കനെ പറ്റി  കുറുക്കന്റെ കതയെഴുതുന്നവന്‍ ഭംഗിയായി കഥയെഴുതി സോപ്പുപെട്ടിയുമായി പോകും. അതുകൊണ്ട് ബുദ്ധിയുള്ളവര്‍ എന്താ ചെയ്യുക.. മത്സരാര്‍ത്തികള്‍ക്കെല്ലാം ഒരേ വിഷയം കഥയെഴുതാന്‍ കൊടുക്കും. എന്നാല്‍ നിങ്ങള്‍ ചെയ്ത പണി അങ്ങനെയാണോ? സലിം കുമാറിന് ഒരു വിഷയം, ധനുഷിന് വേറൊരു വിഷയം, മമ്മൂട്ടിക്ക് മറ്റൊരു റോള്‍? ഇതില്‍നിന്നും ഓരോ റോളിലും മികച്ച അഭിനയം കാഴ്ചവെക്കുന്നത് ഇന്ന ആളാണെന്നു എങ്ങനയാ മനസിലാകുനത്? ആടുകളത്തിലെ ആ ചെക്കന്റെ കോലം കണ്ടാല്‍ അവാര്‍ഡു പോയിട്ട് കാകാശ് കടം കൊടുക്കാന്‍ പോലും തോന്നില്ല. അതുവിട്‌.. മമ്മൂട്ടി ആ റോളില്‍ അഭിനയിച്ചാല്‍ ഇതിലും കേമാവില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റ്വോ? ഇല്ലെങ്കില്‍ പിന്നെ എന്തൂട്ട് ഓലക്കേല അവാര്‍ഡാടോ ഇങ്ങളീ കൊടുക്കുന്നെ? വെറുതെ എന്നെകൊണ്ട്‌ കേന്ദ്ര സര്‍ക്കാരിനെ പറയിപ്പിക്കരുത്..

സുഹൃത്തേ ഞാന്‍ ഉപദേശിക്കുകയാനെന്നു കരുതരുത്... ഇത്തരമൊരു പ്രധാന മത്സരം വരുമ്പോള്‍ നമ്മളെപോലുള്ളവര്‍ കുറച്ചു ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുയാണ് ചെയ്യേണ്ടത്. ജൂറിയുടെ മുന്നിലേക്ക്‌ മികച്ഛ നടനാവാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റ് വന്നാല്‍.. മികച്ച അഭിനേതാവിനെ തെരഞ്ഞെടുക്കേണ്ടത് ഒരേ റോള്‍ തന്നെ എല്ലാ മത്സരാര്‍ത്തികളെയുംകൊണ്ടഭിനയിപ്പിച്ചു അതില്‍ ആരാണ് മികച്ച രീതിയില്‍ ആ റോള്‍ ഭംഗിയാക്കിയത് എന്ന് കണക്കാക്കിയാവണം.

ഇപ്രാവശ്യത്തെ അവാര്‍ഡു നിര്‍ണ്ണയം തന്നെയെടുക്കാം... മികച്ച സിനിമയായ്‌ ആദാമിന്റെ മോന്‍ അബുവിനെ നിങ്ങള്‍ തെരഞ്ഞെടുത്തതോ തെരഞ്ഞെടുത്തു... പോട്ടെ കഴിഞ്ഞത് കഴിഞ്ഞു.. എന്നാ ഉടനെ അതിലഭിനയിച്ച സലീമിനെ വിളിച്ചു വരുത്തി  ഇന്നാ പിടിച്ചോ മികച്ച നടനുള്ള അവാര്‍ഡു എന്നുമ്പറഞ്ഞ് കൊടുക്ക്വാ ചെയ്യ്വാ? അല്ലാ.. മികച്ച സിനിമ തെരഞ്ഞെടുത്തു കഴിഞ്ഞ ഉടനെ.. മികച്ച നടനാകാന്‍ താല്പര്യമുള്ള നടന്മാരുടെ പാനലിലുള്ള മമ്മൂട്ടി, ധനുഷ്, മോഹന്‍ലാല്‍, സുരേഷ് ഗോപി, അമിതാബച്ചന്‍ തുടങ്ങിയവരെ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തണം. എന്നിട്ട് മികച്ച സിനിമേലെ നായകന്‍റെ റോളില്‍ അഭിനയിച്ചു റിക്കാര്‍ഡു ചെയ്തു  കൊണ്ടുവരാന്‍ അവരോടു പറയണം, യൂട്യൂബ്, ഹാണ്ടികാം, യു.എസ.ബി മുതലായ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അതിനു കൂടുതല്‍ പ്രയാസമുണ്ടാവില്ല അവര്‍ക്ക്. അങ്ങനെ അഭിനയിച്ചു കൊണ്ടുവന്ന  ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചു [മറ്റുവല്ല തിരക്കിലുമാണേല്‍ രണ്ടോ മൂന്നോ ദിവസമെടുത്തോ.. ദൃതിയില്ല] ആരാണ് ആ റോളില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന് പരിശോദിക്കണം. അയാള്‍ക്ക്‌ വേണം മേലാല്‍ ഇത്തരം അവാര്‍ഡു കൊടുക്കാന്‍.

ഇതൊക്കെ ഞാന്‍ അസൂയകൊണ്ടോ കുശുംബുകൊണ്ടോ പറയുന്നതാണെന്ന് കരുതിക്കളയരുത്. മികച്ച നടനുള്ള അവാര്‍ഡൊക്കെ ഞാനൊരുപാട് കണ്ടതാ.. ഈ യൌവനകാലത്തു അതിനുള്ള മോഹവും എനിക്കില്ല. ഇങ്ങനെയൊരു ലെറ്റര്‍ പോലും ടൈപ്പണം എന്ന് വിചാരിച്ചതല്ല. പിന്നെ എന്റെ ആത്മസുഹുര്‍ത്തുക്കളായ മാഷും, നക്ഷത്രവും, അഭിയുമൊക്കെ നിര്‍ബന്ധിച്ചതുകൊണ്ട് എഴുതീ എന്നുമാത്രം.

അല്ലെങ്കിലും... അവനോന്റെ മൊതലെടുത്തു കേന്ദ്രം കണ്ണില്‍ക്കണ്ട സിനിമാ നടന്മാര്‍ക്ക് അവാര്‍ഡു കൊടുത്ത് അന്യാധീനമാക്കികളയുമ്പോള്‍ അത് കണ്ടില്ലാന്നു നടിച്ചു പോവുന്നത് മാന്യന്മാര്‍ക്കു ചേര്‍ന്ന പണിയല്ലല്ലോ അല്ലെ.

എന്ന് വിനയത്തോടെ,

പയ്യന്‍സ് [ഒപ്പ്]


Friday, March 11, 2011

അമ്മായീടെ സാമ്പാറ്....

കേട്ടവര്‍ ഒരിക്കല്‍ക്കൂടി കേട്ടോളൂ..

1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുറുദ്ധീന്‍ ഒരു കാലി മണ്‍കുടം തന്റെ ഭ്രിത്യനെ എല്പ്പിച്ചുകൊണ്ട്  അടുത്തുള്ള യുനൈറ്റെദ് അറബ് വാട്ടര്‍ അതോറിറ്റി പൈപ്പില്‍നിന്നും വെള്ളം നിറച്ചു കൊണ്ടുവരാന്‍ പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം.. വെള്ളത്തിനായി നടന്നു നീങ്ങിയ ഭ്രിത്യനെ തിരികെ വിളിച്ചു മുല്ല അവനെ പൊതിരെ തല്ലി. സകല തല്ലിപ്പൊളി കഥകളിലും ഉണ്ടാവുന്ന പോലെ.. ആ ഗ്രാമ മുഖ്യന്‍ പ്രസ്തുത സംഭവവികാസങ്ങള്‍ ലോങ്ങ്‌ ഷോട്ടിലൂടെ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഒരു ടിസ്റ്റിനു ഇടം കൊടുക്കാതെ ഗ്രാമ പ്രമാണി തന്റെ മൂക്കിനു എതിരില്‍ നടന്ന അനീതി കൈകാര്യം ചെയ്യാനായി മുല്ലയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു - തനിക്കു പ്രാന്തുണ്ടോ? ആ ഭ്രിത്യന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് താനവനെ തല്ലിയത്? മുല്ല നയം വെക്തമാക്കി- ആ കുടത്തില്‍ വെള്ളവുമെടുത്തു വരുമ്പോള്‍ അവനതു താഴെയിട്ടു പൊട്ടിക്കാന്‍ സാധ്യതയുണ്ട് . അതുകൊണ്ട് തല്ലിയതാണ്. കുടം പൊട്ടിച്ച ശേഷം അവനെ തല്ലിയിട്ടു വല്ല കാര്യമുണ്ടോ?

ഒരു സംഭവം പറയുമ്പോള്‍ വളച്ചുകെട്ടി പറയാതെങ്ങനെയാ.... അതുകൊണ്ട് ഒരു കഥ പറഞ്ഞുവെന്നേയുള്ളു. അത് വിട്. നമുക്ക് പ്രശ്നത്തിലേക്ക് വരാം..




പ്രതിച്ചായക്ക്‌ പ്രതിചായയില്ലേ , ആദര്‍ശത്തിന് ആദര്‍ശമില്ലേ , സത്യസന്ധതയ്ക്ക് സത്യസന്ധതയില്ലേ , വികസനത്തിന്‌ വികസനമില്ലേ... പിന്നെന്താണ് വിയെസിനൊരു കുറവ്? മമ്മൂട്ടിയെക്കാള്‍ കുറച്ചു ഗ്ലാമര്‍ കുറവുണ്ട് എന്ന പോരായ്മ മാറ്റിനിര്‍ത്തിയാല്‍  ഇതുപോലൊരു മുഖ്യന്റെ കീഴിലുള്ളൊരു  മന്ത്രിസഭയെ.. വോട്ടു ചെയ്തു ജയിപ്പിക്കാന്‍ പാകത്തിന്  ഇനിയൊരിക്കല്‍ കിട്ടിയെന്നു വരില്ല. ഇതൊരു ചാന്‍സാണ്. പിന്നെന്താ ഇക്കുറിയും വി.എസ് സര്‍ക്കാരിനെ ജയിപ്പിച്ചാല്‍ ? കൈയ്യിലെ വളയൂരിപ്പോകുമോ...

ഭൂമാഫിയ, ലോട്ടറി മാഫിയ, പൊതുമുതല്‍ കൊള്ളക്കാരന്‍, സ്ത്രീ-പീഡകന്‍, സ്ത്രീ-വാണിഭന്‍, ഞരമ്പ്‌ രോഗി.... ഇത്യാതി വര്‍ഗ്ഗത്തില്‍ പെട്ടവാനാനോ നമ്മള്‍? ഇത്തരക്കാരുമായ്  തുംമ്യാ തെറിക്കുന്ന വല്ല ബന്ധവും നമുക്കുണ്ടോ? ഇല്ലെങ്കില്‍ പേടിക്കേണ്ട വി.എസ്‌ ഒരു പാവമാണ്. നമ്മളെയൊക്കെ ഒന്നും ചെയ്യില്ല. എന്തിനു അധികം പറയുന്നു.. ഒരു വികസന വിരോധി പോലുമല്ലെന്നെ...  പിന്നെന്താ അദ്ദേഹത്തിനെ തന്നെ തിരഞ്ഞെടുക്കാന്‍ ഇത്ര താമസം?



അതിനു അദ്ദേഹം വോട്ടുചെയ്യാന്‍ പാകത്തിന് നിന്ന് തരേണ്ടേ? അല്ലാതെ നമ്മളെന്തുചെയ്യും? ക്ലിഫ് ഹൌസില്‍ കയറിചെന്ന്  ബാലാല്‍ക്കാരമായ് വോട്ടു ചെയ്യാന്‍ പറ്റുമോ? ആലപ്പുഴമുതല്‍ പാലക്കാട് വരെയുള്ള സകല ലോക്കല്‍ കമട്ടികള്‍ അഹോരാത്രം വിചാരിച്ചിട്ടും വി.എസിനൊരു സീറ്റ് കൊടുക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ലത്രെ . എന്തിനേറെ പറയുന്നു.. പുതുപ്പള്ളിയില്‍ ഉമ്മച്ചനെതിരെ മത്സരിച്ചു തോല്‍ക്കാന്‍ വിധക്കപെട്ട നേര്‍ച്ച കോഴിയെ തീരുമാനിച്ചിട്ടും വി.എസ്‌ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിച്ചില്ലപോലും.! ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പാല ഫ്രെയിം മാണിസാര്‍ കോണ്‍ഗ്രസിനോട് 22നു പകരം 23 സീറ്റ് ഇരന്നുവാങ്ങി തനിക്കാവശ്യമുള്ളതും കഴിച്ചു ബാക്കിവരുന്ന ആ ഒരു സീറ്റ് വി.എസിന്  മത്സരിക്കാന്‍ കൊടുത്തേനെ... അല്‍പ്പം ലേറ്റായിപ്പോയി.


അന്തിയോടടുക്കുംബോഴേക്കും.. പൊതുമുതല്‍ കൊള്ളക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും അപ്രമാദിത്ത്വം തകര്‍ത്ത് അവരെ ഒരരുക്കാക്കി ജനസാമാന്യത്തിനു ക്ഷ ബോധിക്കുന്ന വിധത്തില്‍  പ്രവര്‍ത്തിച്ചു വരികയായിരുന്നു.. അപ്പോഴാ പാര്‍ട്ടിവകയുള്ള പടിക്കലെ ഈ  കലമുടയ്ക്കല്‍. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് അള്‍സര്‍ വന്നപോലായി കാര്യങ്ങള്‍. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ആദര്‍ശ ധീരതയുമുള്ള ആ ജനകീയ നേതാവിന്റെ നേതൃത്വത്തെ മാറ്റി നിര്‍ത്തി ഒരങ്കത്തിനു വെക്കാന്‍ പാകത്തിലുള്ള എന്ത് മഹിമയാണാവോ ഈ സര്‍ക്കാരില്‍ പാര്‍ട്ടി വേറെ കണ്ടെത്തിയത് ? വികസനമാണോ.. ? ഉമ്മച്ചനും കുഞ്ഞാലിയും ഒത്തുപിടിച്ചാല്‍ സാധിക്കാത്ത വല്ല ഐറ്റംസും അതിലുണ്ടോ ജനങ്ങള്‍ക്കു വീണ്ടും ഇടതിനെ തിരഞ്ഞെടുത്തെ തീരൂ എന്ന അവസ്ഥ സംജാതമാകുവാന്‍ ? കേരളം കണ്ടതില്‍വെച്ചു മികച്ച ഭരണമായിരുന്നു വി.എസ്‌ സര്‍ക്കാരിന്റെത് എന്ന കാര്യത്തില്‍  എസ്‌ സിക്ക് പോലും ലവലേശം സംശയമില്ല. പക്ഷെ വി.എസ്‌  ഇനി മത്സരിക്കേണ്ട എന്നൊരു നിബന്ധന മാത്രം ഉണ്ടവര്‍ക്ക്!- ഇതായിരിക്കുമോ വൈരുദ്ധ്യാത്മക വാദം?  ലളിതയായ് പറഞ്ഞാല്‍   - അമ്മായീടെ സാമ്പാറ് കൊള്ളാം.. പക്ഷെ അതെന്റെലേല്‍ വിളമ്പണ്ട.- എന്ന്.


അതിവേഗം ബഹുദൂരം ഒത്തുപിടിച്ചാല്‍ സാധിചേക്കാവുന്ന വികസന കസര്‍ത്തുകള്‍ക്ക് പുറമേ....  പതിറ്റാണ്ടുകളോളം തേച്ചുമിനുക്കി കറതീര്‍ത്തുവെച്ച ആദര്‍സംശുദ്ധതയും , സത്യസന്ധതയും,  ആര്‍ജ്ജവവുമുള്ള പ്രായോഗിക രാഷ്ട്രീയക്കാരനായ വി.എസ് അച്ചുതാനന്തന്‍ എന്ന ജനനേതാവിന്റെ  പ്രതിച്ഛായയല്ലാതെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്താണ് വേണ്ടത്? ലെനിനിസ്റ്റ് ചട്ടകൂടോ? കിളിയില്ലാതെന്തു കൂട് ഹേ.!



അതുകൊണ്ട് സോദരെ...
നമുക്ക് ബക്കറ്റിലെ വെള്ളത്തെ മറക്കാം..
ബിംബം ചുമക്കുന്ന കഴുതയെ മറക്കാം..
ലെനിനിസ്റ്റ് തത്ത്വങ്ങളെ മറക്കാം....
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്തനൊരു സീറ്റ് കൊടുക്കാം.




പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇനിയും പ്രഖ്യാപിചിട്ടില്ലെന്നിരിക്കെ സാഖാവ് വി.എസിനു പാര്‍ട്ടി സീറ്റ് കൊടുത്തില്ല എന്ന പേരില്‍ ഇങ്ങനെയൊരു   മുറവിളി ലേഖനത്തിന്റെ  ആവശ്യമുണ്ടോ എന്നൊരു സംശയം ഉടലെടുക്കുന്നുവെങ്കില്‍.... നമുക്കാ കഥ തുടരാം..   



1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുരുദ്ധീന്‍........








Wednesday, March 9, 2011

ചില തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍

ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഈ വരുന്ന ഇലക്ഷനില്‍ ജയിച്ചു വീണ്ടും അധികാരത്തിലെത്തിയാല്‍.... എന്ത് സംഭവിക്കും.?

ഉത്തരം വളരെ ലളിതമാണ്-

ഡോ. തോമസ്‌ ഐസക് ബോധംകെട്ടു വീഴും.! തീര്‍ച്ച. താനവതരിപ്പിച്ച ഒടുക്കത്തെ ബഡ്ജറ്റിന്റെ ഭാരം താന്‍ തന്നെ അനുഭവിക്കേണ്ട ഗതികേട്... ആരായാലും ബോധംകെട്ടുപോവും. കുറ്റം പറയാന്‍ പറ്റില്ല.

നാളെ  തന്റെ മരണം ഉണ്ടാവുമെന്ന് ഉറപ്പിച്ചു വീടും പുരയിടവും വിറ്റു പുട്ടടിച്ചവന്‍ പിറ്റേന്ന് മരിക്കാതിരിക്കാതിരുന്നാലുള്ള അവസ്ഥ അയാളെ സംബന്ധിച്ചെടുത്തോളം  ഭയാനകമായിരിക്കും. ടിയാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആണേല്‍ ഹൃധയാഘാധം വന്നു  മരിച്ചുതന്നെ പോവും.!

അതിനു ജുബ്ബയും മുണ്ടുമിട്ടാല്‍ ഒരാള്‍ സാമ്പത്തിക വിധഗ്ദ്ധനാവുമോ എന്നാണു ചോദ്യമെങ്കില്‍.... സോറി, ഒരു തര്‍ക്കത്തിന് ഞാനില്ല.
------------------------------------------------------------------------------------


ഐസ്ക്രീം ലൈംഗികാരോപണ കേസില്‍ ഇന്ന നാട്ടിലെ കോടതിയെ ഇനി എന്നെ വെറുതെ വിടാനുള്ളൂ എന്നില്ല.- കുഞ്ഞാപ്പ.

ഈ കമന്റു കാണുമ്പോള്‍ ചിരിവരുന്നു, അത്  വരുന്ന വഴിക്ക് ഒരു കഥയും ഓര്‍മ്മ വരുന്നു...

പണ്ട്.. എന്നുവെച്ചാല്‍  വളരെ പണ്ട്.. നിങ്ങളൊക്കെ ഉദ്ദേശിക്കുന്നതിനെക്കാള്‍ എത്രയോ പണ്ട്.., ഒരു കേസിന്റെ വിചാരണക്കൊടുവില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ പ്രതിക്ക് വധശിക്ഷ വിധിക്കും മുന്‍പ് ജഡ്ജി ഏമാന്‍ പ്രതിയോട് ചോദിച്ചു അവസാനമായി താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന്.

പ്രതി വിനീതനായി പറഞ്ഞു- അടിയന്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥനാണ്. അതുകൊണ്ട് തന്നെ വെറുതെ വിടണം.

ഉടനെ ജഡ്ജി നിര്‍ദ്ധാക്ഷണ്യം പ്രതിയെ  വധശിക്ഷക്ക് വിധിച്ചു.

 കാരണമെന്തെന്നോ ? മേല്പ്പരാമര്‍ശിച്ച  അച്ഛനെയും അമ്മയെയും തലയ്ക്കു അടിച്ചു കൊന്ന കേസിന്റെ വിചാരണയാണ് അവിടെ നടന്നിരുന്നത്.


ഇതുപോലെയാണ് കുഞ്ഞാപ്പയുടെ  "കോടതി തന്നെ വെറുതെ വിട്ടതാ" എന്നുള്ള വാദം.!

ഒരു നാറ്റക്കേസ് ഒതുക്കാന്‍ കോടതിയെ കാശുകൊടുത്തു സ്വാധീനിച്ചു എന്നതാണ് അങ്ങേരുടെ മേലുള്ള ഗൌരവതരമായ ആരോപണം.