Saturday, March 28, 2009

സര്‍ഗ്ഗ വേദന.

“അവളുടെ നാഭീതടത്തിലെ..
മൃദുനീല രോമങളെ തഴുകി-
ഞാന്‍ കിടക്കവേ ലവളുടെ..
ഭര്‍ത്താവ് വന്നെന്റെ കയ്യൊടിച്ചു.“



വായിച്ചു തീരും മുന്‍പെ പവര്‍ക്കട്ട് ബുക്സ് ഓണര്‍ കോര മുതലാളി ചൂടായി; എന്തുവാടേയ് ലത്..?

എന്റെ പുതിയ കവിതയാണ്... പേര് “അടിവയര്‍.‍.“ അത്യന്താധുനികമാണ്... ഇത്തരത്തില്‍ നാപ്പൊത്തൊമ്പതെണ്ണമുണ്ട്. ;ഞാന്‍ പറഞൊപ്പിച്ചു.

എന്നിട്ട് ഒടിവൊന്നും കാണുന്നില്ലല്ലോടേയ്..? അല്ലാ.. അതെന്താ കൊറഞ്യോയ്യേ..? എണ്ണമേയ്...

ഇതെന്റെ അനുഭവമല്ല.! ഈ കാലഘട്ടത്തെപറ്റി ഒരു വിവരണമാണ്...; ബഹുമാനിതന്‍ ഒരുപാടു പുസ്തകങള്‍ വായിച്ചും അച്ചടിച്ചും തള്ളിയ ആളായതിനാല്‍ ഞാന്‍ വിനയപൂര്‍വ്വം ആദ്യചോദ്യത്തിനുമാത്രം ഉത്തരം പറഞു.

അയിന്...?

ഇതൊന്നു അച്ചടിച്ചു പുസ്തകമാക്കിത്തരണം. റോയല്‍റ്റി കൊറച്ച് കൊറഞാലും സാരല്ല്യ.. ;ഇക്കുറി ഞാന്‍ ആഗമനോദ്ധേശം വെളിപ്പെടുത്തി.

ഓഹോ.. അപ്പം ദാരിദ്രമാണ് പ്രശ്നം.! മേലനങി പണിയെടുക്കാന്‍ വയ്യല്ലേ? പ്രാന്തന്‍ കുമാരന്‍ ഉച്ചക്കിറുക്ക് മൂക്കുമ്പോ ഇതിലും നല്ല പൂരപ്പാട്ട് പറയും.... അതൊക്കെ അച്ചടിച്ച് കവിത്യാക്കാന്‍ മെനെക്കെട്ടാ..... മഷി ക്ഷാമമുണ്ടാകും. എനിക്ക് കൊറച്ച് പണീണ്ട്... നീ ഇപ്പോ പോ...

മൊതലാളി അങനെ പറയരുത്.... അധുനികമാകുമ്പോ... അതിനുള്ളില്‍ വളര അര്‍ഥഗാംഭീര്യം ഉണ്ടാ‍യിരിക്കും... മൊതലാളിക്കത് മനസിലാവാഞിട്ടാ. നിര്‍ബന്ധാച്ചാ ഞാന്‍ പറഞ്യേരാം...

ഉവ്വോ..? എവിട്യാ ആ അര്‍ഥ ഗാംഭീര്യത..? ലവളുടെ അടിവയറ്റിന്റെ ഉള്ളിലോ..? ;അസത്ത് മൊതലാളി ഇങനെ പറഞില്ലെങ്കിലേ എനിക്കത്ഭുതമുണ്ടാകുമായിരുന്നുള്ളൂ.

അതല്ല മുതലാളീ.... അധുനികം മനസിലാക്കാന്‍ കുറച്ചു കഴിവ് വേണം. അതിനു പ്രത്യേക പഠന രീതി തന്നെയുണ്ട്...... ഇങള്‍ക്കത് മനസിലാവിഞിട്ടാ എന്നാ ഞാന്‍ പറഞത്. അതിനെ പുച്ചിക്കുരുത്.

സാക്ഷാല്‍ അകായില്‍ മൂത്തനായര്‍ പറഞപോലെ.. അതു കേള്‍ക്കേണ്ട താമസം മുതലാളി കോപം മൂത്ത് കശേരയിലിരുന്നു വിറച്ചു. എന്നിട്ടൊരു ചോദ്യോം...

യോഗ പടിച്ചാ മത്യോടാ..? ഒരുമാതിരിപ്പെട്ട കവികളുടെ ഇണ്ടാസൊക്കെ ഞാന്‍ അച്ചടിച്ചു വിറ്റത്.. വാങുന്നോന് അത് മനസിലാക്കാന്‍ അര്‍ഥശങ്കയില്ല്യാണ്ട് അക്ഷരാഭ്യാസമുണ്ടായാല്‍ മതീന്നുള്ള ധൈര്യത്തിലാ.. എന്നിട്ട് പോലും പകുതിക്കുപകുതി ഇവിടെ ബാക്യാ... അപ്ലാ അവന്റെയൊരു യോഗ...

ഞാന്‍ കേട്ടു നിന്നതേ ഉള്ളൂ.. ഒന്നും ഉരിയാടിയില്ല.

ചൂടാറി തണുത്ത ശേഷം മുതലാളി വീണ്ടും പറഞു:

ഇത്രേം ദൂരം വന്നതല്ലേ... ഞാന്‍ വെഷമിപ്പിക്കുന്നില്ല. ഇഞ് പറ.. ആ അടിവയറ്റിലൊളിപ്പിച്ചുവെച്ച ഗര്‍ഭ രഹസ്യം...

മുതലാളിക്കഭിമുഖമായിരിക്കുന്ന മേശക്കു മുന്നിലുള്ള കസേര വലിച്ചിട്ട് ഞാനവിടെയിരുന്നു. ഹ്ഹൊ.. ഇപ്പൊഴാ ഒരു ആശ്വാസമായത്.. കഥയുടെ ആദ്യപകുതിവരെ നില്‍ക്ക്വായിരുന്നൂന്നു പറഞാല്‍ ഏതെങ്കിലും വായനക്കാരന്‍ വിശ്വസിക്ക്വോ..!

പരാമാവതി ചാരിയിരുന്നു ഞാന്‍ വിവരിച്ചു: അതായത് മൊതലാളി ആ കൃതിയില്‍ ഞാന്‍ വെക്തമാക്കിയ സാരം എന്താന്നുവെച്ചാല്‍.. “പ്രെട്രോളിയത്തിലുള്ള ലക്ഷ്യം വെച്ച് അമേരിക്ക ഇറാക്കിനെ പുണരാന്‍ ശ്രമിച്ചപ്പോള്‍.. അവിചാരിതമായി സാമ്രാജ്യത്ത്വത്തിന്റെ മേലാളന്മാരായ അമേരിക്കയ്ക്ക് പെന്റഗണിന്റെ രൂപത്തില്‍ പ്രതിഷേധക്കാരുടെ കൈയ്യില്‍നിന്ന് അടികിട്ടി എന്നാണ്.” !! കവിതയില്‍ ഞാന്‍ എന്ന ബിംബത്തെ സന്നിവേശിപ്പിച്ചിരിക്കുന്നത് സാമ്രാജ്യത്ത്വമായിട്ടാണ്. !!!

മേല്‍ച്ചുണ്ടിനു താഴേക്കു വളര്‍ന്നു വായിലേക്ക് തൂങിനില്‍ക്കുന്ന സ്വന്തം മീശയെ ചുണ്ടിന്റെ വലത്തേക്കോണില്‍ വെച്ച് കടിച്ചു ഗൌരവപൂര്‍വ്വം ഞാന്‍ ചുവരിലേക്ക് നോക്കിയിക്കവേ.... മുതലാളി മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളമെടുത്തു കുടിക്കുന്നത് ഒരു നിഴലുപോലെ എനിക്ക് കാണാമായിരുന്നു.

വെള്ളം കുടിച്ച് മുതലാളി ഗ്ലാസ് മേശപ്പുറത്ത് വെച്ച രീതി കണ്ടപ്പോ അത് പൊട്ടാതിരുന്നത് ഗ്ലാസിന്റെ ഭാഗ്യമായി ഞാന്‍ കരുതി.

തേങാക്കൊല..!!! കുറച്ച് നിമിഷം നിലമാടിയിരുന്ന മൌനം വെടിഞ് മുതലാളി അലറി.

താങ്കളെപ്പോലുള്ള ആളുകള്‍ നവയുഗ പുരോഗാത്മകകവിതകള്‍ക്കെതിരെ ഇങനെ പ്രതികരിച്ചത് ശരിയായില്ല... പലബുദ്ധിജീവികളും എന്റെ ഈ സൃഷ്ടിയെ അഭിനന്ദിച്ചിട്ടുണ്ട്. ; എന്റെ അമര്‍ഷം വാക്കുകളിലൂടെ പതഞു പൊങി.

ലവന്മാരുടെ കാര്യമിവിടെ മിണ്ടിപ്പോകരുത്.! ഇച്ചിരി ആട്ടിങ്കാട്ടമെടുത്തു പുയിങി കൊടുത്താല്‍ അറിഞോണ്ട് തന്നെ അവറ്റകളു പറയും അതു കൂര്‍ക്കലാണെന്ന്. കാര്യെന്താന്നറിയോ....? അഥവാ എങാനും കൂര്‍ക്കലാണെങ്കില്‍... നമ്മക്ക് കൂര്‍ക്കലെന്താന്ന് അറിഞൂടാലോ എന്ന് ആളുകള് കരുതിയാലോ എന്ന് പേടിച്ചാ.! അതോണ്ട് ആ ക്കളി കോരേന്റെടുത്തു നടക്കൂല മോനെ.

മുതലാളി നിര്‍ബാധം തുടര്‍ന്നു...

അല്ലാ.. അതിരിക്കട്ടെ.. അമേരിക്കേനേം എറാക്കിനേം കൊടച്ചക്രത്തിനെയൊക്കെപിടിച്ച് ഇഞെന്തിനാ ഓളെ അടിവയറ്റിലിട്ട് താങ്യോ..? അതങന തന്ന്യങ് എഴുതിയാല്‍ പോരായിരുന്നോ..?

മേശക്കിപ്പറമിരുന്നു മുതലാളിയോട് അടുക്കാന്‍ പറ്റുന്നതിന്റെ അങേയറ്റമടുത്തുകൊണ്ട് ഞാനാ രഹസ്യം വെളിപ്പടുത്തി; ഇറാക്ക്, അമേരിക്ക, പ്രെട്രോളെന്നൊക്കെ എഴുതിനോക്കുമ്പോ കവിതക്കൊരു ഇമ്പം കിട്ടുന്നില്ല. മാത്രമല്ല യുവാക്കള്‍ക്കും വരട്ട് കെളവന്‍സിനുമൊക്കെ ഇപ്പൊ താ‍ല്പര്യം ഈ മാതിരി ഐറ്റംസിലാണ്.!

എന്നില്‍നിന്നു പിന്‍വലിഞ് ചാരിയിരിക്കുന്നതിനിടയില്‍ മുതലാളി പറഞു;

അപ്പോ.. മേല്പറിഞവര്‍ക്കൊക്കെ നിന്റെ മറ്റവളുടെ “അടിവയറിനെ” കൂട്ടിക്കൊടുക്കുന്ന ബ്രോക്കര്‍പ്പണി എനിക്ക് അല്ലേ..?

ഭാവത്തിലുള്ള നിസംഗത മാറ്റാതെ കോരമുതലാളി ബാക്കികൂടി പൂരിപ്പിച്ചു;

എന്റെ മുന്നീന്ന് എണീറ്റ് പോടാ...

എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ ചോദ്യം ചെയ്തതിനെതിരെ കോരയെ നാലു തെറി പറഞാലോ എന്നാലോചിച്ചു ഞാന്‍... അല്ലെങ്കില്‍ വേണ്ട വായനക്കാരന്റെ അഭിപ്രായ സ്വാതന്ത്രം ഉപയോഗിച്ച അയാള്‍ അതിലും പുളിച്ചത് വല്ലതും പറഞാല്‍ കേള്‍ക്കേണ്ടിവരും.. കോര പണ്ട് മഹാ കച്ചറയായിരുന്നു.. എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മൊതലാളി പറഞപോലെ ഞാന്‍ മാന്യമായി അവിടുന്ന് എഴുന്നേറ്റ് പോന്നു....

പത്താം ക്ലാസ് പരീക്ഷ കഴിഞു വീട്ടിലേക്ക് പോകുന്ന കോണ്‍വെന്റ് കുട്ടികളെ വകഞ് ഫുട്പാത്തിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനാലോചിച്ചു.... ഇനി ഞാന്‍ അമേരിക്കയെ കുറ്റം പറഞത് കോരയ്ക്കു പിടിച്ചിട്ടുണ്ടാവില്ലേ.? സാമ്രാജ്യത്ത്വ അധിനിവേശത്തിന്റെ പിണയാളായിരിക്കുമോ കോര..? ചെച്ചെ.. എങ്കില്‍ മോശമായിപ്പോയ്.. അങനെയാണെങ്കില്‍ അത് മുന്നില്‍ കണ്ട് കവിതയുടെ നിഗൂഡാര്‍ത്തം വേറെയെന്തിങ്കിലും ആലോചിച്ചു കണ്ടുപിടിക്കാമായിരുന്നു എനിക്ക്.!

പെട്ടന്നാണ് പേറ്റു നോവ് പോലെ സര്‍ഗ്ഗ വേദന വീണ്ടും എന്നില്‍ വന്ന് മുട്ടിയത്. കൃത്യം അമ്പതാ‍മത്തെ തവണ.!

അടിപ്പാവാടയുയര്‍ന്നപ്പൊള്‍..
തുടയിലായ്ക്കണ്ട കാക്കപ്പുള്ളിയ്ക്കു..
ഗുജറാത്തിലെ തെരുവോരങളില്‍..
വേടിയുണ്ടയേറ്റ അനീതിയുടെ നിറം.!

4 comments:

  1. laughed seeing the first lines..

    ReplyDelete
  2. അത്യന്താധുനികന്‍ തന്നെ
    ;)

    ReplyDelete
  3. ഗംഭീരന്‍ പയ്യന്‍സ് നി കൊന്നു കൊലവിളിച്ചു കളഞു

    ReplyDelete
  4. എഴുത്ത് തരക്കേടില്ലാ.........

    ReplyDelete