Saturday, October 3, 2009

ഉത്തമ സാധാരണ ഗുണിതം- അഥവാ ഉസാഗു.

ചപ്പാത്തിക്കു പുറമെ ഉച്ചയ്ക്കു ബാക്കിവന്ന ചെമ്പാവരിയൂടെ ചോറ് തൈരും കണ്ണിമാങ്ങാ അച്ചാറും കൂട്ടി അത്താഴമുണ്ട് നിറഞ്ഞപ്പോള്‍ മസ്കറ്റ് നായര്‍ കുമാറണ്ണന് പതിവുപോലെ ഉള്‍വിളിയുണ്ടായി. ബെഡ്രൂമില്‍ കയറി വാതിലുചാരി കട്ടിലിന്റെ ഹെഡ്ബോര്‍ഡില്‍ തലയണ വെര്‍ട്ടിക്കലാക്കിവെച്ചുകൊണ്ട് ഗ്യാപ്പടച്ച് ചാരിയിരുന്നു . ജനാലപ്പടിയില്‍ വെച്ചിരുന്ന സിഗരറ്റു പാക്കറ്റില്‍നിന്ന് ഒരു സിഗരറ്റെടുത്തു ചുണ്ടെത്തുവച്ചു മറ്റേത്തലയ്ക്കു തീക്കൊളുത്തി, കനലിന്റെ ആ‍ളലിനനുസൃതമായ് പുക റൂമില്‍ തലങ്ങും വെലങ്ങും പാഞ്ഞു. ഒരു വീര്‍പ്പു പൊക ഒറ്റ ശ്വാസത്തിനകത്തേക്കു വലിച്ചു, അത്രക്കത്ര പുക ശിഷ്ടം വെക്കാതെ പുറത്തേക്കും തള്ളി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.! അന്തരീക്ഷം പുകാവൃതമായപ്പോള്‍ മുറിയിലേക്ക് കയറി വാതിലിനു കുറ്റിയിടുന്ന ശ്രീമതി പത്മാവതിയെ കട്ടപ്പൊകയുടെ പശ്ചാത്തലത്തില്‍ കണ്ടപ്പോള്‍ ടി-യാനു നൈറ്റിയിട്ട അപ്സരസ്സിനെ പോലെ തോന്നി. ഉം... നല്ലോണം പൊകച്ചു വിട്ടോ മനുഷ്യാ.. മണത്തിറ്റങ്ങ് മുറീലേക്ക് കാരാന്‍ വയ്യ. കുമാറണ്ണന്‍ അതു ശ്രദ്ധിച്ചില്ല. സിഗരറ്റ് കുറ്റിയാക്കുന്ന യജ്ഞം തുടര്‍ന്നുകൊണ്ടേയിരുന്നതിനിടയില്‍ ശ്രീമതിയുടെ അക്ഷേപം കേട്ടില്ലാന്നു നടിച്ചു. ഇങ്ങള് നന്നാവൂല.. ഉം. അതേയ്.. വലിക്കുന്നോര്‍ക്കല്ല തകരാറ്. വലിക്കോന്നോര്‍ക്ക് ഇരുപത് ശതമാനം മാത്രമെ ബാധിക്കുള്ളു. ചുറ്റുമിരുന്നു പുക ശ്വസിക്കുന്നോര്‍ക്കാണ് ബാക്കി എന്‍പത് ശതമാനവും എഫ്ക്ടാകുന്നത്. എന്നാ ഇനി മുതല്‍ നീ വലിച്ചൊ, എണ്‍പത് ശതമാനം ഞാനെടുത്തോളാം. അല്ലെങ്കിലും കാശ്മുടക്കി വലിക്കുന്നവനെ ഏമ്മാത്തുന്ന ഏര്‍പ്പാടാണ് നാട്ടില്‍ പരക്കെ. കിക്കിക്കിക്കി.., അല്ലാ.. ഈ കുന്തം വലിച്ചു കേറ്റീട്ട് എന്തോന്നാ ഇങ്ങക്കൊക്കെ കിട്ടുന്നേ ? പൊക. ഉവ്വോ? - ശ്രീമതി വാതിലു തുറന്നു പുറത്തുപോയി.. ആ നിമിഷം മുതല്‍ ടി-യാനെ നന്നാക്കാന്‍ വാമഭാഗം ഒരുമ്പെട്ടിറങ്ങുകയായിരുന്നു. പുതിയലക്കം വനിതാ മാഗസിനുമായ് തിരികെ വന്ന് വതിലടച്ച് കുറ്റിയിട്ടു പ്രമാണം കിടക്കയിലേക്കിട്ടുക്കൊണ്ട് പറഞ്ഞു: ദാ വായിച്ചോക്ക്. എന്തോന്ന് വായിക്കാന്‍? പുകവലികൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, ആ ലേഖനം വായിച്ച്വോക്ക്. പുസ്തകമെടുത്തു താളുകള്‍ മറച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ചോദ്യോത്തര കോളമെത്തിയപ്പോള്‍ ഇനി പുകയാന്‍ ഫില്‍ട്ടര്‍ മാത്രമശേഷിക്കുന്ന സിഗരറ്റ് ആസ്ട്രെയില്‍ കുത്തിക്കെടുത്തി ടി-യാന്‍ വായിക്കാനായി ബുക്ക് നെടുകെ മടക്കി. ശ്രീമതി വിലക്കി: അതല്ല. മുന്നേയുള്ള പേജ്. പുകവലിയെപറ്റിയുള്ള... തുപ്പലുകൂട്ടി പേജ് മറിച്ചിട്ടു അനുസരണയുള്ള ഭര്‍ത്താവ് ഭാര്യയെ അക്ഷരംപ്രതി അനുസരിച്ചു. ഹെഡ്ഡിങ്ങിലേക്കൊക്കെ ഓടിച്ച് വായിക്കുന്നതിനിടയില്‍ ആര്‍ക്കമെഡീസിനെപ്പോലെ കുമാറണ്ണന്‍ വിളിച്ചു കൂവി: വെറും നുണ. മാധ്യമ സിന്ധിക്കേറ്റ്.. എന്തോന്ന് സിന്ധിക്കേറ്റ്? ബെഡ്ഡില്‍ കയറിയിരുന്ന് ബുക്കിലെ ഒരു കോളത്തിലെക്ക് വിരല്‍ ചൂണ്ടി പട്ടമഹര്‍ഷി വിവരിച്ചു: ദാ നോക്ക്.ഒരു ചെയിന്‍ സ്മോക്കര്‍ക്ക് പുകവലിക്കാത്ത ഒരു ശരാശരി മനുഷ്യനെക്കാള്‍ പത്ത് വര്‍ഷം കുറവെ ആയുസ്സുണ്ടാകൂ എന്ന്. അത് മാത്രമല്ല.. പുകവലിക്കാര്‍ അതിനായ് ചെലവാക്കുന്ന തുക മിച്ചം വെച്ചാല്‍ അവസാന കാലത്ത് ബാങ്ക് ബാലന്‍സില്‍ ഒരു മാരുതി കാറിനുള്ള കാശ് മിച്ചം കാണും എന്ന്. ഒരുവിധപ്പെട്ട ഊസാഗയും ലാസാഗുവുമെക്കെ പത്തിയും മടക്കി കൈകെട്ടി ഓച്ചാനിച്ചു നിക്കുന്ന തന്റെ മുന്നിലാണ്.. ഒരു പുറട്ട് മാസികയുടെ ലേഖനവും അപഗ്രന്ഥിച്ചു ലവള്‍ കണക്കില്‍ പയറ്റുന്നത്.. എടീ.. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമറിയാത്ത ഒരു ലേഖകനും അതിനു ഓശാനപാടാന്‍ നിന്നെപ്പോലുള്ള വിവര ദോഷികളും.. കളി എന്നോട് നടക്കില്ല. കണക്കൊക്കെ പഠിച്ചിട്ട് തന്നെയാ ഞാനും ഇത്രയെക്കെയെത്തിയത് .! അതില്‍ പറഞ്ഞതില്‍ എന്താ തെറ്റ്.. കണക്കൂട്ടി നോക്ക്- ലേഖനത്തിന്റെ ചുവട്പിടിച്ച് ശ്രീമതി കണവനെ വെല്ലുവിളിച്ചു. ന്നാ കൂട്ടിക്കൊ...: ചൂണ്ടു വിരലുകൊണ്ട് വായുവിലെഴുതിക്കൂട്ടുന്ന മനക്കണക്കെന്ന ലാഘവത്തോടെ കുമാറണ്ണന്‍ പട്ടമഹര്‍ഷക്കു മുന്നില്‍ തന്റെ ഗണിതശസ്ത്രം നിരത്തി: ശരാശരി മാസം 5000 രൂപ ജീവിത ചിലവ് വെച്ച് ഒരാള്‍ക്ക് പത്ത് വര്‍ഷം ജീവിക്കാന്‍ എത്ര ഉറുപ്പിക വേണം? ആറ് ലക്ഷം: ശ്രീമതിക്ക് കണക്കില്‍ പിഴയ്ചില്ല. ദിവസം.. 20 രൂപായുടെ ഒരു പേക്ക് സിസര്‍ ഫില്‍ട്ടര്‍ എന്ന കണക്കില്‍ 70 വര്‍ഷം ഒരാള്‍ക്ക് വലിച്ചെടുത്തു തള്ളാന്‍ പാകാത്തിനു പുകയ്ക്കു എന്ത് ചെലവാകും? ബെഡ്ഡില്‍ കിടന്ന മാസികയുടെ ബാക്ക് കവറില്‍ എഴുതിക്കൂട്ടി ഭാര്യ പറഞ്ഞു: അഞ്ച് ലക്ഷത്തി നാലായിരം. കിറുക്രിത്യം.! ലവളെ ആ ഇരുപ്പില്‍ത്തന്നെ കെട്ടിപിടിക്കണമെന്ന് തോന്നി ടി-യാനു.!കണക്കില്‍ ശിഷ്ടം ബാക്കി നിക്കുന്നതിനാല്‍ ശ്രമം പിന്നെയ്ക്കു മാറ്റിവെച്ച് കുമാറണ്ണന്‍ നനഞ്ഞ കോഴിയെപ്പോലെ ഒന്നു സടകുടഞ്ഞു നീണ്ടു നിവര്‍ന്നിരുന്നു കണക്കിലേക്ക് തിരിഞ്ഞു: ഡീ.. അപ്പൊ പത്ത് വര്‍ഷം മുന്നേ മരിക്കുന്ന ഒരു പുകവലിക്കാന്‍ അത്രയും വര്‍ഷം കൂടതല്‍ ജീവിക്കുന്ന ഒരു സത്സ്വഭാവിയെക്കാള്‍ തൊണ്ണൂറ്റാ‍റായിരം രൂപം മിച്ചം പിടിക്കുന്നില്ലേ? കണക്കു പ്രകാരം ബാങ്ക് ബാലന്‍സില്‍ മിച്ചമുണ്ടാക്കുന്നത് പൊകവലിക്കാരാണ്.. കണവന്റെ പെരുങ്കണക്കില്‍ പകച്ച പതമാവതി തന്റെ കണ്‍ഫ്യൂഷന്‍ മറച്ചുപിടിക്കാനുള്ള ശ്രമം നടത്തിയില്ല. അല്ലെങ്കിലും ഇയാള്‍ക്ക് മുന്നില്‍ മറച്ചു പിടിക്കാന്‍ മാത്രം തന്നിലെന്ത് അവശേഷിക്കുന്നു എന്ന ചിന്തയായിരിക്കണം.. ശ്രീമതി പറഞ്ഞു: മനസിലായില്ല.. ഒന്നുംകൂടിപ്പറ.. ഭവതിക്കു അഭിമുഖമായി തിരിഞ്ഞിരുന്നു കുമാരെനെന്ന കണക്കനായര്‍ തന്റെ വാദം വിശദമാക്കി: മാസം അയ്യായിരം രൂപാ വെച്ച നൂറ് വര്‍ഷം ജീവിക്കാന്‍ കച്ചകെട്ടിയ പുകവലിക്കാത്ത നിനക്കുവേണ്ടി ബാങ്കില്‍ 60 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്നു വെക്കുക. വെച്ചു. എങ്കില്‍ നൂറാം വയസിന്റെ നെറുകയിലെത്തിയതിന്റെ പിറ്റേന്ന് നിന്റെ എക്കൌണ്ടില്‍ അവശേഷിക്കുന്ന തുക എത്രയായിരിക്കും? ശൂന്യം രൂപ ശ്യൂന്യം പൈസ. അപ്പോ മിച്ചമൊന്നുമുണ്ടാകില്ല. ശരിയല്ലേ? അതിന്റെ പലിശ.. തേങാക്കൊല..! പലിശേടെ കാര്യം വിടെടീ : ഇടയ്ക്കു കയറി കണക്കിന്റെ രസതത്ന്രം പൊളിക്കുന്നതില്‍ കുമാറണ്ണനു ഇഷ്ടപെട്ടില്ല. വിട്ടു. മിച്ചമില്ല. ഇനി.. മാസം അയ്യായിരം രൂപാ വെച്ച് പുകവലിക്കാരനായ എന്റ് പേരില്‍ ബാങ്കില്‍ നൂറുവര്‍ഷം ജീവിക്കാന്‍ വേണ്ടി 60 ലക്ഷം രൂപ ഇട്ടെന്നു വെച്ചോ. വീണ്ടും വെച്ചു. ആരോഗ്യ ശാസ്ത്രപ്രകാരം പുകവലിക്കാരനായ ഞാന്‍ പത്ത് വര്‍ഷം മുന്നെ, തൊണ്ണൂറാം വയസ്സില്‍ മരിക്കുമ്പോള്‍ ബാങ്കില്‍ അവശേഷിക്കുന്ന തുക എത്രയായിരിക്കും? കണക്കില്‍ പിഴയ്ക്കാത്ത ഭാര്യ മൊഴിഞ്ഞു: ങാ.. ഒരാറു ലക്ഷം കാണുമായിരിക്കും.. കാണുമായിരിക്കും എന്നല്ല, കാണും. എന്നാ കണ്ടു: കെട്ട്യോന്റെ കണക്കവതരണത്തില്‍ ശിഷ്ടം കണ്ടു തുടങ്ങിയപ്പോള്‍ ശ്രീമതി മടുപ്പഭിനയിച്ചു. നാട്യം വകവെക്കാതെ കേമന്‍ പാതി കുമ്മാറണ്ണന്‍ തുടര്‍ന്നു: അതേയ്.. അപ്പോ ആറു ലക്ഷം ഞാന്‍ മരിക്കുമ്പോള്‍ ബാങ്കില്‍ അവശേഷിക്കും. എനി ടേണിങ്ങ് പോയന്റ് ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് 20 രൂപാവെച്ച്.. ഇരുപതാം വയസ്സില്‍ തുടങ്ങി തൊണ്ണൂറാം വയസ്സില്‍ ഞാന്‍ മരിക്കും വരെ 70 വര്‍ഷം ചിലവായ തുകയെത്ര? ങാ.. ങോ അല്ല. അഞ്ച് ലക്ഷത്തി നാലായിരം രൂപ. : മടുപ്പഭിനയിക്കുന്ന ഭാര്യക്കു ചാന്‍സ് നല്‍കാതെ ഉത്തരവും ടി-യാന്‍ തന്നെ പറയുകയായിരുന്നു. എന്നിട്ടും കൂട്ടാക്കാതെ താഴെക്കൊടുത്തിരിക്കുന്നതും കൂടി പറഞ്ഞു.. ഞാന്‍ മരിക്കുമ്പോള്‍ ബാങ്കില്‍ മിച്ചമുണ്ടായിരുന്ന ആറ് ലക്ഷം രൂപയില്‍ നിന്ന്.. ഞാന്‍ മരിക്കുംവരെ വലിച്ചു തീര്‍ത്ത സിഗരന്റിന്റെ മൊത്തം വിലയായ അഞ്ചു ലക്ഷത്തി നാലായിരം രൂപ കുറച്ചാല്‍ ബാക്കി തൊണ്ണൂറ്റാറായിരം രൂപ മിച്ചം കാണും. അതായത് പുകവലിക്കാരനായ ഒരാള്‍ മരിക്കുമ്പോള്‍.. ലത് വലിക്കാത്തവരെയപേക്ഷിച്ച് വരും തലമുറയ്ക്കു എന്തെങ്കിലും മിച്ചം വെക്കുന്നു എന്നു സാരം.! ഒന്നും മിണ്ടാതെ ബ്ലാങ്കറ്റ് വലിച്ചെടുത്തു തലമൂടിപ്പുതച്ച് കുമ്പിട്ട് കിടക്കുന്നതിനിടയില്‍ ശ്രീമതി അലറി: ലൈറ്റോഫാക്ക് മനുഷ്യാ.. കണക്കിനിടയില്‍ പ്രകോപനമുണ്ടായെങ്കിലും പിന്നെത്തേക്ക് മാറ്റിവെച്ചിരുന്ന... മറ്റൊരു ദുശ്ശീലത്തിന്റെ തുടര്‍ച്ചയ്ക്കനുവദിക്കാതെ പട്ടമഹര്‍ഷി പഴുതടച്ച് ബ്ലാങ്കറ്റുപുതച്ചതിനാല്‍.. ശ്രമമുപേക്ഷിച്ചു തലയണ തിരശ്ചീനമാക്കി മനുഷ്യന്‍ ലൈറ്റോഫാക്കി അടുത്ത വലി ആരംഭിച്ചു... ഇക്കുറി വലിച്ചത് കൂര്‍ക്കമായിരുന്നു.. -------------------------------------------------------------------------------

4 comments:

  1. കൂട്ടത്തില്‍ വെച്ച് പരിചയമുണ്ട്. സുഭാഷ്‌ പറഞ്ഞിട്ടുമുണ്ട്. ഒന്ന് വന്നു കൂടെ വാക്കിലേക്ക്? ഇത് ഞങ്ങള്‍ കൊറച്ചു ബാംഗ്ലൂര്‍ കൊയിക്കൊട്ടുകാരുടെ ഒരു ശ്രമം ആണ്. സഹകരിക്കുമല്ലോ.
    സ്നേഹം.
    http://vaakku.ning.com

    ReplyDelete
  2. ഞാന്‍ കണ്ടു. അതില്‍ കാലണ മെമ്പറായിട്ടുമുണ്ട്..

    ReplyDelete
  3. മാന്യമായി ജോലിചെയ്യുന്നവരെ ആക്രി കച്ചവടം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും
    കാണുമ്പോള്‍ ഒരു ഹായ് പറയാന്‍ എന്താ ഇത്ര വിഷമം ?

    ReplyDelete
  4. അവസാന ഇരുപതു വര്‍ഷ കാലയളവില്‍ കലശലായ ചുമ ബാധിച്ച്‌ ഉറക്കം നഷ്ടപ്പെടുമെന്നതിനാല്‍ വീട്ടില്‍ പ്രത്യേകിച്ച് വളര്‍ത്തുനായയുടെ ആവശ്യം വരില്ല
    അതിനെ വിറ്റ വകയില്‍ ഒരു അയ്യായിരം മുതല്‍ പതിനായിരം വരെയും
    ദിവസേന ഭക്ഷണം, ബിസ്കറ്റ്‌, ഇഞ്ചക്ഷന്‍, തുടങ്ങിയ വകയില്‍ ദിവസേന ഏകദേശം അമ്പതു രൂപ ലഭിക്കുകവഴി ഇരുപതു വര്ഷം കൊണ്ട് 365250 രൂപ ലഭിക്കാന്‍ കഴിയും

    ReplyDelete